ബംഗാളിക്കും പിന്‍വാതില്‍ നിയമനം തൊഴില്‍ തട്ടിപ്പിന്റെ കേന്ദ്രം സർക്കാർ
കേരളത്തിലെ സിപിഎം തൊഴില്‍തട്ടിപ്പ് ഞെട്ടിക്കും
പിന്‍വാതില്‍ നിയമനങ്ങള്‍ പാടില്ലെന്നും എംപ്ലോയ്‌മെന്റ് എക്‌സചേഞ്ച് വഴി നിയമനം നടത്തണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ ശക്തമായ സമരങ്ങള്‍ നടത്തിയത് ഇടതു പക്ഷമാണ്. ഇടതുപക്ഷത്തിന്റെ യുവജന പ്രസ്ഥാനങ്ങളും തൊഴില്‍ സമരത്തില്‍ എന്നും സജീവമായിരുന്നു. കേരളത്തില്‍ വലതുപക്ഷ ഗവണ്‍മെന്റ് അധികാരത്തിലിരിക്കുന്ന കാലത്തൊക്കെ അറ്റന്‍ഡര്‍ ഒഴിവിലേയ്ക്ക് നിയമനം നടന്നാല്‍ പോലും സമരവുമായി രംഗത്തിറങ്ങുന്നത് ഇടതുപക്ഷമാണ്. എത്രയോ പ്രക്ഷുബ്ദമായ സമരങ്ങളാണ് പിന്‍വാതില്‍ നിയമനത്തിനെതിരായി ഇടത് യുവജന പ്രസ്ഥാനങ്ങള്‍ നടത്തിയത്. ഇവിടെ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഞ്ചര ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങളാണ് നടത്തിയത്. അക്കൂട്ടത്തില്‍ കേരളത്തിലെ സഖാക്കള്‍ മാത്രമല്ല ബംഗാളികളുമുണ്ടെന്നുള്ളതാണ് ഏറെ വിശേഷം. ബാംഗാളില്‍ നിന്ന് കേരളത്തില്‍ ജോലിയ്ക്കായെത്തി വര്‍ഷങ്ങള്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് നിരവധി സുരക്ഷാ സംവിധാനങ്ങളാണ് പിണറായി സര്‍ക്കാര്‍ ഒരുക്കി കൊടുത്തിട്ടുള്ളത്. സൗകര്യങ്ങള്‍ കൂടിയതനുസരിച്ച് അവരില്‍ പലരും ഇവിടെ സ്ഥിരതമാസമാക്കുകയും സിപിഎം അനുഭാവികളായി മാറുകയും ചെയ്തു. അങ്ങനെ ഒരു ബംഗാളി കുടുംബത്തിന് തിരുവന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ പ്രമുഖ സഹകരണ ബാങ്കില്‍ സ്ഥിര നിയമനം നല്കിയിരിക്കുകയാണ്.
ബാങ്കിന്റെ നെറ്റ് വാച്ചര്‍ പോസ്റ്റിലേയ്ക്കാണ് സഹോദരങ്ങളായ രണ്ട് ബംഗാളികളെ നിയമിച്ചത്. ജില്ലയില്‍ നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ മികച്ച ശമ്പളവും ഉണ്ട്. മുപ്പത്തയ്യായിരത്തിന് മുകളില്‍ നൈറ്റ് സെക്യൂരിറ്റിക്കാര്‍ ശമ്പളം വാങ്ങുന്നുണ്ട്. രാത്രി ജോലി ചെയ്യാന്‍ ആളെ കിട്ടാത്തതിനാലാണ് ബംഗാളികളെ നിയമിച്ചതെന്നാണ് ബാങ്ക് വിശദീകരിക്കുന്നത്. എന്നാല്‍ നാട്ടില്‍ ഈ ജോലി ചെയ്യാന്‍ തയ്യാറായ നിരവധി പേരുണ്ടെങ്കിലും ബാങ്കിന് ബംഗാളിയോടാണ് ഏറെ പ്രിയം തോന്നിയത്. ഇവിടെ കൂലിപണിയ്‌ക്കെത്തിയ ഇവര്‍ക്ക് മലയാളം അറിയില്ല. എഴുത്ത് പരീക്ഷയില്ല.അഭിമുഖവും ഇല്ല. എന്നാലും ശമ്പളം പറ്റുന്നുണ്ട്. ഇവര്‍ വാങ്ങുന്ന ശമ്പളത്തിന്റെ ഒരു ഷെയര്‍ പാര്‍ട്ടി നല്കണമെന്നാണ് വ്യവസ്ഥ. നാട്ടിലെ ചെറുപ്പക്കാര്‍ക്ക് ആ പണി നല്കിയാല്‍ ഇത്തരം പണപിരിവ് നടക്കാന്‍ സാധ്യതയില്ല.
1959-60 കാലഘട്ടത്തിലാണ് താല്കാലിക നിയമനങ്ങള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടപ്പിലാക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് പേര് രജിസ്റ്റര്‍ ചെയ്ത് ജോലിയ്ക്കായി കാത്തിരിക്കുന്നത് മൂന്ന് ലക്ഷത്തി എവുപത്തി എട്ടായിരത്തി അറുനൂറ്റി ഇരുപത്തിയെട്ട് പേരാണ്. ഇവരില്‍ ഒരോ വര്‍ഷവും അയ്യായിരത്തുനും പതിനായിരത്തിനുമിടയിലാണ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നല്കുന്നത്. കഴിഞ്ഞ വര്‍ഷം ആറായിരത്തി ഇരുന്നൂറ് പേര്‍ക്ക് മാത്രമാണ് എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച് വഴി നിയമനം നല്കിയത്. എന്നാല്‍ സര്‍ക്കാര്‍ ഇക്കൊല്ലം താല്കാലിക നിയമനം നല്കിയത് രണ്ട് ലക്ഷത്തി പതിനൊന്നായിരം പേര്‍ക്കാണ് . സര്‍ക്കാരും സിപിഎം പാര്‍ട്ടി ഓഫീസും നല്കിയ ജോലിയുടെ കണക്ക് നോക്കുമ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ് ചേഞ്ച് പ്രവര്‍ത്തിപ്പിക്കേണ്ട ആവശ്യകതയുണ്ടോയെന്ന സംശയമുണ്ട്. വി.എസ് .അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. ജീവനക്കാരെ തൊഴില്‍ വകുപ്പിലും മറ്റ് വകുപ്പുകളിലേയ്ക്കും മാറ്റി നിയമിക്കാമെന്നും അന്ന് തീരുമാനിച്ചിരുന്നു.
ഇടതു സര്‍വ്വീസ് സംഘടനകളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് സര്‍ക്കാരിന് ആ തീരുമാനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. ജോലി കൊടുക്കുന്ന സ്ഥാപനം തന്നെ പൂട്ടി പോവുകയും അതിലെ ജീവനക്കാര്‍ പെരുവഴിയിലാവുകയും ചെയ്യുന്ന അവസ്ഥ ഇടതു പക്ഷത്തിന് നാണക്കേടാകുമെന്ന ഭയത്താലാണ് അന്ന് തീരുമാനത്തില്‍ നിന്ന് പിന്‍മാറിയത്. എന്നാലിപ്പോള്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നതാണ് എല്‍ഡിഎഫിന് പാരയായിട്ടുള്ളത്.
ജോലി നല്‌കേണ്ട പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും ലിസ്റ്റ് തയ്യാറാക്കിയ ശേഷം കീഴ് കമ്മിറ്റികളില്‍ നിന്ന് മേല്‍കമ്മിറ്റികളിലെത്തും. ഇതിനിടയ്ക്ക് പലതട്ടിലായി പണപിരിവും നടക്കും. നേതാക്കള്‍ നിശ്ചയിക്കുന്നവര്‍ക്ക് ജോലി ലഭിക്കുന്നതാണ് പതിവ്. പണം നല്കുന്നതിന്റെ തൂക്കമനുസരിച്ചാണ് സീനിയോറിറ്റിയും ജോലിയുടെ കാലാവധിയും നിശ്ചയിക്കുന്നത്. ആറു മാസത്തേയ്ക്ക് താല്കാലിക നിയമനം നടത്താനേ സര്‍ക്കാരിന് അധികാരമുള്ളൂ. ഓരോ ആറുമാസം കഴിയുമ്പോഴും കാലാവധി നീട്ടി നല്കും. പിന്നീട് നല്ല തുക കൈപറ്റി കൊണ്ട് കൂട്ടത്തോടെ സ്ഥിരപ്പെടുത്താറാണ് പതിവ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുതല്‍ സെക്രട്ടറിയേറ്റ് വരെ നടക്കുന്നുണ്ട് .കോട്ടയം മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയില്‍ അടുത്തിടെ നടന്ന നിയമനങ്ങളും ഏറെ വിവാദമായിരുന്നു.
ക്ലറിക്കല്‍ സ്റ്റാഫ് മുതല്‍ തോട്ടക്കാരന്‍ വരെ നാന്നൂറ് നിയമനങ്ങളാണ് ഈ വര്‍ഷം പിണറായി സര്‍ക്കാര്‍ നടത്തിയത്. പത്രപരസ്യവും പരീക്ഷയും അഭിമുഖവും നടത്തിയാണ് നിയമനം നടത്തിയത്. ന്നാല്‍ പരീക്ഷയുടെയോ, അഭിമുഖത്തിന്റെയോ വിവരങ്ങളൊന്നും നാളിതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാല്‍ നാന്നൂറ് വേക്കന്‍സിയിലും നിയമനം പൂര്‍ത്തിയാക്കി. എല്ലാ പോസ്റ്റിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് നിയമിതരായിട്ടുള്ളത. സിന്‍ഡിക്കേറ്റംഗങ്ങളും ജില്ല സെക്രട്ടറിയും കത്ത് നല്കിയ എല്ലാപേരേയും നിയമിച്ചു. ലൈബ്രേറിയന്‍, ക്ലാര്‍ക്ക്, അറ്റന്‍ഡര്‍, തോട്ടക്കാരന്‍ , ലാബ് അസിസ്റ്റന്‍ഡ് തുടങ്ങിയ തസ്തികകളിലേയ്ക്കാണ് നിയമനം നടന്നത്. ഓരോ വര്‍ഷവും ഇരുന്നൂറിനകത്തുള്ള ഓഫീസ് സ്റ്റാഫ് ഒഴിവാണ് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ വരുന്നത്. പാര്‍ട്ടി തിരഞ്ഞെടുത്ത് ജോലി നല്കുന്നവരെ ഒന്നോ രണ്ടോ വര്‍ഷം കഴിയുമ്പോള്‍ സ്ഥിരനിയമനത്തിന് പരിഗണിക്കും. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് തസ്തികകളിലും ഇത്തരം നിയമനങ്ങളാണ് നടത്തുന്നത്. കേരള യൂണിവേഴ്‌സിറ്റില്‍ 2005 കാലഘട്ടത്ത് നിയമിച്ച അസിസ്റ്റന്റുമാരുടെ ഉത്തരകടലാസുകളോ,ഇന്റവ്യൂ വിവരങ്ങളടങ്ങിയ രജിസ്റ്ററോ നാളിതുവരെ കണ്ടെത്താനായില്ല. അന്നത്തെ സിന്‍ഡിക്കേറ്റംഗമായ സുജിത് എസ് കുറുപ്പ് നല്കിയ പരാതിയിലാണ് അന്വഷണം നടന്നത്.
അതു പോലെ പാര്‍ട്ടിക്കാര്‍ക്ക് ജോലി ഉണ്ടാക്കി കൊടുത്ത് എന്നും പാര്‍ട്ടിയോടൊപ്പം നിലനിറുത്താനുള്ള ശ്രമമാണിതെന്നാണ് പറയപ്പെടുന്നത്.സര്‍ക്കാര്‍ നിയമന ചട്ടങ്ങളൊന്നം വകവെയ്ക്കാതെ തികച്ചും പാര്‍ട്ടി ഓഫീസുകള്‍ വഴിയാണ് എല്ലാ നിയമനവും നടത്തുന്നത്. സര്‍വ്വകലാശാലകളിലെ നിയമനം പി എസ് സിയ്ക്ക് വിടാനുള്ള തീരുമാനം പോലും നടപ്പായിട്ടില്ല. തിരുവന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യാരാജേന്ദ്രന്‍ ജില്ല സെക്രട്ടറി ആനാവൂര്‍ നഗപ്പന് അയച്ച കത്ത് പുറത്തു വന്നതാണ് സിപിഎം പിന്‍വാതില്‍ നിയമനം ഏറെ ചര്‍ച്ചയാക്കാനിടയാക്കിയത്. . ആരോഗ്യ വകുപ്പ്, വനം വകുപ്പ്, റവന്യു, മൃഗസംരക്ഷണം, പലവിധ കോര്‍പ്പറേഷനുകള്‍, ജലസേചന വകുപ്പ് , കമ്മിഷനുകള്‍, കോടതികള്‍, വിദ്യാലയങ്ങള്‍ തുടങ്ങി സര്‍ക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകളിലും സെക്ഷനുകളിലും താല്കാലികക്കാരെ നിയമിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഭരണം തുടങ്ങിയതു തന്നെയെന്ന് പറയുന്നു. പാര്‍ട്ടി വളര്‍ത്താന്‍ സഹകരണ സംഘങ്ങള്‍ ഉപയോഗിക്കുന്നതിന് പുറമേയാണ് ഇത്തരം സര്‍ക്കാര്‍ സംവിധാനങ്ങളും ഉപയോഗിക്കുന്നത്.
പിണറായി സര്‍ക്കാരിന്റെ കഴിഞ്ഞ ആറര വര്‍ഷത്തെ നിയമനങ്ങളുടെ കണക്ക് ഒന്നു പരിശേധിച്ചാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഞെട്ടുന്ന സാഹചര്യമാണുള്ളത്.കേരളത്തിലെ സമീപകാലത്തെ കണക്കുകളനുസരിച്ച് പത്ത് ലക്ഷത്തി ഇരുപത്തി ഏഴായിരം പേര്‍ സര്‍ക്കാരില്‍ നിന്ന് ശമ്പളം വാങ്ങുന്നവരാണ്. സര്‍ക്കാരിന്റെ കണക്കനുസരിച്ച് മൂന്ന് ലക്ഷത്തി എന്‍പത്തിയൊന്നായിരത്തി എണ്ണൂറ്റി അറുപത്തി രണ്ട് പേരാണ് പിഎസ് സി വഴി നിയമനം നേടിയ സര്‍ക്കാര്‍ ജീവനക്കാര്‍. എയ്ഡഡ് നിയമനം ഉള്‍പ്പടെ ആറ് ലക്ഷത്തി നാല്പത്തയ്യായിരത്തി മുന്നൂറ്റി തൊണ്ണൂറ്റെട്ട് സര്‍ക്കാര്‍ ജീവനക്കാരെ നിയമിച്ചതില്‍ സിപിഎം പാര്‍ട്ടി ഒാഫീസുകള്‍ വഴിയാണ്. സഹകരണ ബാങ്കുകളുടെ ജീവനക്കാരുടെ എണ്ണത്തിന് പുറമേയാണിത്. മാസംതോറും ആറര ലക്ഷം താല്കാലിക ജീവനക്കാരെ തീറ്റിപോറ്റുന്ന മറ്റൊരു സംസ്ഥാനവും രാജ്യത്തില്ലെന്നതും ശ്രദ്ധേയമാണ്. ഓരോ മാസവും അയ്യായിരം കോടി വീതം കടമെടുക്കുന്നത് ശമ്പളത്തിനും പെന്‍ഷന്‍ നല്കാനും വേണ്ടിയാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇത്രയം കണക്കുകള്‍ യാഥാര്‍ത്ഥ്യമായിട്ടും സിപിഎം സംസ്ഥാന സെക്രട്ടറി പറയുന്നത് പിന്‍വാതില്‍ നിയമനം സര്‍ക്കാരോ സിപഎമോ നടത്തുന്നില്ലെന്നാണ്. ഇതില്‍ കുറച്ചു പേര്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരുകളുയെ കാലത്ത് നിയമിച്ചവരാണ്. ഭരണം മാറുമ്പോള്‍ തരാതരം പാര്‍ട്ടി മാറുന്ന താല്കാലിക ജീവനക്കാരുമുണ്ട്. ഉദ്യോഗസ്ഥാന്‍മാരെ ഭീഷണിപ്പെടുത്തിയും നിയമനങ്ങള്‍ നേടിയെടുക്കാറുണ്ട്. താല്കാലിക നിയമനത്തിലൂടെ പാര്‍ട്ടിക്കാര്‍ ജോലി ചെയ്യുന്ന പോസ്റ്റുകളൊന്നും പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിക്കാറില്ല. അഥവാ റിപ്പോര്‍ട്ട് ചെയ്താല്‍ ആ ഉദ്യോഗസ്ഥന്‍ സഖാക്കളുടെ കടുത്ത വെല്ലുവിളിയെ നേരിടേണ്ടി വരും.
പല ഓഫീസുകളിലും , വകുപ്പിലും ചില പ്രത്യേക പോസ്റ്റുകള്‍ കാലങ്ങളായി താല്കാലികമായി തുടരുകയാണ്. ആ പോസ്റ്റുകളൊന്നും നാളിതുവരെ പി എസ് സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുവദിച്ചിട്ടില്ല. എന്നിട്ടും പാര്‍ട്ടി സെക്രട്ടറി പറയുന്നതാണ് വിചിത്രമായി തന്നെ നിലനില്ക്കുന്നു. എന്നാല്‍ യുഡിഎഫ് ഭരണകാലത്തും പിന്‍വാതില്‍ നിയമനത്തിന് കുറവില്ലായിരുന്നു. സഹകരണ സ്ഥാപനങ്ങളുടെ നിയമനം സഹകരണ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് വിട്ടിട്ടുണ്ടെങ്കിലും അവിടെയും പാര്‍ട്ടിക്കാരെ തന്നെയാണ് നിയമിക്കുന്നത്. ബോര്‍ഡിന് പരീക്ഷ നടത്തി ലിസ്റ്റ് നല്കാന്‍ മാത്രമേ കഴിയൂ. അഭിമുഖം നടത്തി നിയമിക്കുന്നത് ബാങ്ക് ഭരണ സമിതിയാണ്. അതുകൊണ്ട് സഹകരണ മേഖലയിലും പാര്‍ട്ടി ആധിപത്യം തന്നെയാണ്. കേരളം കാത്തിരി്ക്കുകയാണ് ഓരോ ഡിപ്പാര്‍ട്ടുമെന്റിലെയും താല്കാലിക ജീവനക്കാരുടെ ലിസ്റ്റ് പുറത്തുവരാന്‍. ഇല്ലാത്ത പോസ്റ്റുകള്‍ ഉണ്ടാക്കി പാര്‍ട്ടിക്കാരെ നിയമിച്ചിരിക്കുന്നതും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. എന്തായാലും പിണറായിയും കൂട്ടരും കേരളത്തെ കട്ട് മുടിച്ചു കൊണ്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha