കത്തി കഴുത്തിൽ വെച്ച് 35 മിനിറ്റ് നരകയാതന” –സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചു: ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചു; പരാതി കൊടുക്കാൻ ധൈര്യം തന്നത് ഉടമ: തിരുവല്ല സ്പാ പീഡനത്തിൽ അതിജീവിതയുടെ ഞെട്ടിക്കുന്ന മൊഴി...

തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ നിർണ്ണായക നീക്കങ്ങളുമായി പോലീസ്. ഒന്നാം പ്രതി 'മരണ സുബിൻ' അടക്കം രണ്ട് പേർ പിടിയിലായെങ്കിലും, ശേഷിക്കുന്ന നാല് പ്രതികൾ സംസ്ഥാനം വിട്ടതായാണ് സൂചന. പോലീസും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെക്കുറിച്ച് വിജിലൻസ് അന്വേഷണവും ആരംഭിച്ചു. പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ഒരുങ്ങുകയാണ് പോലീസ്. പീഡനത്തിന് ഒത്താശ ചെയ്ത സഹപ്രവർത്തകയും നിഴലിൽ; കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും. പോലീസുകാർ മാസപ്പടി വാങ്ങുന്നുണ്ടെന്ന ആക്ഷേപത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.
ക്രൂരമായ പീഡനത്തിന് പിന്നിൽ കൃത്യമായ ക്വട്ടേഷൻ ഉണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ പൊലീസ് പ്രതിക്കൂട്ടിലായിരിക്കുകയാണ്. ഉന്നതതല അന്വേഷണം നടത്താൻ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഇതോടെ ഉത്തരവിടുകയായിരുന്നു. ഫെബ്രുവരി ഒന്നാം തീയതി തിരുവല്ലയിലെ സ്പാ സെന്ററിൽ നടന്നത് സിനിമയെ പോലും വെല്ലുന്ന ക്രൂരമായ നരനായാട്ടാണ്. പണം ആവശ്യപ്പെട്ടെത്തിയ സുബിൻ അലക്സാണ്ടറും ആറംഗ സംഘവും സ്ഥാപനത്തിൽ അഴിഞ്ഞാടുകയായിരുന്നു.
ആവശ്യപ്പെട്ട തുക ലഭിക്കില്ലെന്ന് ഉറപ്പായതോടെ അതിജീവിതയെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. കഴുത്തിൽ കത്തിവെച്ച് തന്നെ കീഴടക്കിയാണ് പ്രതികൾ ബലാത്സംഗം ചെയ്തതെന്ന് അതിജീവിത വെളിപ്പെടുത്തി. ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ ആണെന്ന് സംശയിക്കുന്നതായി സ്ഥാപന ഉടമയും പ്രതികരിച്ചു. അതിജീവിതയുടെ വെളിപ്പെടുത്തലുകൾ ഗൗരവത്തോടെയാണ് അന്വേഷണസംഘം കാണുന്നത്.
പണം ചോദിച്ചെത്തിയ ഗുണ്ടാസംഘം സ്പായിൽ അതിക്രമം നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ, ഈ അക്രമങ്ങൾക്കെല്ലാം പിന്നിൽ പൊലീസിന്റെ പരോക്ഷമായ പിന്തുണയുണ്ടെന്ന ആരോപണം ശക്തമാണ്. സ്പാ കേന്ദ്രങ്ങളിൽ നിന്ന് സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഡിവൈഎസ്പി ഓഫീസിലെ ഉദ്യോഗസ്ഥരും മാസപ്പടി വാങ്ങുന്നത് ഗുണ്ടകൾക്ക് ഇത്തരം അക്രമങ്ങൾ നടത്താൻ പ്രചോദനമായെന്നാണ് സൂചന.
പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന ഈ സംഭവത്തിൽ പ്രതികരണവുമായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി രംഗത്ത് വന്നിട്ടുണ്ട്. ഏതേലും പൊലീസുകാരുടെ ഭാഗത്ത് നിന്ന് ഇങ്ങനെയൊരു പ്രശ്നമുണ്ടായതായി തെളിഞ്ഞാൽ കർശന നടപടി ഉണ്ടാവുമെന്നാണ് ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് വ്യക്തമാക്കി. സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം വിവരം അറിഞ്ഞിട്ടും പ്രതികളെ പിടികൂടാൻ വൈകുന്നത് പൊലീസിന്റെ ഭാഗത്തെ വീഴ്ചയാണെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു.
ആറ് പ്രതികളിൽ രണ്ടുപേരെ മാത്രമാണ് പൊലീസിന് കണ്ടെത്താൻ സാധിച്ചത്. പ്രതികളില്‍ നാലുപേർ ഒളിവിലാണ്. സ്പാ ഉടമയിൽ നിന്നും അതിജീവിതയിൽ നിന്നും വിശദമായ മൊഴി ശേഖരിച്ച പൊലീസ് കൂടുതൽ തെളിവുകൾ കൂടി പരിശോധിച്ച് ഗൂഢാലോചനയിലെ കൂടുതൽ കണ്ണികളെ ഉടൻ പുറത്തുകൊണ്ടുവരുമെന്നാണ് സൂചന.അതേസമയം, ഒളിവിൽ കഴിയുന്ന പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്ന് അന്വേഷണ സംഘം അറിയിച്ചു.
പ്രധാനപ്രതിയയായ മരണ സുബിൻ എന്നറിയപ്പെടുന്ന സുബിൻ അലക്സാണ്ടർ ക്രൂരമായി ബലാത്സംഗം ചെയ്തതായി അതിജീവിത വെളിപ്പെടുത്തിയിരുന്നു.10 പേരടങ്ങുന്ന സംഘമാണ് സ്പായിൽ എത്തിയത്. നാലുപേർ പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ നിന്നും വടിവാൾ എടുക്കാൻ പോകുന്നു എന്ന് പറഞ്ഞുവെന്നും അതിജീവിത വ്യക്തമാക്കി. ക്വട്ടേഷൻ ആണെന്ന് ഗുണ്ടാ സംഘം പറഞ്ഞിരുന്നുവെന്നും സുബിൻ എന്തോ ലഹരി ഉപയോഗിച്ചിരുന്നുവെന്നും അതിജീവിത പറഞ്ഞു.
മുറി അകത്ത് നിന്നും സുബിൻ പൂട്ടി. 35 മിനിറ്റ് അടച്ചിട്ട മുറിയിൽ തന്നെ ക്രൂര പീഡനത്തിരയാക്കിയെന്നും അതിജീവിത പറഞ്ഞു. തൻ്റെ വീഡിയോ മരണ സുബിൻ ചിത്രീകരിച്ചു. കത്തി കൊണ്ട് കഴുത്തിൽ വരഞ്ഞു. പെങ്ങളായി കാണണമെന്ന് പറഞ്ഞപ്പോൾ മുഖത്തടിച്ചു. ദേഹത്ത് മുഴുവൻ സുബിൻ മർദിച്ചുവെന്നും അതിജീവിത പറഞ്ഞു. ഉടമയോട് മൂന്ന് ലക്ഷം രൂപ ആവശ്യപ്പെടാൻ പറഞ്ഞുവെന്നും അതിജീവിത കൂട്ടിച്ചേർത്തു.സ്പായിൽ നടക്കുന്നത് അനാശാസ്യമാണെന്ന് തന്നെക്കൊണ്ട് ഭീഷണിപ്പെടുത്തി പറയിപ്പിച്ചുവെന്നും അതിജീവിത പറഞ്ഞു. ഈ വീഡിയോ ഉടമക്ക് അയച്ച് പണം തട്ടാനാണ് ഗുണ്ടാ സംഘം ശ്രമിച്ചത്. ബലാത്സംഗത്തിന് ശേഷം സ്ഥാപനത്തിൻ്റെ മുകളിൽ നിന്ന് ചാടി മരിക്കാൻ തീരുമാനിച്ചുവെന്നും ഉടമ തനിക്ക് ധൈര്യം നൽകുകയായിരുന്നുവെന്നും അതിജീവിത വ്യക്തമാക്കി. മുഴുവൻ പ്രതികളെയും പിടികൂടണമെന്നും അതിജീവിത പറഞ്ഞു.
https://www.facebook.com/Malayalivartha
























