വിചിത്രമായൊരു പന്തയകഥ, കരാർ പത്രം വച്ച് ഡീൽ ഉറപ്പിച്ചു... ചിക്കൻമന്തി ലിന്റോയ്ക്കോ അതോ ചെറിയ മുഹമ്മദിനോ..? ആകാംക്ഷയോടെ കാത്തിരിക്കുന്നു...
പലതരം പന്തയ കഥകൾ നമ്മൾ കേട്ടിട്ടുള്ളതാണ്, എന്നാൽ മലയാളി പൊളിയാണ് എന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ട്രന്റായിരിക്കുകയാണ് ഒരു വെറൈറ്റി പന്തയം. വളരെ കൗതുകം ഉണർത്തുന്ന തരത്തിൽ എന്നാൽ കാര്യമായിട്ടുമാണ് കരാർ പത്രം തയ്യാറാക്കിയിരിക്കുന്നത്....
കോഴിക്കോട് തിരുവമ്പാടി മണ്ഡലത്തിൽ ലിന്റോ ജോസഫ് ജയിക്കുമോ അതോ സി.പി.ചെറിയമുഹമ്മദ് ജയിക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ സ്ഥാനാർഥികളെകാൾ ആകാംക്ഷ മുക്കത്തെ രണ്ടു കൂട്ടുകാർക്കാണ്. ഇവരുടെ ചിക്കൻ മന്തിയുടെയും ഫുൾ ബ്രോസ്റ്റഡിന്റെയും പേരിൽ പന്തയം വച്ച് കരാർ പത്രം ഒപ്പിട്ടത് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. അല്ലെങ്കിലും, ആരു ജയിച്ചാലും തോറ്റാലും ആഹാരത്തെ ഒഴിവാക്കിയിട്ടിട്ടുള്ള കളി അല്ലേലും കോഴിക്കോട്ടുകാർക്കില്ലല്ലോ!
എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫ് ജയിക്കുമെന്നാണ് നോർത്ത് കാരശ്ശേരിയിലെ ജംഷീറിന്റെ വാദം. യുഡിഎഫ് സ്ഥാനാർഥി സി. പി. ചെറിയ മുഹമ്മദ് ജയിക്കുമെന്ന് ആനയാംകുന്ന് മലാംകുന്ന് സ്വദേശി ഹരിദാസനും പറഞ്ഞു. ഇവര്‍ തമ്മിലാണ് പന്തയം വച്ചിട്ടുള്ളത്.
പന്തയത്തിൽ പരാജയപ്പെടുന്ന ആൾ അഗസ്ത്യൻ മൂഴിയിലെ കുഴിമന്തിക്ക് പ്രശസ്തമായ നഹ്ദി മന്തിയിൽ നിന്നു ചിക്കൻ മന്തിയും നോർത്ത് കാരശ്ശേരിയിലെ കോക്കോ നാഷൻ റസ്റ്റോറന്റിൽ നിന്നു ഫുൾ ബ്രോസ്റ്റഡും വിജയിക്കുന്ന ആൾക്ക് വാങ്ങി നൽകണമെന്നാണ് പന്തയം. ഫലം വന്ന് 7 ദിവസത്തിനകം വാങ്ങി നൽകുകയും ചെയ്യണമെന്നു സാക്ഷികൾ മുഖേന വെള്ള കടലാസിൽ എഴുതി ഒപ്പിട്ടിട്ടുമുണ്ട്. പുത്തൻ വീട്ടിൽ ഷബീൽ, കൊട്ടുപുറത്ത് അബ്ദുൽ ഗഫൂർ എന്നിവരാണ് സാക്ഷികളായിട്ടുള്ളവർ.
‘ഇന്നും ഇന്നലെയും തുടങ്ങിയ പന്തയമല്ല. പത്തുകൊല്ലം മുൻപ് ബിരിയാണിയുടെ പേരിലാണ് പന്തയം വച്ചുതുടങ്ങിയത്. അന്ന് ബ്രോസ്റ്റ് ഒന്നും വന്നിട്ടില്ലല്ലോ! എല്ലാ ഇലക്ഷനിലും ഇതുപോലെ പന്തയം വയ്ക്കാറുണ്ട്. പക്ഷേ ഇത്രേം വൈറലായത് ഇതാദ്യമായാണ്’ എന്നാണ് ജംഷീർ ഒരു മാധ്യമത്തോട് നൽകിയ അഭിമുഖത്തിൽ പറയുന്നത്. പന്തയക്കരാർ തങ്ങൾ തന്നെയാണ് എഴുതി തയാറാക്കുന്നത്.
ഭക്ഷണം വാങ്ങിക്കൊടുക്കുകയല്ലേ. അതുകൊണ്ട് പണം പോയി എന്ന തോന്നലൊന്നും തോൽക്കുന്നവർക്കു വേണ്ടല്ലോ. ജയിച്ചയാളും തോറ്റയാളും സാക്ഷികളുമൊക്കെ ഒരുമിച്ച് ഭക്ഷണം കഴിക്കും. തോറ്റയാൾ ബില്ലിനു പണം കൊടുക്കുമെന്നും ജംഷീർ അറിയിച്ചു.
വോട്ടെണ്ണാൻ ഇനി മൂന്നാഴ്ച ബാക്കിയുണ്ട്, മെയ് രണ്ടിനാണ് ഫലം പ്രഖ്യാപിക്കുക. ഇപ്പോൾ പന്തയം വച്ചാൽ അപ്പോഴേക്കും മറന്നു പോയാലോ എന്നതു കൊണ്ടാണ് കരാർ എഴുതി സാക്ഷികളെ വച്ച് ഒപ്പിട്ടത്. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുന്നേ ശ്രദ്ധ നേടിയ മണ്ഡലമായ തിരുവമ്പാടിയിൽ ലീഗിന്റെ സ്ഥാനാർഥിയായാണ് അധ്യാപക സംഘടനാ നേതാവ് സി.പി. ചെറിയ മുഹമ്മദ് മത്സരിക്കുന്നത്. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് കൂടിയാണ് എൽഡിഎഫ് സ്ഥാനാർഥി ലിന്റോ ജോസഫ്.
ഇതിനുമുന്നേ പ്ലസ്ടു പരീക്ഷയില്‍ തോറ്റവര്‍ക്ക് അല്‍ഫാം വാഗ്ദാനം ഒരു ഹോട്ടൽ നടത്തിയിരുന്നു. ജയിച്ചവര്‍ക്കൊപ്പം തോറ്റ വിദ്യാര്‍ഥികള്‍ക്കും ഓഫര്‍ പ്രഖ്യാപിച്ചാണ് മലപ്പുറത്തെ കാവനൂരുള്ള മരുപ്പച്ച കിച്ചന്‍ അന്ന് വൈറലായത്. കാറ്ററിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന മരുപ്പച്ച കിച്ചണ്‍ പ്രഖ്യാപിച്ച വേറിട്ട ഓഫറാണ് കുറച്ച് കാലം സമൂഹമാധ്യമങ്ങളില്‍ ഹിറ്റ് ലിസ്റ്റിൽ ഇടംപിടിച്ചിരുന്നത്.
പ്ലസ്ടു പാസായവരെ അഭിനന്ദിക്കുന്നതിനായി വമ്പിച്ച ഓഫറാണ് പ്രഖ്യാപിച്ചത്. ഫുള്‍ എ പ്ലസ് കിട്ടിയവര്‍ക്ക് മന്തി റൈസും അല്‍ഫാമും 80 രൂപയ്ക്കും എല്ലാ വിഷയങ്ങള്‍ക്ക് പാസായവര്‍ക്ക് ചിക്കന്‍ ബിരിയാണി 49 രൂപയ്ക്കും നല്‍കിയ മരുപ്പച്ച കിച്ചണ്‍ പ്ലസ് ടു തോറ്റവരേയും മറന്നില്ല. മുഴുവന്‍ വിഷയത്തില്‍ തോറ്റവര്‍ക്ക് ഫുള്‍ അല്‍ഫാം ഫ്രീയായാണ് മരുപ്പച്ച നല്‍കിയതും.
https://www.facebook.com/Malayalivartha