ലോക യുവനേതൃപട്ടികയില്‍ ഇടംപിടിച്ച് പുതിയതുറ സ്വദേശി ; ഇന്ത്യയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട 13 പേരിൽ ഒരേഒരു മലയാളി വനിത ; ജിമയെ സാമൂഹികസേവനരംഗത്തിറങ്ങിയത് നീറുന്ന ജീവിതാനുഭവങ്ങൾ
അവഗണനയുടെ തീരാക്കെടുതി ആഞ്ഞടിക്കുന്ന ഇന്ത്യന്‍ കടലോരഗ്രാമങ്ങള്‍ക്ക് അഭിമാനിക്കാന്‍ കേരളത്തിന്റെ തെക്കേഅറ്റത്തുനിന്ന് ഒരു പെണ്‍പോരാളി ലോകവേദിയിലേക്ക്. തിരുവനന്തപുരം പുതിയതുറ കുരിശ്ശടിക്ക് സമീപം വാര്‍തട്ട് പുരയിടത്തില്‍ ജിമ റോസാണ് ലോക യുവനേതൃപട്ടികയില്‍ ഇടംപിടിച്ചത്. ഇതിലൂടെ മത്സ്യത്തൊഴിലാളി സമൂഹത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസം, രാഷ്ട്രീയ പങ്കാളിത്തം എന്നിവയില്‍ ജിമക്ക് വിദഗ്ധപരിശീലനം ലഭിക്കും. 'വിമന്‍ ഡെലിവര്‍' എന്ന ആഗോള ഉപദേശകസംഘടന പരിശീലനത്തിന് 300 പേരെ തെരഞ്ഞെടുത്തപ്പോള്‍ ദക്ഷിണേന്ത്യയില്‍നിന്ന് ഇൗ 21കാരി മാത്രം. രണ്ടുവര്‍ഷം നീളുന്നതാണ് 'യങ് ലീഡേഴ്സ് പ്രോഗ്രാം'. ഇന്ത്യയില്‍നിന്ന് 13 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ലൈംഗികാരോഗ്യ-പ്രത്യുല്പാദന വിഷയങ്ങളില്‍ മത്സ്യത്താഴിലാളി സമൂഹത്തിന്റെ അജ്ഞത തുടച്ചുമാറ്റാനും തുടര്‍വിദ്യാഭ്യാസത്തിനും മാനസികപിന്തുണക്കും പുതിയതുറയില്‍ കേന്ദ്രം സ്ഥാപിക്കുകയെന്ന ലക്ഷ്യം ഇൗ പെണ്‍കുട്ടിക്കുണ്ട്. എല്ലാ തീര വില്ലേജുകളിലും ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും ജിമക്ക് ആഗ്രഹമുണ്ട്. കോസ്റ്റല്‍ കള്‍ചറല്‍ സ്റ്റുഡന്റ്സ് ഫോറത്തിന്റെ നേതൃനിരയിലുള്ള ജിമ ഇൗ സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന അര്‍ബുദ-ഗര്‍ഭാശയ രോഗങ്ങളുടെ വര്‍ധനവിനെ കുറിച്ച് പഠനം നടത്തുകയും ചെയ്യുന്നു.
തുമ്ബ സന്റെ സേവ്യേഴ്സില്നിന്ന് രണ്ടാം റാങ്കോടെ മലയാളം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ ബിരുദംനേടിയ ജിമ പുതിയതുറയിലെ മത്സ്യത്തൊഴിലാളിയായ ജയിംസ് മുനിയാസിന്റെയും വീട്ടമ്മയായ മേരി പുഷ്പത്തിന്റെയും മൂന്നുമക്കളില്‍ മൂത്തവളാണ്. ഇളയ സഹോദരി െജസ്ക്ലിനും സഹോദരന് റൊണാള്‍ഡും സന്യാസ വിദ്യാര്‍ഥികളാണ്. ഇവര്‍ മൂന്നുപേരും പഠനാവശ്യങ്ങള്‍ക്കായി ഹോസ്റ്റലില്‍ താമസിച്ചുവരവേയാണ് മാതാവിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്. രോഗബാധയുടെ നാലാമത്തെയും അതിഗുരുതരവുമായ അവസ്ഥയിലാണ് രോഗനിര്‍ണയം. എങ്കിലും മനക്കരുത്തുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ മാതാവിന്റെയും ഇതേഅസുഖം ബാധിച്ച് മരിച്ച അയല്‍വാസിയായ ചേച്ചിയുടെയും ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് ജിമ സാമൂഹികസേവനരംഗത്തിറങ്ങിയത്.
https://www.facebook.com/Malayalivartha