ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും അസ്ഥി പെറുക്കിയതും! അച്ഛന്‍ മരിക്കുമ്പോള്‍ അമ്മയും സഹോദരിയും ആശുപത്രിയിലായിരുന്നു; എല്ലാവരേയും ഞാനാണ് അച്ഛന്‍ മരിച്ച വിവരം വിളിച്ച് അറിയിച്ചത്... അന്ന് ഞാന്‍ കല്ല് പോലെയായി.. പക്ഷെ അച്ഛന്‍ മരിച്ച് എട്ടു ദിവസം കഴിഞ്ഞതോടെ സംഭവിച്ചത്... നടുക്കുന്ന ഓര്‍മകള്‍ പങ്കുവച്ച് നടി നിഖില വിമല്‍
ലവ് 24x7 എന്ന ചിത്രത്തിന് ശേഷം നിഖില വിമലിനെ മലയാളികള്‍ അധികം കണ്ടില്ല. തമിഴില്‍ ഒന്ന് രണ്ട് ചിത്രങ്ങള്‍ ചെയ്ത് തിരിച്ചെത്തുമ്പോഴേക്കും രൂപത്തിലും ഭാവത്തിലും അഭിനയത്തിലും ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരുന്നു.
മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച പ്രീസ്റ്റ് എന്ന ചിത്രമാണ് ഏറ്റവും ഒുവില്‍ നിഖിലയുടേതായി തിയേറ്ററില്‍ എത്തിയത്. ചിത്രത്തില്‍ മമ്മൂട്ടിയ്ക്കും മഞ്ജു വാര്യര്‍ക്കുമൊപ്പം ശക്തമായ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിച്ചത്.
ഇപ്പോഴിതാ കോവിഡ് ബാധിച്ച് അച്ഛന്റെ മരണം ഏല്‍പ്പിച്ച ആഘാതവും ആ നാളുകളില്‍ നേരിട്ട നൊമ്ബരപ്പെടുത്തുന്ന അനുഭവങ്ങളും പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി നിഖില വിമല്‍.
കൊവിഡിന്റെ ആദ്യതരംഗത്തിലായിരുന്നു നിഖിലയ്ക്ക് അച്ഛന്‍ പവിത്രനെ നഷ്ടമാകുന്നത്. കോവിഡ് ബാധിച്ച് അമ്മയും സഹോദരിയും ആശുപത്രിയില്‍ കഴിയവേയായിരുന്നു രോഗം മൂര്‍ച്ഛിച്ച് അച്ഛന്റെ വിയോഗം. കോവിഡ് മരണമായതുകൊണ്ട് തന്നെ വീട്ടിലേക്ക് വരാന്‍ പലരും തയ്യാറായില്ല.
വീട്ടിലെ ഇളയകുട്ടിയായിട്ടും മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചതുള്‍പ്പെടെ അന്ത്യകര്‍മ്മങ്ങളെല്ലാം നിഖിലയ്ക്ക് ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. അച്ഛന്‍ മരിച്ച് ഒരാഴ്ച കഴിഞ്ഞാണ് താന്‍ കരയാന്‍ പോലും തുടങ്ങിയതെന്ന് നിഖില ഒരു അഭിമുഖത്തില്‍ പറയുകയാണ്. അച്ഛന്‍ എം.ആര്‍ പവിത്രന്‍ നേതാവായിരുന്നു, ആക്ടിവിസ്റ്റായിരുന്നു.
കുറച്ചുകാലം മുന്‍പ് ഒരപകടത്തിനു ശേഷം അച്ഛനു ചില ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അച്ഛന് കോവിഡ് വരാതിരിക്കാന്‍ വളരെ ശ്രദ്ധിച്ചിരുന്നതാണ്. അച്ഛന്‍ ഒരുപാട് സുഹൃത്തുക്കളുള്ള ആളായിരുന്നു. അവര്‍ക്കാര്‍ക്കും അവസാനമായി അച്ഛനെ ഒന്ന് കാണാന്‍ കഴിഞ്ഞില്ല.
ഞാനിടയ്ക്ക് ഓര്‍ക്കും, അസുഖം കുറഞ്ഞ് വീട്ടില്‍ വന്നിട്ട് അച്ഛന്‍ പോയിരുന്നെങ്കില്‍ എന്ന്,' നിഖില പറയുന്നു. അമ്മയ്ക്കാണ് ആദ്യം പനി തുടങ്ങിയത്. അതു കഴിഞ്ഞ് അച്ഛന്. പിന്നെ ചേച്ചിക്കും കോവിഡ് പോസിറ്റീവായി.
അച്ഛന് കോവിഡ് സ്ഥിരീകരിച്ച് കഴിഞ്ഞപ്പോള്‍ തന്നെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ന്യുമോണിയയായി മാറിയിട്ടുണ്ട്. ഉള്ളിലൊക്കെ നിറയെ അണുബാധയുണ്ട് എന്ന്. പക്ഷേ, ഇതിലും വലിയ വിഷമാവസ്ഥകള്‍ അച്ഛന്‍ തരണം ചെയ്തിട്ടുണ്ടല്ലോ അപ്പോള്‍ ഇതും അതിജീവിക്കും എന്നായിരുന്നു ഞാന്‍ ചിന്തിച്ചത്.
ആര്‍ക്കും കയറി കാണാനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അമ്മയും ചേച്ചിയും അപ്പോഴും പോസിറ്റീവ് തന്നെയായിരുന്നു. അച്ഛന്റേത് കോവിഡ് മരണമായതു കൊണ്ട് എല്ലാവര്‍ക്കും പേടിയായിരുന്നു വീട്ടിലേക്ക് വരാന്‍. മാതമല്ല, കൊവിഡിന്റെ തുടക്ക കാലമായതുകൊണ്ട് കര്‍ശനമായ നിയന്ത്രണങ്ങളുമുണ്ടായിരുന്നു.
ഞാന്‍ വീട്ടിലെ ഇളയ കുട്ടിയാണ്. അത്ര വലിയ പ്രശ്നങ്ങളെയൊന്നും നേരിടേണ്ടി വന്നിട്ടില്ല. ആ ഞാനാണ് എന്റെ അച്ഛനെ ശ്മശാനത്തിലെത്തിച്ചതും ചിത കൊളുത്തിയതും അസ്ഥി പെറുക്കിയതും. ചെറുപ്പത്തില്‍ വീട്ടില്‍ മരണം കണ്ടപ്പോഴെല്ലാം എല്ലാത്തിനും ഓടി നടക്കാന്‍ ഇഷ്ടം പോലെ ആളുകളെ കണ്ടിട്ടുണ്ട്.
സുഹൃത്തുക്കളും ബന്ധുക്കളും എല്ലാ കാര്യങ്ങളും ഏറ്റെടുത്ത് ചെയ്യും. പക്ഷേ, അച്ഛനെ കൊണ്ടുവരുമ്ബോള്‍ ഞാനും അച്ഛന്റെ വിരലിലെണ്ണാവുന്ന സുഹൃത്തുക്കളും മാത്രമേയുള്ളൂ വീട്ടില്‍.
എല്ലാവരേയും ഞാനാണ് അച്ഛന്‍ മരിച്ച വിവരം വിളിച്ച് അറിയിച്ചത്. പറഞ്ഞ് പറഞ്ഞ് ഞാന്‍ കല്ല് പോലെയായി. അച്ഛന്‍ മരിച്ച് എട്ടു ദിവസം കഴിഞ്ഞാണ് ഞാന്‍ കരയാന്‍ തുടങ്ങിയത്. നിഖില പറയുന്നു.
ഇപ്പോൾ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് രാജ്യവും കേരളവും. രാജ്യത്ത് നാല് ലക്ഷത്തില്‍ കൂടുതല്‍ കൊവിഡ് കേസുകളും കേരളത്തില്‍ 30000ല്‍ കൂടുതല്‍ കേസുകളുമാണ് ദിവസേന റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് മരണങ്ങളും രാജ്യത്ത് ഉയരുകയാണ്.
https://www.facebook.com/Malayalivartha