അന്നത്തെ രാത്രിയില്‍ അങ്കിതിന് ഉറങ്ങാന്‍ കഴിഞ്ഞില്ല... വിശപ്പുമാറ്റി അങ്ങനെ അങ്കിത് പട്ടിണി പാവങ്ങളുടെ ദൈവമായി...
വിശന്നുവലയുന്നവന്റെ മുന്നില്‍ അന്നമായാണ് ദൈവമെത്തുന്നത്. അങ്ങനെയെങ്കില്‍ 23 കാരനായ അങ്കിത്
കവാത്ര ഇന്ത്യയിലെ കോടിക്കണക്കിന് പട്ടിണിപ്പാവങ്ങളുടെ ദൈവമാണ്. ഫീഡിങ് ഇന്ത്യ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനാണീ യുവാവ്. നമ്മുടെ ഓരോരുത്തരുടെയും കരളലിയിക്കുന്ന നിരവധി കാഴ്ചകള്‍ നമുക്ക് ചുറ്റുമുണ്ടെങ്കിലും അകക്കണ്ണുകൂടി തുറന്നിരുന്നാലേ പല കാഴ്ചകളും കണ്ണിലുടക്കുകയുള്ളൂ. അതുകൊണ്ടാണ് നമ്മില്‍ പലരും പല കാഴ്ചകളും കാണാതെ പോകുന്നത് ഇവിടെയാണ് അങ്കിത് വ്യത്യസ്തനാകുന്നത്.
ഡല്‍ഹിയിലെ വസന്ത് വിഹാര്‍ മോഡേണ്‍ സ്‌കൂളിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലുമായി പഠനം പൂര്‍ത്തിയാക്കി വെറും 22 വയസ്സുള്ളപ്പോള്‍ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ഉന്നതജോലി കരസ്ഥമാക്കിയ ഈ യുവാവ് ഒരു സാധാരണ ഇന്ത്യക്കാരനായി ജീവിതം നയിച്ചിരുന്ന വ്യക്തിയായിരുന്നു. എന്നാല്‍ 2014 ല്‍ ഡല്‍ഹിയില്‍ ഒരു സെലിബ്രിറ്റിയുടെ വിവാഹ ആഘോഷച്ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു. ലോകത്തെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35ഓളം വ്യത്യസ്ത ഭക്ഷണവിഭവങ്ങള്‍, ക്ഷണിക്കപ്പെട്ട പതിനായിരത്തോളം വിരുന്നുകാര്‍. സദ്യ ഏതാണ്ട് അവസാനിക്കാറായപ്പോള്‍ അങ്കിത് അവിടെ ബാക്കിയായ ഭക്ഷണം കണ്ടു. ഏതാണ്ട് 5000 പേര്‍ക്കുള്ള ഭക്ഷണമുണ്ടായിരുന്നു അത് എന്നാണ് അങ്കിത് പറയുന്നത്.
വലിയൊരു ആകാംക്ഷയുടെ പുറത്ത് ഈ ഭക്ഷണം എന്തുചെയ്യും എന്ന് നിരീക്ഷിക്കാന്‍ അങ്കിത് തുനിഞ്ഞു.
ആ ചെറുപ്പക്കാരനെ ഞെട്ടിച്ചുകൊണ്ട് ആ ഭക്ഷണം വെയിസ്റ്റായി തള്ളി കുഴിച്ചിട്ടു നടത്തിപ്പുകാര്‍. ആ രാത്രി അങ്കിതിന് ഉറങ്ങാന്‍ കഴിഞ്ഞില്ല. വിശക്കുന്നവരുടെ വിളി ഒരു ഭാഗത്ത് മറുഭാഗത്ത് പാഴാക്കികളഞ്ഞ ഭക്ഷണം. ഒരാഴ്ച അങ്കിത്അസ്വസ്ഥനായി നടന്നു. ഒടുവില്‍ അയാള്‍ ഒരു തീരുമാനത്തിലെത്തി. ഇനി ഇങ്ങനെ ഭക്ഷണം പാഴാക്കാന്‍ അനുവദിച്ചുകൂടാ.
വിശപ്പും പട്ടിണിയും മൂലം ഇനിയാരും നരകിക്കരുത് എവിടെ നിന്ന ്തുടങ്ങണമെന്നോ എങ്ങനെ തുടങ്ങണമെന്നോ അയാള്‍ക്കറിയില്ലായിരുന്നു. എങ്കിലും രണ്ടും കല്പിച്ച് ഈ പ്രശ്‌നത്തിലേക്ക് ഇറങ്ങാന്‍ അങ്കിത് തയ്യാറായി. വളരെ ചെറുപ്രായത്തില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ലഭിച്ച ജോലി വേണ്ട എന്ന് വെയ്ക്കുകയും വീട്ടുകാരെയും ബന്ധുക്കളെയും കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുക എന്നതും ഏറെ ശ്രമകരമായിരുന്നു.
എങ്കിലും നിശ്ചയദാര്‍ഢ്യത്തോടെയുള്ള അങ്കിതിന്റെ വാക്കുകള്‍ എതിര്‍പ്പുകളുടെ മുനയൊടിച്ചു. സുഹൃത്തുക്കളെയും പരിചയക്കാരെയും പറഞ്ഞു മനസ്സിലാക്കി. ഏതാനും പേരുമായി ചേര്‍ന്ന് പലഭാഗത്തുനിന്നും വെയ്സ്റ്റ് ആക്കുന്ന ഭക്ഷണം ശേഖരിച്ച് പട്ടിണിപ്പാവങ്ങള്‍ക്ക് നല്‍കുക എന്നതായിരുന്നു ആദ്യ ദൗത്യം.
ഡല്‍ഹിയില്‍ തന്നെ അഞ്ച് വൊളന്റിയേഴ്‌സുമായിട്ടായിരുന്നു തുടക്കം. സിറ്റിയിലുള്ള കാറ്ററിങ് കാരും ഹോട്ടലുകാരുമായി ബന്ധപ്പെട്ടായിരുന്നു തുടക്കം. വലിയ വിരുന്നു നടക്കുന്ന സ്ഥലങ്ങളിലെ ബാക്കിവരുന്ന ഭക്ഷണവും അവര്‍ ശേഖരിച്ചു. ചേരികളിലും മറ്റുമുള്ള കുട്ടികള്‍ക്കും പോഷകാഹാരക്കുറവനുഭവിക്കുന്ന പ്രദേശങ്ങളിലെ സ്‌കൂളിലുകളിലുമെല്ലാം ഇങ്ങനെ ശേഖരിക്കുന്ന ഭക്ഷണം വിതരണം ചെയ്തു. ആവശ്യക്കാരെന്നുതോന്നുന്ന എല്ലാവര്‍ക്കും ഭക്ഷണം എത്തിച്ചും ഭക്ഷണം പാഴാക്കുന്നവരെ ബോധവത്കരിച്ചും അങ്കിത്തന്റെ പ്രവര്‍ത്തനം വിപുലീകരിച്ചു.
ഇന്ന്2000 സന്നദ്ധ പ്രവര്‍ത്തകരും 45 സെന്ററുകളുമായി Feeding India എന്ന അങ്കിതിന്റെ സ്ഥാപനം ജൈത്രയാത്ര നടത്തുന്നു. യു.എന്‍. യങ്‌ലീഡര്‍ ഫ്രം ഇന്ത്യ പുരസ്‌കാരവും ബ്രിട്ടീഷ് രാജ്ഞിയുടെ ക്വീന്‍സ് യങ് ലീഡേഴ്‌സ് അവാര്‍ഡും അങ്കിതിന് ലഭിച്ചിട്ടുണ്ട് ഫോബ്‌സ് സര്‍വ്വേയില്‍ 30 വയസ്സില്‍ താഴെയുള്ള 30 സാമൂഹികപ്രവര്‍ത്തകരില്‍ ഏഷ്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതും അങ്കിതാണ്
കഴിഞ്ഞവര്‍ഷം 5 ദിവസം കൊണ്ട് ഒരുലക്ഷത്തി അമ്പതിനായിരം പേര്‍ക്ക് ഭക്ഷണം നല്‍കിക്കൊണ്ടാണ് ലോക ഭക്ഷ്യദിനം അങ്കിതും കൂട്ടരും ആചരിച്ചത്. വന്‍കിട കോര്‍പ്പറേറ്റുകളുടെ സഹായത്തോടെ വലിയ തോതിലുള്ള ഭക്ഷണവിതരണ പദ്ധതികള്‍ അവര്‍ ആസൂത്രണം ചെയ്തുവരുന്നു. ഇന്ന് ഒരു റഫ്രിജറേറ്ററുള്ള ട്രക്കുമായി അവര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭക്ഷണം ശേഖരിക്കുന്നു. നാളിതുവരെ ഏതാണ്ട് 1.35 മില്യണ്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു എന്നാണ് കണക്ക്.
പോഷകാഹാരക്കുറവുമൂലമോ പട്ടിണിമൂലമോ തന്റെ നാട്ടില്‍ ഒരാള്‍പോലും ഇനി മരിക്കാനിടവരുരുത് എന്നതാണ് അങ്കിതിന്റെ സ്വപ്നം. എയ്ഡ്‌സ് മലേറിയ, ടി.ബി. തുടങ്ങിയ രോഗങ്ങള്‍ മൂലം ലോകത്തുണ്ടാകുന്ന മരണങ്ങളേക്കാള്‍ കൂടുതലാണ് പട്ടിണിമൂലമുള്ള മരണം എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. പോഹകാഹാരക്കുറവും പട്ടിണിയും മൂലം ലോകത്ത് പതിനാറുകോടി കുട്ടികള്‍ കഷ്ടപ്പെടുന്നു. 20 കോടി ജനങ്ങള്‍ വിശന്നാണ് ഓരോ ദിവസവും ഉറങ്ങാന്‍ പോകുന്നത് ഏറ്റവും കൂടുതലാളുകള്‍ പോഷകാഹാരക്കുറവനുഭവിക്കുന്നത് ഇന്ത്യയിലാണ്
ലോകത്ത് ഒരു വര്‍ഷം ഉത്പാദിപ്പിക്കുന്ന ധാന്യത്തിന്റെ പകുതിയോളം ഭക്ഷണം പാഴാക്കി കളയുന്നു. ഈ പാഴാക്കിക്കളയുന്ന ഭക്ഷണമുണ്ടെങ്കില്‍ ലോകത്ത് പട്ടിണിയുണ്ടാകില്ലായിരുന്നു. ഈ തിരിച്ചറിവ് അങ്കിതിനെപോലെ നമുക്കുണ്ടായെങ്കില്‍ നമ്മുടെ ഇടയില്‍ പട്ടിണി മരണങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. നമ്മുടെ വീടുകളില്‍ പാഴാക്കുന്ന ഭക്ഷണം അപരന് അവകാശപ്പെട്ടതാണ് മദര്‍ തെരേസ പറയുന്നതുപോലെ നമുക്ക് നൂറുപേരുടെ വിശപ്പകറ്റാന്‍ സാധിക്കണമെന്നില്ല.
ഒരാളുടെയെങ്കിലും വിശപ്പകറ്റാന്‍ സാധിച്ചാല്‍ അത് വലിയൊരനുഗ്രഹമായിരിക്കും. നാം ഒരു വറ്റ് പാഴാക്കുമ്പോള്‍ അത് അപരനര്‍ഹതപ്പെട്ടതാണെന്ന് മറക്കരുത് അപരന്റെ വിശപ്പിനുമുമ്പില്‍ സ്വന്തം സുഖവും ഉന്നതോദ്യോഗവും വേണ്ടെന്നുവച്ച അങ്കിത് നമുക്കും പ്രചോദനമാണ് മാതൃകയാണ്.. നമുക്കും ശ്രദ്ധിക്കാം ഇനിമുതല്‍ ഭക്ഷണം പാഴാക്കാതിരിക്കാന്‍ അപരന്റെ വിശപ്പകറ്റാന്‍.
മക്കള്‍ക്കായി ധാരാളം പണം നാം ചെലവഴിക്കുന്നു. ആവശ്യത്തിലധികം തിന്നാന്‍ നല്‍കുന്നു. നമ്മുടെ മക്കള്‍ വിശപ്പെന്തെന്നറിയുന്നില്ല. വിശക്കുന്നവരുടെ ദുഃഖം അതുകൊണ്ടുതന്നെ അവര്‍ക്ക് മനസ്സിലാകുന്നുമില്ല. നമ്മുടെ മക്കള്‍ സുഖമായി തിന്നുകുടിച്ച് ഉറങ്ങുമ്പോള്‍ വിശന്നുമരിക്കുന്ന കുഞ്ഞുങ്ങള്‍ ലോകത്തുണ്ടെന്ന സത്യം അവരെ പറഞ്ഞു മനസ്സിലാക്കുക. ഭക്ഷണം പാഴാക്കുന്നത് വലിയ തെറ്റാണെന്ന് അവരെ പറഞ്ഞു മനസ്സിലാക്കുക. ഭക്ഷണം പാഴാക്കാതെ ആവശ്യത്തിന് മാത്രം ഉപയോഗിക്കാന്‍ അവരെ പഠിപ്പിക്കുക.
https://www.facebook.com/Malayalivartha