കസീനി 20 വർഷത്തെ ദൗത്യം അവസാനിപ്പിക്കുന്നു
ശനി ഗ്രഹത്തെക്കുറിച്ചുള്ള പഠനത്തിന് അമേരിക്കൻ ബഹിരാകാശ ഗവേഷണ ഏജൻസി നാസയും യൂറോപ്യൻ സ്പേസ് അസോസിയേഷനും അയച്ച കസീനി പേടകം 15നു ദൗത്യം അവസാനിപ്പിക്കും. ഇന്ധനം തീരാറായ പേടകം ശനി വളയങ്ങളിലൂടെ തെന്നിയിറങ്ങി ഗ്രഹപ്രതലത്തിൽ ഇടിച്ചാണു തകരുക.
ശനിയുടെ ഉപഗ്രഹമായ ടൈറ്റന്റെ ഗുരുത്വാകർഷണം ഉപയോഗിച്ചു ശനിയിലേക്കു കസീനിയെ തള്ളിവിടാനാണു ശാസ്ത്രജ്ഞരുടെ പദ്ധതി. തുടർന്ന് 22 ഭ്രമണങ്ങൾ പൂർത്തിയാക്കിയ ശേഷം ഗ്രഹപ്രതലത്തിലേക്ക് ഇടിച്ചിറങ്ങും. അന്ത്യയാത്രയ്ക്കിടയിലും ശനിയുടെ വലയങ്ങൾ തമ്മിലുള്ള അകലത്തെക്കുറിച്ചുള്ള വിവരങ്ങൾ കസീനി ഭൂമിയിലേക്ക് അയച്ചുകൊണ്ടിരിക്കും. ഇന്ധനം തീർന്നശേഷം കസീനി ബഹിരാകാശത്ത് ഒഴുകി നടന്നാൽ ശനിയുടെ ഉപഗ്രഹങ്ങളായ ടൈറ്റനിലേക്കോ എൻസെലാദസിലേക്കോ ഇടിച്ചിറങ്ങാൻ സാധ്യതയുണ്ട്. വാസയോഗ്യമെന്നു കരുതപ്പെടുന്ന ഈ ഉപഗ്രഹങ്ങൾ മലിനപ്പെടാതിരിക്കാനാണ് ഉപഗ്രഹത്തെ വഴിതിരിച്ചുവിട്ട് ശനിയിലേക്ക് ഇടിച്ചിറക്കുന്നത്.
ശനിയെക്കുറിച്ചും അതിന്റെ ഗ്രഹങ്ങളെക്കുറിച്ചുമുള്ള പഠന ദൗത്യങ്ങളിൽ നാലാമത്തേതായ കസീനി ശനിയെ ഭ്രമണം ചെയ്യുന്ന ആദ്യ ഉപഗ്രഹമാണ്. 1997 ഒക്ടോബറിൽ കേപ് കനവറലിൽനിന്നാണു കസീനി വിക്ഷേപിച്ചത്. 2004 ൽ ഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്തി. ശനിയുടെ പ്രതലത്തിൽ പഠനം നടത്താനായി ഹൊയ്ഗൻസ് എന്ന ലാൻഡർ പ്രോബും ഒപ്പം ഉണ്ടായിരുന്നു.
ശനിയുടെ മണ്ഡലത്തിൽ 13 വർഷം പഠനഗവേഷണങ്ങളുമായി ചെലവഴിച്ച കസീനി മുഖ്യഉപഗ്രഹമായ ടൈറ്റനെക്കുറിച്ചു നൽകിയ വിവരങ്ങൾ വിസ്മയിപ്പിക്കുന്നതായിരുന്നു. ടൈറ്റനും മറ്റൊരു ഉപഗ്രഹമായ എൻസെലാദസും വാസയോഗ്യമാണെന്നു കണ്ടെത്തിയതും കസീനി തന്നെ. ശനിയുടെ വലയങ്ങളുടെ ത്രിമാന സ്വഭാവം, ഗ്രഹത്തിന്റെ ദക്ഷിണാർധത്തിലെ വമ്പൻ ചുഴലിക്കാറ്റ് തുടങ്ങിയവയുടെ വിവരങ്ങളും ഫോട്ടോകളും കസീനി ശാസ്ത്രജ്ഞർക്ക് അയച്ചുകൊടുത്തിരുന്നു. കസീനി അയച്ച 635 ജിബി യോളം ഡേറ്റ ഉപയോഗിച്ചു 4000 ശാസ്ത്ര ലേഖനങ്ങൾ എഴുതപ്പെട്ടു
https://www.facebook.com/Malayalivartha