കർദ്ദിനാൾ വിരുദ്ധ പക്ഷത്തിന് വിജയം; പി.പി ജെരാര്‍ദിൻ പുതിയ സെക്രട്ടറി
എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഒഴിയണമെന്ന നിലപാടുകാര്‍ക്ക് വിജയം. പി.പി ജെരാര്‍ദിനെ പുതിയ സെക്രട്ടറിയായി തെരഞ്ഞെടുത്തു. കര്‍ദ്ദിനാള്‍ പക്ഷക്കാരനായ മുന്‍ സെക്രട്ടറി പുറത്തായി. വിവാദ ഭൂമിയിടപാട് പാസ്റ്ററല്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം കാലാവധി അവസാനിച്ച പാസ്റ്ററല്‍ കൗണ്‍സിലിന് പകരം പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തുവെങ്കിലും വിവാദത്തിന് അവസാനം വന്നിട്ട് പുതിയ അംഗങ്ങള്‍ ചുമതലയേറ്റാല്‍ മതിയെന്ന നിലപാടിലായിരുന്നു സഭാ നേതൃത്വം.
അതിരുപതയിലെ 16 ഫൊറോനകളില്‍ നിന്നുള്ള വൈദികരും അത്മായരും അടക്കം 190 പേരാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയം കൗണ്‍സിലിന്റെ തുടക്കത്തില്‍ തന്നെ മുതിര്‍ന്ന വൈദികന്‍ ഫാ.പോള്‍ തേലക്കാട്ട് പ്രമേയം അവതരിപ്പിച്ചു. പാസ്റ്ററല്‍ കൗണ്‍സിലിനു ശേഷം ചേരുന്ന വൈദിക സമിതിയിലും പ്രമേയം വന്നേക്കും.
ഭൂമി ഇടപാടില്‍ അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എതിരായ നിലപാട് തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിനെതിരായ പരാമര്‍ശങ്ങള്‍ പ്രമേയത്തില്‍ ഉണ്ടാകുമെന്നാണ് സൂചന. കര്‍ദ്ദിനാള്‍ പക്ഷത്തേയും എതിര്‍പക്ഷത്തേയും അംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനാല്‍ വാക്കുതര്‍ക്കത്തിനും സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha