പത്ത് വർഷം! ഇതൊന്നും വിശ്വസിക്കാനാകില്ല... ഇന്ന് യുവതിയുടെ അടുത്തേയ്ക്ക് വനിതാ കമ്മിഷൻ.... നിർണായക തെളിവ് നിരത്തി പോലീസ്... അടിപതറാതെ സജിത
പത്ത് വർഷം പ്രണയിനിയെ മുറിയിൽ ഒളിപ്പിച്ചു താമസിപ്പിച്ച സംഭവത്തിൽ വനിതാ കമ്മിഷൻ ഇന്ന് യുവതിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തും. വിഷയത്തിൽ നെന്മാറ പൊലീസ് ഇന്ന് കമ്മിഷന് റിപ്പോർട്ട് നൽകും.10 വർഷവും യുവതി റഹ്മാന്റെ വീട്ടിൽ കഴിഞ്ഞതിന് തെളിവുകളുണ്ടെന്നാണ് പൊലീസിന്റെ വാദം.
സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. ദൈനംദിനകാര്യങ്ങൾ പോലും നിറവേറ്റാനാവാതെയാണ് യുവതി താമസിച്ചതെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും മനുഷ്യാവകാശലംഘനം നടന്നതായാണ് വിലയിരുത്തലെന്നും കമ്മിഷൻ അംഗം ഷിജി ശിവജി പറഞ്ഞിരുന്നു.
യുവതിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കണമെന്നും, കൗൺസിലിംഗ് നൽകണമെന്നും കമ്മിഷൻ നിർദേശം നൽകിയിരുന്നു. അതേസമയം മൂന്ന് മുറികളുള്ള തന്റെ വീട്ടിൽ കാമുകിയായ സജിതയെ ആറുമറിയാതെ താമസിപ്പിച്ചുവെന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണ് റഹ്മാൻ.
എന്നാൽ താന്‍ വീട് വിട്ടിറങ്ങാന്‍ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് സജിത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കഷ്ടിച്ചു 100 മീറ്ററാണ് റഹ്മാന്റെയും സജിതയുടെയും വീടുകള്‍ തമ്മില്‍ അകലം. ഇടയ്ക്ക് നാലോ അഞ്ചോ വീടുകള്‍ മാത്രം. നാലുമക്കളില്‍ ഇളയവനാണു റഹ്മാന്‍. മൂത്ത സഹോദരനും തൊട്ടുതാഴെ രണ്ടു സഹോദരിമാരും.
സജിതയ്ക്ക് ഒരു ചേച്ചിയും അനുജത്തിയും. എല്ലാവരും ഒരുമിച്ചു കളിച്ചു വളര്‍ന്നവര്‍. 4 വയസ്സ് വ്യത്യാസമുണ്ട് ഇരുവരും തമ്മില്‍.
പഠനത്തില്‍ പിന്നോട്ടായതുകൊണ്ട് റഹ്മാനും കാല്‍മുട്ടിലെ വിട്ടുമാറാത്ത വേദനമൂലം നടക്കാന്‍ ബുദ്ധിമുട്ടു വന്നതോടെ സജിതയും ഒന്‍പതാം ക്ലാസില്‍ പഠനം നിര്‍ത്തി. സജിതയുടെ പഠനകാലം കഴിഞ്ഞതോടെ ഇരുവര്‍ക്കും ഒന്നിച്ചിരിക്കാന്‍ കൂടുതല്‍ സമയം കിട്ടി. കളിക്കൂട്ടുകാര്‍ പ്രണയത്തിലായി.
റഹ്മാന്റെ ചേച്ചിയാണ് ഇരുവരുടെയും അടുപ്പം ആദ്യം അറിഞ്ഞത്. ഇരു വീടുകളിലും പ്രശ്നമായതോടെ തമ്മില്‍ കാണുന്നതിനു വിലക്കു വന്നു. ഇരുവരും വീണ്ടും കണ്ടു. 18 വയസ്സ് തികഞ്ഞപ്പോള്‍ ഒരു ദിവസം സജിത നെല്ലിക്കുളങ്ങരക്കാവില്‍ ചെന്ന് ഒരു താലി പൂജിച്ചു വാങ്ങി.
2009 മേയ് 10ന് ആരുമില്ലാത്തൊരു ഉച്ചനേരത്ത് അതേ കാവിലെത്തി റഹ്മാന്‍ താലി സജിതയുടെ കഴുത്തില്‍ ചാര്‍ത്തി. ആഴ്ചയില്‍ 500 രൂപ അടയ്ക്കുന്ന എല്‍ഐസി പോളിസി തുടങ്ങിയിരുന്നു റഹ്മാന്‍. അതില്‍ ഒരു തുകയാകുമ്ബോള്‍ വാടകവീടെടുത്ത് ഒന്നിച്ച് താമസം തുടങ്ങുന്നതിനെക്കുറിച്ച് അന്നുമുതല്‍ ഇരുവരും സ്വപ്നം കണ്ടു.
ഇതിനിടെ, ചേച്ചിയുടെ വിവാഹം ഉറപ്പിച്ചതിനു പിന്നാലെ സജിതയ്ക്കും ആലോചനകള്‍ വന്നുതുടങ്ങി. വീട്ടില്‍ തുടരാനാകില്ലെന്നു ബോധ്യമായതോടെ 2010 ഫെബ്രുവരി 2ന് രാത്രി 4 ജോഡി വസ്ത്രങ്ങളുമെടുത്ത് സജിത റഹ്മാന്റെ വീട്ടുമുറ്റത്തെത്തി.
ആരുമറിയാതെ റഹ്മാന്‍ അകത്തു കയറ്റി. ഏറിയാല്‍ ഒരാഴ്ച ആരുമറിയാതെ സജിതയെമുറിയിലൊളിപ്പിക്കുകയായിരുന്നു അപ്പോള്‍ മനസ്സിലുണ്ടായിരുന്ന വെല്ലുവിളി. ആ ഒരാഴ്ച നീണ്ട്, നീണ്ടുനീണ്ട് കടന്നുപോയതു 10 വര്‍ഷം!
'ഓരോ ദിവസവും ഉറങ്ങാന്‍ കിടക്കുന്നത് നാളെ ഇവളെയും കൂട്ടി പുറത്തുകടക്കാനാകുമോ എന്നു ചിന്തിച്ചാണ്' - റഹ്മാന്‍ പറയുന്നു.
റഹ്മാന്റെ സഹോദരന്‍ വളരെ മുന്‍പേ വിവാഹശേഷം മാറിത്താമസിച്ചു. ചേച്ചിമാരില്‍ ആദ്യത്തെയാള്‍ അവിവാഹിതയാണ്.
രണ്ടാമത്തെയാളുടെ ആദ്യ ഭര്‍ത്താവ് മരിച്ചതോടെ രണ്ടാമതു വിവാഹം കഴിച്ചയച്ചു. ആദ്യ വിവാഹത്തിലെ കുട്ടി ഇവര്‍ക്കൊപ്പമുണ്ട്. കൂലിപ്പണിക്കാരാണു മാതാപിതാക്കള്‍.
മുറിയില്‍ സജിത എത്തിയതോടെ റഹ്മാന്റെ ഓരോ നിമിഷങ്ങളും സമ്മര്‍ദങ്ങളുടേതായിരുന്നു. ചിലപ്പോഴൊക്കെ പെരുമാറ്റം വിചിത്രമായി തോന്നിയ വീട്ടുകാര്‍, സജിത കൈവിഷം നല്‍കിയതു കൊണ്ടാണു മകനു മാറ്റങ്ങളുണ്ടായതെന്നു സംശയിച്ചു.
ഒറ്റപ്പാലത്തിനടുത്തൊരു ഉള്‍ഗ്രാമത്തിലുള്ള മന്ത്രവാദിയുടെ അടുത്തെത്തിച്ചു. അയാള്‍ ചില പച്ചമരുന്നുകള്‍ നല്‍കി. രാവിലെ ഈ മരുന്നുകളും അല്‍പം പഞ്ചസാരയും കഴിച്ചാല്‍ കൈവിഷം പുറത്തുവരുമെന്നായിരുന്നു വാദം.
ദിവസങ്ങളോളം മറ്റു ഭക്ഷണങ്ങള്‍ നല്‍കിയില്ല. ഈ ദിവസങ്ങളില്‍ സജിതയും പട്ടിണിയായി. ദിവസം മുഴുവന്‍ തലവേദനയും ഛര്‍ദ്ദിയുമായി ആകെ ക്ഷീണിച്ച റഹ്മാന്‍ പ്രതികരിച്ചു തുടങ്ങിയതോടെ മാനസികരോഗിയാക്കി. ഒരു ദിവസത്തേക്കു മാനസിക രോഗാശുപത്രിയിലുമാക്കി.
'ചികിത്സ' വൈകാതെ അവസാനിപ്പിച്ചെങ്കിലും, വീട്ടിലെത്തി ആദ്യ കാലങ്ങളില്‍ ഇതിന്റെ പേരിലുള്ള വഴക്കുകള്‍ തുടര്‍ക്കഥയായിരുന്നെന്നു സജിത ഓര്‍ക്കുന്നു.
വീട്ടിലെല്ലാവരും കഴിച്ച ശേഷം ചോറും അച്ചാറും മാത്രമാണു ഭക്ഷണമായി നല്‍കുക. ഇതു സജിതയുമായി പങ്കിടും. അര്‍ധപട്ടിണിയുടെ നാളുകള്‍. ഇടയ്ക്കിടെ മന്ത്രവാദി വീട്ടിലെത്തി റഹ്മാന്റെ മുറിയിലുള്ള ദുഷ്ടശക്തിയെ പുറത്താക്കാന്‍ വീടിന്റെ നാലു കോണിലും മന്ത്രിച്ച തകിടുകള്‍ കുഴിച്ചിടുന്നതിനും ആഭിചാര ക്രിയകള്‍ നടത്തുന്നതിനുമൊക്കെ മുറിക്കുള്ളിലിരുന്നു സജിത സാക്ഷിയായി.
ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കമിതാക്കള്‍. സംഭവം അവിശ്വസനീയമാണെന്നും, മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്നും വനിതാ കമ്മിഷന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. വനിതാ കമ്മിഷന്‍ ഉടന്‍ സജിതയെ നേരില്‍ കണ്ട് മൊഴിയെടുത്തേക്കും. പരാതിയില്ലെന്ന് യുവതി പറഞ്ഞതായി സ്ഥലം എം എല്‍ എ നേരത്തെ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha