കൊലപാതകത്തിലേക്ക് നയിച്ചത് വാടക ഫ്ളാറ്റിനെ ചൊല്ലിയുള്ള തർക്കം... വൈരാഗ്യം തീർത്ത സുശീൽ അഴിക്കുള്ളിൽ..ഇനി തനിക്കെതിരെ ആരും കൈയുര്‍ത്താന്‍ മുതിരില്ല.. ഇന്ത്യൻ കായിക ചരിത്രത്തിൽ വീണ്ടുമൊരു കറുത്ത ദിനം
അധോലോകവുമായി ബന്ധങ്ങള്‍. കളംമാറി ബിസിനസിൽ. ഒളിമ്പിക്സിൽ രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരന്‍. ലോകത്തിനു മുന്നിൽ ഇന്ത്യൻ ഗുസ്തിയുടെ ബ്രാൻഡ് അംബാസിഡറായിരുന്ന വ്യക്തി. ഇന്ന് അതേ താരം കൊലക്കുറ്റത്തിന് ജയിലിലാകുമ്പോൾ ഇന്ത്യൻ കായിക ചരിത്രത്തിൽ വീണ്ടുമൊരു കറുത്ത ദിനം കൂടി ഇന്ന് മലയാളി വാര്‍ത്ത ഫേക്കസില്‍ ചര്‍ച്ച ചെയ്യുന്നത്. ഗുസ്തി താരം സുശീൽ കുമാറിന്‍റെ വാഴ്ചയും വീഴ്ചയും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന തലക്കെട്ടുകളിൽ ഒന്ന്. ഒളിംപിക്സിൽ രണ്ടുതവണ ഇന്ത്യയ്ക്കുവേണ്ടി മെഡൽ സ്വന്തമാക്കിയ ഗുസ്തി താരം സുശീൽ കുമാർ തന്റെ സഹതാരങ്ങളിലൊരാളായ സാഗർ ധൻഗഡിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയതായിരുന്നു. തുടര്‍ന്ന് പഞ്ചാബിലെ ജലന്തറിൽ വച്ച് സുശീൽ പിടിയിലായി. എങ്കിലും കേസുമായി ബന്ധപ്പെട്ട പല വിവരങ്ങളും ഇപ്പോഴും അവ്യക്തമായി തുടരുന്നു. എന്നാല്‍ ഗുസ്തി താരം സുശീൽ കുമാർ, സാഗറിനെ കൊല്ലുന്ന ദൃശ്യങ്ങൾ പകർത്തിയിരുന്നുവെന്ന് ദില്ലി പൊലീസ് അറിയിച്ചിരുന്നു. നഗരത്തിലെ ഗുസ്തി താരങ്ങൾക്കിടയിൽ തന്നെ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണ് ദൃശ്യങ്ങൾ പകർത്തിയതെന്നും പൊലീസ് വ്യക്തമാക്കി . കഴിഞ്ഞ ദിവസം അറസ്റ്റിലായ സുശീൽ കുമാറിനെ കോടതി ആറ് ദിവസത്തെയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിന്നു.
ഡല്‍ഹി ഛത്രസാല്‍ സ്റ്റേഡിയത്തില്‍ മേയ് നാലിനാണ് ഇരുപത്തിമൂന്നുകാരനായ സാഗര്‍ റാണയേയും സാഗറിന്റെ രണ്ട് സുഹൃത്തുക്കളേയും സുശീല്‍ കുമാറും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചത്. ക്രൂരമായ മര്‍ദനത്തിനിരയായ മൂന്ന് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയ്ക്കിടെ സാഗര്‍ പിന്നീട് മരിച്ചു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന സുശീല്‍ കുമാറിനെ 18 ദിവസത്തിന് ശേഷമാണ് പോലീസ് മറ്റൊരു പ്രതിയായ അജയ് കുമാറിനൊപ്പം അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന സുശീല്‍ കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും അജയ് കുമാറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപയും പോലീസ് പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഡല്‍ഹിയിലും സമീപ നഗരങ്ങളിലും സംസ്ഥാനങ്ങളിലും സുശീല്‍ കുമാറിനായി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് മേയ് പതിനെട്ടിന് ഡല്‍ഹി രോഹിണിയിലെ കോടതിയെ സുശീല്‍ കുമാര്‍ സമീപിച്ചിരുന്നു. സംഭവത്തിന്റെ മുഖ്യസൂത്രധാരന്‍ സുശീല്‍ കുമാറാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായും സുശീലിനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ ഗൗരവമേറിയതാണെന്നും ചൂണ്ടിക്കാട്ടി കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. എന്നാല്‍ എന്തിന് കൊന്നു എന്നതിന് ഇപ്പോഴും ദൂരുഹത നിലനില്‍ക്കുന്നു.
സത്യത്തിൽ ഇതൊരു കൊലപാതക ശ്രമമായിരുന്നോ എന്ന കാര്യത്തിൽ പൊലീസിന് ഇപ്പോഴും സംശയമുണ്ട്. നരഹത്യയ്ക്കാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും മുൻകൂട്ടി തീരുമാനിച്ച കൊലപാതകം നടപ്പാക്കുകയായിരുന്നോ അതോ കയ്യബദ്ധം സംഭവിച്ചതാണോ എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ലെന്നു പൊലീസ് പറയുന്നു. കൊലപാതകത്തിനു പിന്നിലെ കാരണത്തെക്കുറിച്ചും ഇപ്പോഴും അഭ്യൂഹങ്ങൾ നിലനിൽക്കുന്നു. പ്രധാനമായും രണ്ടു കാരണങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതായി പറയപ്പെടുന്നത്. ഒന്ന്– സുശീൽ കുമാറിന്റെ പേരിലുള്ള മോഡൽ ടൗണിലെ ഫ്ലാറ്റിലാണ് മുൻ നാഷനൽ ജൂനിയർ റസ്‌ലിങ് ചാംപ്യൻ കൂടിയായ സാഗറും കൂട്ടുകാരും വാടകയ്ക്കു താമസിച്ചിരുന്നത്. ഫ്ലാറ്റ് മറ്റൊരാൾക്കു വിൽക്കുകയാണെന്നും ഫ്ലാറ്റ് ഒഴിയണമെന്നും പലതവണ ആവശ്യപ്പെട്ടിട്ടും സാഗർ വഴങ്ങിയില്ല. ഇതിന്റെ പേരിലുണ്ടായ വഴക്കാണ് മരണത്തിൽ കലാശിച്ചതെന്നാണ് പുറത്ത് വരുന്ന കാര്യങ്ങള്‍.
രണ്ട്– ഒരേ കോർട്ടിൽ പരിശീലിക്കുന്ന താരങ്ങളാണ് ഇരുവരും. പലപ്പോഴും സീനിയർ താരമായ സുശീലിനെ സാഗർ വേണ്ട രീതിയിൽ ഗൗനിക്കാറില്ലെന്നും കോർട്ടിൽ വച്ച് സുശീലിനെ കളിയാക്കാറുണ്ടെന്നും മുതിർന്ന താരമായിട്ടും സുശീലിനെ ബഹുമാനിക്കാറില്ലെന്നും മറ്റു താരങ്ങൾ പറയുന്നു. ‘ഇവനെ ഞാനൊരു പാഠം പഠിപ്പിക്കുമെന്നു’ സുശീലും ഇടയ്ക്കിടെ പറഞ്ഞിരുന്നത്രേ. ഇതിന്റെ ഭാഗമായി സാഗറിനെ ഒരു ‘ പാഠം പഠിപ്പിക്കാനാണ്’ അന്ന് സ്റ്റേഡിയത്തിലേക്കു കൊണ്ടുപോയതെന്നാണ് മറ്റൊരു കഥ. രണ്ടായാലും സുശീലാണ് ഇതിനു പിന്നിലെന്ന കാര്യത്തിൽ ആർക്കും സംശയമില്ലെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍.
ഡൽഹിയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ജനിച്ചുവളർന്ന സുശീൽ കുമാർ ഇന്ത്യൻ കായിക ലോകത്ത് പേരെടുക്കുന്നത് 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ ഗുസ്തിയിൽ വെങ്കലം സ്വന്തമാക്കുന്നതിലൂടെയായിരുന്നു. പിന്നീട് 2010ൽ ലോക ചാപ്യംൻ പട്ടവും 2012ലെ ലണ്ടൻ ഒളിംപിക്സിൽ വെള്ളിയും നേടി ഇന്ത്യൻ ഗുസ്തിയുടെ ഇതിഹാസ താരങ്ങളിലൊരാളായി സുശീൽ വളർന്നു. തുടര്‍ന്ന് 2009ൽ ഖേൽരത്ന അവാർഡും സുശീലിനെ തേടിയെത്തി. സാമ്പത്തികമായി വളരെ പിന്നാക്കം നിന്നിരുന്ന കുടുംബമായിരുന്നു സുശീലിന്റേത്. അച്ഛൻ ദിവാൻ സിങ് ഒരു ട്രക് ഡ്രൈവറായിരുന്നു. ഗുസ്തിയോടു കമ്പമുള്ള ദിവാൻ മകനെയും ആ വഴിയേ നടത്തിച്ചു.എന്നാൽ സുശീലിനു വേണ്ട പോഷകാഹാരങ്ങളോ മികച്ച പരിശീലന സൗകര്യങ്ങളോ നൽകാൻ അവർക്കു സാധിച്ചില്ല. എങ്കിലും സുശീൽ തന്റെ സ്വാഭാവിക മെയ്‌വഴക്കവും കരുത്തും മുതൽക്കൂട്ടാക്കി പൊരുതി. ആദ്യമാദ്യം സ്പോർട്സ് ക്വാട്ടയിൽ ഒരു ജോലിക്കായി ആയിരുന്നു സുശീൽ ഗുസ്തിക്കിറങ്ങിയതെങ്കിൽ പിന്നീട് ഇന്ത്യ കണ്ട ഏറ്റവും മികച്ച ഗുസ്തി താരത്തിലേക്ക് സുശീലിനെ നയിച്ചത് അർപ്പണബോധവും കഠിനാധ്വാനവുമായിരുന്നു.
എന്നാല്‍ കുറച്ചു കാലങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്‍റെ പതനത്തിലേയ്ക്കുള്ള തുടക്കമായിരുന്നു. 2012ലെ ഒളിംപിക് വെള്ളി മെഡൽ നേട്ടത്തിനു ശേഷം പരുക്കുകൾ സുശീലിനെ വിടാതെ പിന്തുടർന്നു. തുടർന്നങ്ങോട്ട് പ്രധാന ടൂർണമെന്റുകളെല്ലാം നിരാശയായിരുന്നു സുശീലിനു സമ്മാനിച്ചത്. അതോടെ ഗുസ്തിയിൽ നിന്നു പതിയെ ബിസിനസിലേക്കു ചുവടുമാറാൻ സുശീൽ തീരുമാനിച്ചു. അതിന്റെ ഭാഗമായാണ് ഡൽഹിയിലെ പ്രധാന അധോലോക സംഘങ്ങളുമായി സുശീൽ കൂട്ടുകെട്ട് ആരംഭിക്കുന്നത്.
സുശീല്‍ മുമ്പും വിവാദങ്ങളില്‍പെട്ടിട്ടുണ്ട്. 2016 റിയോ ഒളിമ്പിക്സിന് ഫെഡറേഷന്‍ തിരഞ്ഞെടുത്തത് നര്‍സിങ് പഞ്ചം യാദവിനെയാണ്. നിര്‍സിങ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. തന്റെ ഭക്ഷണത്തില്‍ നിരോധിത മരുന്ന് ചേര്‍ത്തത് സുശീലാണെന്ന് യാദവ് അന്ന് ആരോപിച്ചിരുന്നു. എന്നാലത് തെളിയിക്കാനായില്ല. 2018-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യതാമത്സരത്തില്‍ പ്രവീണ്‍ റാണയെ സുശീല്‍ തോല്‍പ്പിച്ചിരുന്നു. എന്നാല്‍, മത്സരം സുശീല്‍ തടസ്സപ്പെടുത്തിയെന്നും ഒഫീഷ്യല്‍സിനെ ഭീഷണിപ്പെടുത്തിയെന്നും റാണ ആരോപിച്ചു.കോടതിയിൽ കേസ് നടന്നെങ്കിലും തെളിവുകളുടെ അഭാവത്തിൽ സുശീലിനെ വെറുതെവിട്ടു. പിന്നീട് സ്കൂൾ ഗെയിംസ് ഫെഡറേഷന്റെ അധ്യക്ഷനായിരുന്ന സമയത്തും സുശീലിനെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നു.
അതിന്‍റെ കൂടെയാണ് ഈ കൊലപാതക കേസില്‍ കൂടി പ്രതിയാകുന്നത്. കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് സുശീലിനെതിരെ എഫ്ഐആർ ഇട്ടിരിക്കുന്നത്. എന്നാൽ സൂശീലിന്റെ പങ്ക് തെളിയിക്കുന്ന വ്യക്തമായ തെളിവുകൾ പൊലീസിനു ഇതുവരെ ലഭിച്ചിട്ടില്ല. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലിലൂടെ പരമാവധി തെളിവുകൾ ശേഖരിക്കുകയാകും പൊലീസിന്റെ ലക്ഷ്യം. സുശീലിന്റെ അധോലോക ബന്ധവും ഇതോടൊപ്പം അന്വേഷിക്കുന്നതാണ് . ലോകത്തിനു മുന്നിൽ ഇന്ത്യൻ ഗുസ്തിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു ഒരു കാലത്ത് സുശീൽ. ഇന്ന് അതേ താരം കൊലക്കുറ്റത്തിന് ജയിലിലാകുകയാണ്.
https://www.facebook.com/Malayalivartha