മ്യൂസിയം കോമ്പൗണ്ടില്‍ ഒന്നിച്ചിരുന്നതിന്റെ പേരില്‍ പൊലീസുകാരുടെ സദാചാര വേട്ടയ്ക്കിരയായ വിഷ്ണുവും ആരതിയും വിവാഹിതരായി
പൊലീസുകാരുടെ സദാചാര വേട്ടയ്ക്കിരയായ വിഷ്ണുവും ആരതിയും വിവാഹിതരായി. തിരുവനന്തപുരം സ്വദേശികളായ വിഷ്ണുവും ആരതിയുമാണ് ഇന്ന് ഉച്ചക്ക് വെള്ളയമ്പലത്ത് വെച്ച് വിവാഹിതരായത്. കൂട്ടുകാര്‍ക്കൊപ്പം ഇന്ന് കനകക്കുന്നിലെത്തി അവര്‍ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച മ്യൂസിയത്തില്‍ ഒന്നിച്ചിരുന്ന ആരതിയെയും വിഷ്ണുവിനെയുമാണ് മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ രണ്ട് പോലീസുകാരികൾ സദാചാര പൊലീസ് ചമഞ്ഞ് വിരട്ടാന്‍ ശ്രമിച്ചത്. ഇവര്‍ ഇക്കാര്യം ചോദ്യം ചെയ്തപ്പോള്‍ സ്‌റ്റേഷനില്‍ ചെല്ലണമെന്നായി. ഇതോടെ, യുവാവ് ഈ സംഭവം ഫേസ്ബുക്ക് ലൈവിലൂടെ പുറത്തറിയിച്ചു.
നിങ്ങള്‍ ഇവിടെ ഇരിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു രണ്ട് വനിതാ പൊലീസുകാര്‍ ഇവരെ സമീപിച്ചത്. എന്താണ് പ്രശ്‌നമെന്നു ചോദിച്ചപ്പോള്‍ നിങ്ങള്‍ വര്‍ഗറായി ഇരിക്കുകയാണ് എന്നു പറഞ്ഞു. തങ്ങള്‍ എന്ത് വള്‍ഗറാണ് കാണിച്ചതെന്ന് വിശദീകരിക്കണം എന്നു പറഞ്ഞപ്പോള്‍ കെട്ടിപ്പിടിച്ചിരുന്നു എന്നായി. അതു ചോദ്യം ചെയ്തപ്പോള്‍, ഉമ്മ വെച്ചു എന്നായി ആരോപണം. തുടര്‍ന്ന്, ഇവരോട് പൊലീസ് സ്‌റ്റേഷനില്‍ ചെല്ലാന്‍ ആവശ്യപ്പെട്ടു. എന്താണ് തങ്ങള്‍ ചെയ്ത കുറ്റമെന്ന് എല്ലാവരുമറിയട്ടെ എന്നു പറഞ്ഞ് യുവാവ് ഇക്കാര്യം ഫേസ്ബുക്ക് ലൈവ് ചെയ്യുകയായിരുന്നു. ഇത് നിരവധി പേര്‍ കാണുകയും ഇതിനെതിരെ പ്രതിഷേധമുയരുകയും ചെയ്തു.
അതിനെതിരെ മ്യൂസിയം പൊലീസ് സ്‌റ്റേഷനിലെ രണ്ടു പൊലീസുകാര്‍ കൂടി എത്തി. സ്‌റ്റേഷനില്‍ കൊണ്ടുപോവുമെന്ന് പറഞ്ഞ് അവര്‍ ബഹളം വെച്ചതായി വിഷ്ണു പറഞ്ഞു. തുടര്‍ന്ന്, സ്‌റ്റേഷനില്‍ പോയപ്പോള്‍, അവിടെനിന്നും ഇരുവരുടെയും വീട്ടുകാരെ വിളിച്ച് മക്കള്‍ വള്‍ഗറായി ഇരുന്നതായി പറഞ്ഞു. പെണ്‍കുട്ടിയുടെ പിതാവ്, ഇരുവരും വിവാഹിതരാവാന്‍ പോവുന്നതായും തങ്ങള്‍ക്കതില്‍ പ്രശ്‌നമില്ലെന്നും പറഞ്ഞപ്പോള്‍ ഇരുവരെയും വിടുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി വിഷയത്തില്‍ ഇടപെടുകയും പൊലീസിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കാന്‍ തിരുവനന്തപുരം റേഞ്ച് ഐ.ജി മനോജ് എബ്രഹാമിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്ന ഇവരുടെ വിവാഹം പൊലീസ് ഇടപെട്ട് നേരത്തെയാക്കിയെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയയില്‍ പരിഹാസങ്ങളും നിറയുകയാണ്. പിങ്ക് പൊലീസിനെക്കൊണ്ട് ആദ്യമായൊരു ഗുണമുണ്ടായെന്നൊക്കെയുള്ള തരത്തിലാണ് പരിഹാസങ്ങള്‍.
https://www.facebook.com/Malayalivartha