അനന്തപുരി ബസിലെ യാത്ര ഇപ്പോഴും പഴയ നിരക്കിൽ, പിന്നിൽ ഈ ബസുടമയുടെ പ്രതിഷേധവും ജനസേവനവും, ഭൂരിഭാഗം ജീവനക്കാരും കെഎസ്ആർടിസിൽ നിന്ന് ജോലി നഷ്ടപ്പെട്ടവർ, പഴയ നിരക്കിൽ ഓടുന്നതിനാൽ ബസിൽ കൂടുതൽ യാത്രക്കാർ, എന്തു നടപടി എടുത്താലും തനിക്കു പ്രശ്നമില്ലെന്ന് ബസുടമ
സംസ്ഥാനത്ത് ബസ്ചാർജ് വിവർധന നിലവിൽ വന്നിട്ട് പത്തു ദിവസമായെങ്കിലും ഇപ്പോഴും പഴയ നിരക്കിൽ സവ്വീസ് നടത്തി അനന്തപുരി എന്ന സ്വകാര്യ ബസ്. കല്ലറ – പാലോട് – നെടുമങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ഈ ബസിൽ ഇപ്പോഴും മിനിമം ചാർജ് എട്ട് രൂപ തന്നെയാണ്.
അനൂപ് ചന്ദ്രന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ബസ്.സ്വന്തമായി ഒമ്പത് ബസുണ്ടായിട്ടും അഞ്ചു ബസുകൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. മറ്റുള്ളവയ്ക്ക് മോട്ടർ വാഹന വകുപ്പ് പെർമിറ്റ് നൽകുന്നില്ല. ഇതിൽ മോട്ടർ വെഹിക്കിൾ വകുപ്പിനോടുള്ള പ്രതിഷേധവും, ഡീസൽ സബ്സിഡി നൽകാത്ത സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ചും അതിലുപരി ജനസേവന മനസ്സുമാണ് ഈ തീരുമാനത്തിന് പിന്നിൽ.
പെർമിറ്റ് അനുവദിച്ചു കിട്ടാത്തതിലും നിരന്തരം മോട്ടർ വകുപ്പിന്റെ പീഡനം മൂലവും കിലോയ്ക്കു 20 രൂപ നിരക്കിൽ തൂക്കി വിൽക്കാൻ വരെ അടുത്തിടെ അനൂപ് തന്റെ ബസിൽ ബോർഡ് വച്ചിരുന്നു.പഴയ നിരക്കിൽ ഓടുന്നത് കൊണ്ട് ബസിൽ കൂടുതൽ യാത്രക്കാർ കയറുന്നുണ്ടെന്നും നിരക്ക് വർധിപ്പിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ബസുടമ അനൂപ് ചന്ദ്രൻ പറഞ്ഞു.
തന്റെ ബസിലെ ഭൂരിഭാഗം ജീവനക്കാരും കെഎസ്ആർടിസിൽ നിന്ന് ജോലി നഷ്ടപ്പെട്ടവരാണ്. നിരക്ക് കുറച്ചുള്ള നടപടിയുടെ പേരിൽ എന്തു നടപടി എടുത്താലും തനിക്കു പ്രശ്നമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha