1970 ലെ ചരിത്രം കോണ്‍ഗ്രസില്‍ ആവര്‍ത്തിക്കുന്നു; വി.ഡി. സതീശന്‍ എത്തി ഇനി കെ സുധാകരന്‍ കൂടി എത്തണം; കേരളത്തിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ തകരുമ്പോള്‍ കോണ്‍ഗ്രസിന് പുതിയ ഉണര്‍വ്; കോണ്‍ഗ്രസില്‍ ഇനി സംഭവിക്കാന്‍ പോകുന്നത്
വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവ് ആകുമ്പോള്‍ അത് കോണ്‍ഗ്രസിന്റെ തലമുറമാറ്റമെന്നാണ് എല്ലാവരും വിശേഷിപ്പിക്കുന്നത്. ഇത്തരത്തിലുള്ള തലമുറമാറ്റം കേരളത്തിലെ കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ആദ്യത്തെ സംഭവമല്ല. മുമ്പ് കോണ്‍ഗ്രസില്‍ തലമുറമാറ്റമുണ്ടായിട്ടുണ്ട്. ഇവിടെ സംഭവിക്കുന്നത് അതിന്റെ ആവര്‍ത്തനം മാത്രമാണ്. 1970-കളില്‍ ആന്റണി, വയലാര്‍ രവി, ഉമ്മന്‍ ചാണ്ടി എന്നിങ്ങനെ അന്നത്തെ യുവനിര ഒന്നിച്ചുനിന്ന് തലമുറ മാറ്റത്തിനായി വാദിച്ചു. അന്നത്തെ മുതിര്‍ന്ന നേതാക്കളെ വെട്ടിമാറ്റി യുവത്വം കോണ്‍ഗ്രസിന്റെ നേതൃത്വം പിടിച്ചെടുക്കുകയും ചെയ്തു എന്നതാണ് ചരിത്രം.
ഇന്ന് അത്തരമൊരു തലമുറ മാറ്റത്തിന്റെ ആദ്യ സൂചനയാണ് വി.ഡി സതീശനിലൂടെ പുറത്ത് വുന്നത്. പുതിയ പ്രതിപക്ഷ നേതാവ് വന്നതുപോലെ പുതിയ കെ.പി.സി.സി പ്രസിഡന്റും പുതിയ യു.ഡി.എഫ് കണ്‍വീനറും പാര്‍ട്ടിക്കുണ്ടാകുമെന്ന് വ്യക്തമായ സൂചന ഹൈക്കമാന്‍ഡ് നല്‍കി കഴിഞ്ഞു. അത് ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് അപ്പുറത്ത് നിന്നാകുമ്പോള്‍ പുതിയ ഉണവ് കോണ്‍ഗ്രസസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കെ. സുധാകരന്‍ കെ.പി.സി.സി. പ്രസിഡന്റ് ആകുമെന്നാണ് അവസാനം ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ജംബോ കമ്മിറ്റികള്‍ പിരിച്ചുവിട്ട് കെ. സുധാകരന്റെ നേതൃത്വത്തില്‍ ഒരു ടീം കെ.പി.സി.സിയുടെ തലപ്പത്തേക്ക് വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പി.സി വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍, ഹൈബി ഈഡന്‍, റോജി എം. ജോണ്‍, സി.ആര്‍. മഹേഷ്, ടി. സിദ്ദീഖ് എന്നിങ്ങനെ പോകുന്ന യുവനിരയായിരിക്കും വി.ഡി. സതീശനും സുധാകരനും ഒപ്പം കോണ്‍ഗ്രസിനെ ഇനി നയിക്കുക.
രമേശ് ചെന്നിത്തലയുടെ പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രകടനത്തില്‍ ഹൈക്കമാന്റിന് മതിപ്പ് തന്നെയാണ്. അദ്ദേഹം ഉയര്‍ത്തിയ ആരോപണങ്ങള്‍ സര്‍ക്കാരിനെ പലപ്പോഴും പ്രതിരോധത്തിലാക്കിയെന്നും ഹൈക്കമാന്റ് സമ്മതിക്കുന്നുണ്ട്. കൂടാതെ മുതിര്‍ന്ന നേതാക്കള്‍ രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി ശക്തമായി രംഗത്തെത്തുകയും ചെയ്തു. പക്ഷേ ഗ്രൂപ്പ് രഹിത നേതൃത്വമെന്ന അണികളുടെയും യുവനേതൃത്വം എന്ന യുവ എം.എല്‍.എമാരുടെയും സമ്മര്‍ദ്ദത്തിന് ഹൈക്കമാന്റ് വഴങ്ങുകയായിരുന്നു.
ചെന്നിത്തലയ്ക്കായി മുതിര്‍ന്നവര്‍ ശക്തമായി സമ്മര്‍ദ്ദം ചൊലുത്തിയപ്പോള്‍ ഒരു പടി കൂടി കടന്ന് സൈബര്‍ ഇടങ്ങളെ കൂടി കൂട്ടുപിടിച്ച് രാഹുല്‍ ഗാന്ധിയ്ക്ക് നേരിട്ട് നിവേദനം നല്‍കിയായിരുന്ന യുവനേതൃത്വം സതീശനായി പടപൊരുതിയത്. എ.ഐ.സി.സി. ആസ്ഥാനത്തേക്ക് തലമുറമാറ്റത്തിനായി മുറവിളികൂട്ടുന്ന സന്ദേശങ്ങളുടെ കൂട്ടപ്രവാഹമായിരുന്നു.
കോണ്‍ഗ്രസില്‍ ഏറെക്കുറെ ഒറ്റയാനാണ് സതീശന്‍. ഒരിക്കല്‍ 'ഐ' ഗ്രൂപ്പില്‍ രമേശ് ചെന്നിത്തലയുടെ വലംകൈയായിരുന്നു സതീശന്‍. പിന്‍കാലത്ത് ഗ്രൂപ്പ് സമവാക്യങ്ങളില്‍നിന്ന് സതീശന്‍ പുറത്തുകടന്നു. ആ സതീശനെയാണ് ഇന്ന് ചെന്നിത്തലയെ തള്ളി പ്രതിപക്ഷത്തെ നയിക്കാന്‍ ഹൈക്കമാന്റ് നിയോഗിച്ചിരിക്കുന്നത്. ഹരിത എം.എല്‍.എ. എന്ന നിലയില്‍ പേരെടുത്ത സതീശന്‍ പാര്‍ട്ടിക്ക് അതീതമായി സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നയാളാണ്. ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചുവരുന്നു. ഇതുവരെ അഴിമതിയോ ആരോപങ്ങളോ സതീശന്റെ പേരില്‍ പുറത്തുവന്നിട്ടില്ല.
അങ്ങനെയൊരാള്‍ നേതൃത്വ സ്ഥാനത്തേക്ക് വരുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.ഒരു തവണ പോലും മന്ത്രിയായിട്ടില്ലാത്ത ആളാണ് വി.ഡി. സതീശന്‍. അങ്ങനെയൊരാളെ തന്നെ ഹൈക്കമാന്റ് ഉയര്‍ത്തികൊണ്ടുവരുമ്പോള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ അടിമുടിമാറ്റം തന്നെ പ്രതീക്ഷിക്കാം. അത്തരമൊരുമാറ്റം സുധാകരനിലും ഉടന്‍ തന്നെ എത്തിച്ചുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.
കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റായ കെ. സുധാരന്‍ എം.പിയെ സംസ്ഥാന അധ്യക്ഷനാക്കണമെന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരും ജില്ലാ ഭാരവാഹികളും ആവശ്യപ്പെടുന്നത്. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് കെ.പി.സി.സി ആസ്ഥാനത്ത് ഉള്‍പ്പടെ ഒരു വിഭാഗം നേതാക്കളുടെ മൗനാനുവാദത്തോടെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തോടെ കോണ്‍ഗ്രസിനെ നയിക്കാന്‍ സുധാകരനോളം പോന്ന മറ്റൊരാള്‍ കേരളത്തിലില്ല എന്നാണ് ഇതിന് വേണ്ടി വാദിക്കുന്നവര്‍ പറയുന്നത്.
പാര്‍ട്ടിയുടെ തിരിച്ച് വരവിന് സംഘടന അടിമുടി മാറണം എന്ന ആവശ്യം വ്യാപകമായിട്ടുണ്ട്. സി.പി.എമ്മും മുന്നണിയും മന്ത്രിസഭ രൂപീകരിച്ച് സത്യപ്രതിജ്ഞ ചെയ്തിട്ടും സംസ്ഥാനത്ത് പ്രതിപക്ഷ നേതാവിനെ പോലും തിരഞ്ഞെടുക്കാന്‍ കഴിയാത്തത് നിലവിലുള്ള പ്രസിഡന്റിന്റെ കാര്യക്ഷമതയില്ലായ്മയും ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരവുമാണ് ചൂണ്ടിക്കാട്ടുന്നത്. നെഞ്ചു വിരിച്ച് സി.പി.എമ്മിനെ നേരിടാന്‍ സുധാകരന്‍ തന്നെ രംഗത്തിറങ്ങണമെന്നാണ് പൊതുവെ ഉയര്‍ന്നു വരുന്ന വികാരം. ഇവരോടൊപ്പം പി.ടി. തോമസും മുഖ്യധാരയില്‍ ഉണ്ടാകണമെന്ന ആവശ്യവും ഉണ്ട്.
https://www.facebook.com/Malayalivartha