ഗിന്നസ് റെക്കോര്‍ഡ് നേടിയ മോഷണം
സെന്‍ട്രല്‍ ബാങ്ക് ഓഫ് ബ്രസീലില്‍ നടന്ന മോഷണമാണ് ലോകത്തിലെ ഏറ്റവും വന്‍മോഷണം എന്ന പേരില്‍ ഗിന്നസ് റെക്കോര്‍ഡ് നേടിയത്. ബ്രസീലിലെ സിയറ സ്‌റ്റേറ്റിലുള്ള ഹോര്‍ത്തുലേസയില്‍ സ്ഥിതി ചെയ്യുന്നതാണ് ഈ ബാങ്ക്. 2005 ഓഗസ്റ്റ് 7-നാണ് ഈ മോഷണം നടന്നത്. ബാങ്ക് ഓഫ് ബ്രസീലിന്റെ സെന്‍ട്രല്‍ ബ്രാഞ്ചുകളിലൊന്നായിരുന്നു ഇത്.
ബ്രസീലിലെ മുഴുവന്‍ മണിസപ്ലൈയുടെ ചാര്‍ജ് ബ്രസീലിയന്‍ സെന്‍ട്രല്‍ ബാങ്കിനായിരുന്നു. വിതരണം ചെയ്യാനായി ബാങ്കിനുള്ളില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്ന 5 കണ്ടെയ്‌നര്‍ ബോക്‌സുകളില്‍ നിന്ന് 50 റിയാലിന്റെ നോട്ടുകളാണ് മോഷ്ടിക്കപ്പെട്ടത്. 16 കോടി 47 ലക്ഷത്തി അന്‍പത്തി അയ്യായിരത്തി 150 ബ്രസീലിയന്‍ റിയാലാണ് മോഷണം പോയത്. ഇത് 2005 -ലെ വിനിമയ നിരക്ക് പ്രകാരം 71.6 മില്യണ്‍ യുഎസ് ഡോളറിന് തുല്യമാണ്.
ഈ നോട്ട് കൂമ്പാരത്തിന്റെ ഭാരം 3.5 ടണ്‍ ഉണ്ടായിരുന്നു എന്നറിയുക, അപ്പോഴേ മോഷണത്തിന്റെ വ്യാപ്തി മനസ്സിലാകൂ.വാരാന്ത്യത്തിലായിരുന്നു മോഷണം നടന്നത്. പിന്നീട് തിങ്കളാഴ്ച ബാങ്ക് തുറന്നപ്പോള്‍ മാത്രമാണ് കൊള്ളയുടെ കാര്യം പുറത്തറിഞ്ഞത്.
മോഷണം നടക്കുന്നതിന് ഏകദേശം 3 മാസം മുമ്പ് ഏഴെട്ടു യുവാക്കള്‍ ചേര്‍ന്ന് ഹോര്‍ത്തുലെസ ബാങ്കിന്റെ ചുറ്റുവട്ടത്തുള്ള ഒരു കെട്ടിടം ബിസിനസ് ആവശ്യങ്ങള്‍ക്കെന്ന പേരില്‍ വാടകയ്‌ക്കെടുത്തിരുന്നു. കൃത്രിമമായി നിര്‍മ്മിക്കുന്ന പുല്‍ത്തകിടിയുടെ ബിസിനസായിരുന്നു യുവാക്കള്‍ നടത്തിയിരുന്നത്. പുല്‍ത്തകിടി നിര്‍മ്മാണത്തിനും സൂക്ഷിപ്പിനും നിലമൊരുക്കുന്നതിനും ഒക്കെയായി ഒരുപാട് വെട്ടുകയും കിളയ്ക്കുകയുമൊക്കെ ചെയ്യേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അടുത്തുള്ളവര്‍ക്കാര്‍ക്കും ഒരു സംശയവും തോന്നിയതുമില്ല.
സ്ഥാപനത്തില്‍ നിന്നും കാര്‍ഡുബോര്‍ഡു പെട്ടികളിലും ചാക്കുകളിലുമാക്കി ധാരാളം വസ്തുക്കള്‍ അകത്തേക്കും പുറത്തേയുമൊക്കെ കൊണ്ടു പോകുന്നത് അവരെല്ലാം സ്ഥിരമായി കാണുന്നുമുണ്ടായിരുന്നു. ഇവയൊക്കെ ലോറികളില്‍ കയറ്റി അയയ്ക്കുന്നതൊക്കെ കാണുമ്പോഴും അസ്വാഭാവികതയൊന്നും ചുറ്റുപാടുമുള്ളവര്‍ക്ക് തോന്നിയതുമില്ല. കൃത്രിമ പുല്‍ത്തകിടി നിര്‍മ്മാണത്തിന്റെ മറവില്‍ പക്ഷേ യുവാക്കള്‍ നിര്‍മ്മിച്ചു കൊണ്ടിരുന്നത് ഒരു ടണലായിരുന്നു.
അവരുടെ കെട്ടിടത്തിനുള്ളില്‍ ഏകദേശം 78 മീറ്റര്‍ ആഴത്തില്‍ കുഴിച്ചിട്ട് അവിടെ നിന്നും ബാങ്കിന്റെ സ്‌ട്രോംഗ് റൂമിലേയ്ക്ക് ഏകദേശം 300 അടിയോളം നീളത്തിലുള്ള ടണല്‍ ഉണ്ടാക്കിയത്, സ്ട്രീറ്റ് നിരപ്പില്‍ നിന്നും 4 മീറ്ററോളം താഴ്ചയില്‍ സമാന്തരമായിട്ടായിരുന്നു. ടണലിന് ഉള്‍വശത്ത് തടിയും പ്ലാസ്റ്റിക്കുമൊക്കെ കൊണ്ട് സുരക്ഷിതമാക്കുകയും ഇലക്ട്രിക് ലൈറ്റുകള്‍, വായു പ്രവാഹത്തിനുള്ള സംവിധാനങ്ങള്‍ എന്നിവയൊക്കെ സജ്ജീകരിക്കുകയും ചെയ്തിരുന്നു.
കുഴിച്ചെടുക്കുന്ന മണ്ണും മറ്റുമാണ് പുല്‍ത്തകിടികള്‍ കൊണ്ടു പോകുന്നെന്ന വ്യാജേന വാനുകളില്‍ കടത്തിയത്. ടണലിലൂടെ ബാങ്കിന്റെ സ്‌ട്രോംഗ് റൂമിലെത്തി ഏകദേശം 1.1 മീറ്റര്‍ കനമുള്ള സ്‌ട്രോംഗ് റൂമിന്റെ കോണ്‍ക്രീറ്റ് ഭിത്തി തുരന്നാണ് സുരക്ഷിതമായി ബാങ്കിനുള്ളില്‍ കടന്നത്. പിന്നീട് സ്‌ട്രോംഗ് റൂമിലെ 5 ഓളം കണ്ടെയ്‌നര്‍ ബോക്‌സുകളിലിരുന്ന പണം മുഴുവനും ടണലിലൂടെ തങ്ങളുടെ മുറിയിലെത്തിക്കുകയായിരുന്നു. ബാങ്കില്‍ കടക്കുന്നതിനു മുന്നേ അതിലുള്ള അലാറം, സെന്‍സറിംഗ് സംവിധാനങ്ങളെല്ലാം ജാം ആക്കിയതിനാല്‍ മോഷണ വിവരം പുറത്താരുമറിഞ്ഞില്ല.
ഈ ബാങ്ക് കൊള്ള ബ്രസീലിനെയാകെ ഇളക്കിമറിച്ചു. ഹോര്‍ത്തുലേസയിലെ പതിവ് മോഷ്ടാക്കളേയും കാറുകള്‍ മറിച്ചു വില്‍ക്കുന്നവരേയും പോലീസ് സൂക്ഷ്മമായി നിരീക്ഷിച്ചു. ഫെഡറല്‍ പോലീസും മിലിട്ടറി പോലീസും സംസ്ഥാന പോലീസും കേസന്വേഷണത്തില്‍ കൈകോര്‍ത്തു. ഇതേ തുടര്‍ന്ന് ഓഗസ്റ്റ് 10-ന് രണ്ടുപേര്‍ അറസ്റ്റിലായി. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഏകദേശം 2.13 ദശലക്ഷം നോട്ടുകള്‍ ഇവരില്‍ നിന്ന് വീണ്ടെടുത്തു.
പിന്നീട് സെപ്റ്റംബര്‍ 28-ന് 5 പേര്‍ കൂടി പിടിയിലായി. ടണല്‍ നിര്‍മ്മാണത്തിന് സഹായങ്ങള്‍ നല്‍കുക മാത്രമാണ് തങ്ങള്‍ ചെയ്തതെന്ന് അവര്‍ പോലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തി. അവരില്‍ നിന്നും 5.22 ദശലക്ഷം നോട്ടുകള്‍ കണ്ടെടുക്കുകയും ചെയ്തു. 2005 അവസാനത്തോടെ മോഷ്ടിക്കപ്പെട്ട 71.6 ദശലക്ഷത്തില്‍ നിന്നും ആകെ വീണ്ടെടുക്കാനായത് വെറും 20 ദശലക്ഷം മാത്രമായിരുന്നു. 8 പേരോളം അറസ്റ്റിലായെങ്കിലും ഈ മോഷണത്തിലെ പ്രധാനികളേയോ ബാക്കി പണമോ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha