ആ മലയാളിയാര്? ജിഷയ്ക്ക് ഒരാള്‍ വിവാഹ വാഗ്ദാനം നല്‍കിയിരുന്നതായി കണ്ടെത്തല്‍
നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ടിട്ട് 20 ദിവസം പിന്നിട്ടും കൊലപാതകത്തെപ്പറ്റി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്കു കേന്ദ്രീകരിക്കുകയാണ്. ജിഷയെ വിവാഹം കഴിക്കാമെന്നു ഒരാള്‍ വാഗ്ദാനം ചെയ്തിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. നിയമപഠനം പൂര്‍ത്തിയാക്കിയ ശേഷം വിവാഹത്തിനു ജിഷയ്ക്കും സമ്മതമായിരുന്നു. ഇവരുടെ വിവാഹത്തിന് എന്തെങ്കിലും എതിര്‍പ്പ് ഉണ്ടായിരുന്നോ എന്നറിയാന്‍ മലയാളിയായ ഇയാളുടെ മൊഴികളും അന്വേഷണ സംഘം രേഖപ്പെടുത്തും.
ജിഷയുടെ അച്ഛന്‍ പാപ്പു, അമ്മ രാജേശ്വരി, സഹോദരി ദീപ, അയല്‍വാസികള്‍ എന്നിവരുടെ മൊഴികള്‍ മന:ശാസ്ത്രജ്ഞന്റെ സാന്നിധ്യത്തില്‍ വീണ്ടും രേഖപ്പെടുത്തും.
കൊലപാതകിയെന്നു സംശയിക്കുന്നയാളെ നേരില്‍ കണ്ട അയല്‍വാസികള്‍ അവര്‍ക്ക് അറിയാവുന്ന മുഴുവന്‍ വിവരങ്ങളും ഭയം മൂലം പറയുന്നില്ലെന്നു പൊലീസ് കരുതുന്നു. അന്വേഷണത്തില്‍ ഇതു വിലങ്ങുതടിയാകുന്നുണ്ട്. ജിഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു മുഴുവന്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ അടുത്ത ബന്ധുക്കള്‍ക്കും കഴിയുന്നില്ല.
അതേസമയം ജിഷ വധക്കേസില്‍ പ്രഫഷനലായ രീതിയിലല്ല പൊലീസ് അന്വേഷണം നടത്തുന്നതെന്നു പൊലീസ് കംപ്ലെയിന്റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ്. കേസ് കൈകാര്യം ചെയ്യുന്നതില്‍ പൊലീസിനു ഗുരുതരമായ വീഴ്ച സംഭവിച്ചു. ഇത്തരമൊരു കേസില്‍ പാലിക്കേണ്ട ചട്ടങ്ങളും മുന്‍കരുതലുകളും പാലിച്ചതായി കാണുന്നില്ല.
പോസ്റ്റ്‌മോര്‍ട്ടം വിഡിയോയില്‍ ചിത്രീകരിക്കാത്തതു ഗുരുതരമായ പാളിച്ചയാണ്. തുടക്കത്തില്‍ ലഭിക്കേണ്ട നിര്‍ണായക തെളിവുകള്‍ നഷ്ടപ്പെട്ട ശേഷം എന്തുതരം അന്വേഷണമാണു പൊലീസ് നടത്തുന്നതെന്ന് അറിയേണ്ടതുണ്ടെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha