ആചാരാനുഷ്ഠാനങ്ങളുടെ പെരുമ വിളിച്ചോതുന്ന കൽപ്പാത്തിയിലെ ദേവരഥങ്ങള്‍....
ആചാരാനുഷ്ഠാനങ്ങളുടെ പെരുമ വിളിച്ചോതുന്ന പാലക്കാടൻ അഗ്രഹാരങ്ങൾ . മുറ്റത്ത് അരിമാവ്‌കൊണ്ടെഴുതിയ കോലം . കാറ്റിന് പോലും ചന്ദനത്തിരിയുടെയും കര്‍പ്പൂരത്തിന്റെയും ഗന്ധം. വേദമന്ത്രങ്ങള്‍ മുഴങ്ങുന്ന വീടുകള്‍ ഇതൊക്കെയാണ് വിഖ്യാതമായ പാലക്കാട് കല്‍പ്പാത്തി അഗ്രഹാരം. പാലക്കാട് പട്ടണത്തില്‍ നിന്നും ഏതാണ്ട് മൂന്നു കിലോമീറ്റര്‍ ദൂരത്തിlലാണ് കല്‍പ്പാത്തി എന്ന ശാന്തസുന്ദരമായ ഈ പൈതൃക ഗ്രാമം. ഒട്ടേറെ സിനിമകൾ ഇവിടെ നിന്ന് ഉണ്ടായിട്ടുണ്ട്. അതിനാൽ തന്നെ മലയാളികൾക്ക് ഈ അഗ്രഹാരം ഏറെ പരിചിതമായിരിക്കും . കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷവും വളരെ പരിമിതമായ രീതിയിൽ ആണ് രഥോത്സവം നടത്തിയത്
വര്‍ഷങ്ങള്‍ക്കുമുമ്പ് തഞ്ചാവൂരില്‍ നിന്നും കുടിയേറിപാര്‍ത്ത തമിഴ് ബ്രാഹ്മണരാണ് കല്‍പ്പാത്തിയിലുള്ളത്. ആരാധ്യദേവനായ സുബ്രഹ്മണ്യനും കാശിനാഥനായ ശിവനും, ഭഗവതിയും, ഗണപതിയും അവര്‍ക്ക് കൂട്ടുവന്നെന്നും ഇഷ്ടദൈവങ്ങള്‍ക്കായി അമ്പലങ്ങള്‍ ഉണ്ടാക്കി പൂജ നടത്തി പ്രീണിപ്പിച്ചെന്നും ദൈവങ്ങള്‍ക്ക് സവാരി ചെയ്യാന്‍ അവര്‍ രഥങ്ങള്‍ ഉണ്ടാക്കി രഥപൂജ നടത്തിയെന്നുമാണ് കഥ.
കല്‍പ്പാത്തിയിലെത്തിയ തഞ്ചാവൂര്‍ ബ്രാഹ്മണസമൂഹം തമിഴ് രീതികള്‍ ഒന്നൊന്നായി പ്രചരിപ്പിച്ചു. ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആഘോഷങ്ങളിലും ഒരു തഞ്ചാവൂര്‍ തനിമ പാലിക്കാന്‍ അവര്‍ ശ്രമിച്ചിരുന്നു. അതിലേറ്റവും പ്രസിദ്ധം കല്‍പ്പാത്തി രഥോത്സവത്തിനാണ്.ദിവസങ്ങള്‍ നീളുന്ന ഉത്സവമാണ് പാലക്കാടിന്റെ പെരുമ വിളിച്ചോതുന്ന രഥോത്സവം.
എല്ലാ നവംബർ മാസത്തിലാണ് കല്പാത്തിയിലെ രഥോത്സവം ഉണ്ടാകാറുള്ളത്. ഈ പ്രാവശ്യം നവംബര്‍ 07 മുതല്‍ 17 വരെ വരെ പത്തു ദിവസമാണ് കൽപ്പാത്തി രഥോത്സവം നീണ്ടു നിൽക്കുന്നത്. ഓരോ ദിവസവും ഓരോ തേര് എന്ന വിധത്തിൽ ആണ് ഉത്സവമുള്ളത്. ആദ്യത്തെ നാലു ദിവസം വേദ പാരായണവും കലാ സാംസ്‌കാരിക പരിപാടികളും ആണ് പ്രധാനമായും നടക്കുന്നത്. പ്രസിദ്ധമായ കൽപ്പാത്തി സംഗീതോത്സവം 9 മുതൽ 13 വരെയാണ് നടക്കുന്നത്. ഇതിനു ശേഷം 14.15.16 തിയ്യതികളിൽ വിശ്വാസികൾ കാത്തിരിക്കുന്ന രഥോത്സവം നടക്കും. രഥോത്സവത്തന്റെ ഏറ്റവും പ്രധാനപ്പെട്ടത് അവസാന മൂന്നു ദിവസങ്ങളാണ്. ഈ ദിവസങ്ങളില് ഇവിടെ എത്തുവാനാണ് ആളുകൾ കൂടുതലും താല്പര്യപ്പെടുന്നത്
കൽപ്പാത്തി നദി എന്നും അറിയപ്പെടുന്ന നിള നദിയുടെ തീരത്താണ് 700 കൊല്ലം പുരാതനമായ കൽപാത്തി ശ്രീ വിശ്വനാഥ ക്ഷേത്രം ഉള്ളത്. വര്‍ഷത്തിലൊരിക്കല്‍ കല്‍പ്പാത്തിയിലെ ഭക്തരെ കാണാന്‍ ദേവന്‍മാര്‍ രഥത്തിലേറി അഗ്രഹാരവീഥിയിലൂടെ സവാരി നടത്തുമെന്നാണ് വിശ്വാസം. കാശിയില്‍ പാതി കല്‍പ്പാത്തി എന്ന ചൊല്ല് അന്വര്‍ഥമാകുകയാണ് ഇവിടെ.
സാധാരണയായി നവംബർ 8 മുതൽ 16 വരെയാണ് ഉത്സവം നടക്കുന്നത്. പത്തുദിവസം നീണ്ടുനിൽക്കുന്ന കല്പാത്തിരഥോത്സവം കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഉത്സവങ്ങളിലൊന്നാണ്. അവസാനത്തെ മൂന്നു ദിവസമാണ് അലങ്കരിച്ച മൂന്നു രഥങ്ങള്‍ തെരുവിലേക്കിറങ്ങുക.
ഈ സമയത്ത്, കൽപ്പാത്തിയിലെ 4 ക്ഷേത്രങ്ങളിൽ നിന്നുള്ള 6 രഥങ്ങൾ ഒരുമിച്ചു ചേർന്ന് ഒരു വലിയ ഘോഷയാത്രയായി ഗ്രാമങ്ങളിലെ തെരുവുകളിലൂടെ കടന്നുവരുന്നു. വിശ്വനാഥനും വിശാലാക്ഷിക്കും ആദ്യ രഥവും രണ്ടാം രഥം ഗണപതിക്കും മൂന്നാം രഥം സുബ്രഹ്മണ്യനുമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇത് മൂന്നും വിശ്വനാഥ സ്വാമി ക്ഷേത്രത്തില്‍ നിന്നും ഉള്ളതാണ്. ബാക്കിയുള്ള മൂന്ന് രഥങ്ങള്‍ അടുത്തുള്ള ക്ഷേത്രങ്ങളായ മന്തക്കര മഹാഗണപതി ക്ഷേത്രം, പഴയ കല്‍പ്പാത്തിയിലെ ലക്ഷ്മി നാരായണ പെരുമാള്‍ ക്ഷേത്രം, ചതപുരം മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ളതാണ്.
‘ദേവരഥസംഗമം’ എന്നാണ് ഇത് അറിയുന്നത് . രഥോത്സവം കൊടിയേറിയ ശേഷം നടക്കാറുള്ള ഈ ചെറിയ ദേവരഥങ്ങളുടെ സംഗമം കണ്ടുതൊഴാന്‍ മുപ്പത്തിമുക്കോടി ദേവകള്‍ എത്തുമെന്നാണ് വിശ്വാസം. ഇവിടുത്തെ രഥങ്ങള്‍ക്ക് കാശി വിശ്വനാഥ ക്ഷേത്ര ഗോപുരങ്ങളോടും മേല്‍ക്കൂരയോടും കൃത്യമായ സാമ്യമാണുള്ളത്. പ്രത്യേക വൈദഗ്ദ്ധ്യം നേടിയ ശില്‍പ്പികളാണ് രഥം തയ്യാറാക്കുന്നത്. രഥം പൂര്‍ണരൂപത്തില്‍ തയ്യാറാകുന്നതോടെ കാശി ക്ഷേത്രത്തിലെ മഹാ ചൈതന്യ സാന്നിദ്ധ്യം മൂന്ന് ദിവസത്തേക്ക് ഈ രഥങ്ങളില്‍ ആവാഹിക്കപ്പെടുമെന്നാണ് ഐതിഹ്യം. വേദമന്ത്രജപത്താല്‍ മുഖരിതമാകുന്ന അഗ്രഹാര വീഥികളിലൂടെ ദേവഗണങ്ങളെ വഹിച്ചുകൊണ്ടുള്ള രഥങ്ങള്‍ തൊട്ടുവണങ്ങാനും, തേര് വലിക്കാനും ഭക്തരുടെ വന്‍ തിരക്കാണ്. സമാപനത്തില്‍ അഞ്ച് രഥങ്ങള്‍ അണിനിരന്നിരിക്കും. സായംസന്ധ്യയില്‍ വിശാലാക്ഷീ സമേത വിശ്വനാഥ സ്വാമി, ഗണപതി, വല്ലി , ദേവയാനി സമേത സുബ്രഹ്മണ്യന്‍, ലക്ഷ്മീനാരായണ പെരുമാള്‍, പ്രസന്ന മഹാഗണപതി എന്നിവിടങ്ങളില്‍ നിന്നുള്ള തേരുകള്‍ തേരുമുട്ടിയില്‍ സംഗമിക്കുന്നതോടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമാവും. തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിലെ പൂജാവിധികളും ശൈലിയുമാണ് കല്‍പ്പാത്തി രഥോത്സവത്തിലും കാണുക. ദേവരഥ സംഗമത്തിന് ആയിരങ്ങള്‍ സാക്ഷിയാകുന്നു.
കല്‍പ്പാത്തിയില്‍ എങ്ങനെ അഗ്രഹാരങ്ങള്‍ ഉയര്‍ന്നു എന്നതിന് പിന്നിൽ ഒരു ചരിത്രമുണ്ട് .. പാലക്കാട് രാജാക്കന്മാര്‍ / അച്ചന്മാര്‍ പെരുമ്പടപ്പു സ്വരൂപത്തില്‍ (കൊച്ചി രാജ്യവംശം ) നിന്ന് വഴിതെറ്റി വന്നവരാണെന്നു പറയാം. അക്കാലത്ത് പാലക്കാട് പാലമരങ്ങള്‍ തിങ്ങി നിറഞ്ഞിരുന്ന കൊടുംകാടായിരുന്നു. ജൈന മതക്കാരുടെ പാലിഘട്ട് എന്ന പദം ശബ്ദഭേദം വന്നു് പാലക്കാട് ആയതാണ് എന്ന അഭിപ്രായപ്പെടുന്നവരുണ്ട്. ഒരു ദിവസം കൊച്ചി രാജാവിന്‍റെ നാലു ആനകള്‍ പാലക്കാട് കാട്ടിലെത്തി. കൊച്ചി തമ്പുരാന്‍ പാപ്പാന്മാരെ അയച്ചെങ്കിലും അവയെ കണ്ടുകിട്ടിയില്ല. പിന്നീടു്, ഇളയ തമ്പുരാന്‍ തന്നെ നാലു നായര്‍ പടയാളികളുമായി പാലക്കാട് കുതിരാന്‍ മലകളിലുള്ള കാട്ടില്‍ ചെന്ന്, അവിടത്തെ ഗോത്രവര്‍ഗ്ഗക്കാരുടെ സഹായത്തോടെ ആനകളെ മെരുക്കി തിരികെ കൊണ്ടുവന്നു. പക്ഷെ, ഇളയ തമ്പുരാന് അവിടെ ഉള്ള ഒരു ഗോത്ര പെണ്‍കുട്ടിയെ മറക്കാനായില്ല . കൊച്ചിരാജകുടുംബത്തിനു അത് ഉള്‍ക്കൊള്ളാനായില്ല
ശേഖരിവര്‍മ്മന്‍ എന്ന ഇളയ തമ്പുരാന്‍ തിരികെ പാലക്കാട് വന്നു. ഇവിടെ എട്ടു ഇടങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പാലക്കാട്ടുശ്ശേരി എന്നൊരു രാജവംശമുണ്ടാക്കി പാലക്കാട്ടുശ്ശേരി അച്ചന്‍ എന്ന് സ്വയം വിശേഷിപ്പിച്ചു. ആദിവാസി പെണ്‍കുട്ടിയെ സ്വന്തമാക്കുവാന്‍ തന്നെ തീരുമാനിച്ചു. പക്ഷെ, നമ്പൂതിരിമാര്‍ ആരും തന്നെ വിവാഹ കാര്‍മ്മികത്വം ഏറ്റെടുക്കുവാന്‍ തയ്യാറായില്ല. അദ്ദേഹം നമ്പൂതിരിമാരെയെല്ലാം ഇവിടെ നിന്നും വള്ളുവനാടിലേക്ക് നാടുകടത്തി. തമിഴ് ബ്രാഹ്മണരെ കാവേരിനദിയുടെ തീരത്തുള്ള ഗ്രാമങ്ങളില്‍നിന്നും ക്ഷണിച്ചു വരുത്തി. അവര്‍ രാജാവിന്റെയും ഗോത്രകന്യകയുടെയും വിവാഹം നടത്തിക്കൊടുത്തു. അവരുടെ ആദ്യത്തെ ആഗ്രഹാരത്തിന് ശേഖരിപുരം എന്ന് പേര് നല്കി
പട്ടമഹിഷിയാകട്ടെ ഭഗവതി ക്ഷേത്രങ്ങളെയെല്ലാം ഗോത്ര ഭഗവതി ക്ഷേത്രങ്ങളാക്കി മാറ്റി. അങ്ങനെ എമൂര്‍ ഭഗവതി, മണപ്പുള്ളി ഭഗവതി, കുരുംബ ഭഗവതി. സര്‍പ്പക്കാവുകൾ എന്നിവയെല്ലാം പാലക്കാടിന് ലഭിച്ചു. ഇതോടെ കല്‍പ്പാത്തി വിശ്വനാഥക്ഷേത്രത്തില്‍ പൂജ നടത്തിയിരുന്ന നമ്പൂതിരിമാരും രാജാവുമായി പിണങ്ങി. അദ്ദേഹം പൂജാദി കര്‍മ്മങ്ങള്‍ക്കായി മധുരയില്‍നിന്നും 12 പണ്ഡിതകുടുംബങ്ങളെ എല്ലാ സൌകര്യങ്ങളുമൊരുക്കി ഇവിടെക്കൊണ്ടുവന്നു പര്‍പ്പിച്ചു. അവര്‍ അഗ്രഹാരം തീര്‍ത്ത വീഥിയാണ് പന്ത്രണ്ടാം തെരുവ്.
ഇതുപോലെ ധാരാളം ഐതിഹ്യങ്ങളും കഥകളും വിവിധ സംസ്‌കാരങ്ങളും ഇടകലർന്നു കിടക്കുന്ന പാരമ്പര്യമാണ് പാലക്കാടിനുള്ളത് . ഇത്തരം പല കാര്യങ്ങളും നിങ്ങൾക്ക് അറിയാമായിരിക്കും . അതുപോലെ തന്നെ കേരളത്തിലെയും ഇന്ത്യയിലെയും ഗ്രാമങ്ങളെ കുറിച്ചുള്ള രസകരവും വിജ്ഞാനപ്രദമായ പല ചരിത്രവും പ്രത്യേകതകളും ഇവിടെ പങ്കു വെക്കാം . അല്ലെങ്കിൽ അത്തരം വിവരങ്ങൾ അറിയുന്നവർ ഫോൺ നമ്പർ കമന്റ് ചെയ്യൂ, ഏറ്റവും അനുയോജ്യമായവ നമുക്കിവിടെ എല്ലാ പ്രേക്ഷകർക്കുമായി പങ്കു വെക്കാം
https://www.facebook.com/Malayalivartha