മൂന്ന് വര്‍ഷം മുമ്പുള്ള ആ പ്രളയദിനം... മറക്കാനാഗ്രഹിക്കുന്ന ജീവിതത്തിലെ നിമിഷം ഇന്നും ഓര്‍ത്തിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യസ്‌നേഹം കൊണ്ട് മാത്രമാണെന്ന് നടന്‍ ജയറാം
മണിരത്‌നം സിനിമയുടെ സെറ്റില്‍ സന്തോഷവാനെങ്കിലും ഒരു നെടുവീര്‍പ്പോടെയല്ലാതെ അന്ന് നടന്ന സംഭവം പറയാന്‍ ഇപ്പോഴും നടന്‍ ജയറാമിനാകുന്നില്ല.'നന്ദി, സര്‍ക്കാരിനോട്. പിന്നെ പൊലീസിനോടും. മൂന്ന് വര്‍ഷം മുമ്ബുള്ള പ്രളയത്തില്‍ കുതിരാനില്‍ കുടുങ്ങിയ എന്നെയും കുടുംബത്തെയും രക്ഷിക്കുകയും മൂന്ന് ദിവസം ഊട്ടുകയും ചെയ്തവരാണവര്‍.'
2018 ആഗസ്റ്റിലുണ്ടായ പ്രളയത്തിനിടെ മണ്ണിടിഞ്ഞും മരം വീണും കുതിരാനില്‍ ഗതാഗതം നിലച്ചപ്പോള്‍ ഇരുമ്ബുപാലത്തിനും കുതിരാന്‍ ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിനും ഇടയില്‍ കുടുങ്ങിയവരില്‍ ജയറാമും ഉണ്ടായിരുന്നു. കൂടെ ഭാര്യ പാര്‍വതിയും മകള്‍ മാളവികയും.
ജയറാമും കുടുംബവും സഞ്ചരിച്ച പ്രഡോ കാറിന് മുമ്ബില്‍ ഇരുപതോളവും പിന്നില്‍ 40ലേറെയും വാഹനങ്ങള്‍. പുലര്‍ച്ചെ മൂന്ന് മുതല്‍ നിറുത്തിയിട്ട വാഹനങ്ങളിലെ പലരും പ്രാണരക്ഷാര്‍ത്ഥം നടന്നുനീങ്ങി. രക്ഷാപ്രവര്‍ത്തനം നീളുന്നത് കണ്ട ലോറിക്കാരില്‍ ചിലര്‍ സ്റ്റൗ കത്തിച്ച് പാചകത്തിനൊരുങ്ങി. ചെന്നൈയില്‍ നിന്ന് പെരുമ്ബാവൂരിലെ ഫാം ഹൗസില്‍ അതിരാവിലെയെത്താമെന്ന ധാരണയില്‍ ആവശ്യത്തിന് കുടിവെള്ളം പോലും കരുതിയിരുന്നില്ല. പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാനായില്ല. ഭാര്യയെയും മകളെയും കാറിലിരുത്തി പുറത്തിറങ്ങാനും ജയറാമിന് തോന്നിയില്ല. അങ്ങനെയാണ് ഐ.ജി എം.ആര്‍. അജിത്ത് കുമാറിനെ വിളിച്ചത്.
പിന്നീട് പൊലീസിന്റെ ഇടപെടല്‍ ദൈവതുല്യമായിരുന്നുവെന്ന് ജയറാം പറയുന്നു. ഐ.ജി അജിത്ത് കുമാര്‍, ഉടന്‍ കേരള പൊലീസ് അക്കാഡമി ഡി.ഐ.ജി അനൂപ് കുരുവിളയെ വിളിച്ച് കാര്യങ്ങള്‍ ദ്രുതഗതിയിലാക്കി. അക്കാഡമിയിലെ എസ്.ഐ ജോസ് ജോണിനെയും സംഘത്തെയുമാണ് താരകുടുംബത്തെ കുതിരാനില്‍ നിന്നും കടത്താന്‍ ചുമതലപ്പെടുത്തിയത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അക്കാഡമിയിലെ ഓഫീസേഴ്‌സ് ഗസ്റ്റ് ഹൗസിലെത്തിച്ചു.
ഇതിനിടെ എട്ട് മണിക്കൂറോളം കുതിരാനിലെ കുരുക്കില്‍ കുടുങ്ങിയിരുന്നു. ഗസ്റ്റ് ഹൗസില്‍ ജയറാമും പാര്‍വതിയും മകളും താമസിക്കുന്നത് രഹസ്യമായിരിക്കണമെന്ന് ഐ.ജിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഫോട്ടോയെടുക്കാനും വിശേഷം അന്വേഷിക്കാനുമെത്തി ശല്യമാകരുതെന്ന് കരുതിയായിരുന്നു അത്. ഗാര്‍ഹിക വിഭവങ്ങളാണ് താത്പര്യം എന്നറിഞ്ഞ് അക്കാഡമിയിലെ പാചകക്കാരനായ കെ.വി. ശശിധരന്‍ അതും ഒരുക്കിനല്‍കി. പ്രളയം മൂലം ചാലക്കുടിയിലും കാലടിയിലും റോഡ് മുങ്ങിയതിനാല്‍ ആഗസ്റ്റ് 15ന് ഉച്ചയ്‌ക്കെത്തിയ കുടുംബം 17ന് വൈകിട്ട് നാലോടെയാണ് മടങ്ങിയത്.തിരികെ പോകുമ്‌ബോഴും എസ്.ഐ ജോസ് ജോണ്‍ മണ്ണുത്തി വരെ അനുഗമിച്ചു.
പോകുന്നതിന് മുമ്ബ് നന്ദി പറയാനും സന്ദര്‍ശക ഡയറിയില്‍ നല്ലവാക്ക് കുറിക്കാനും ജയറാമും കുടുംബവും മറന്നില്ല. പിന്നീട് പെരുമ്ബാവൂരിലെ ഫാം ഹൗസിലെത്തിയെന്ന് വിളിച്ചറിയിച്ചതായും ജോസ് ജോണ്‍ പറയുന്നു. ഡെപ്യൂട്ടേഷനില്‍ സംസ്ഥാന ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ എസ്.ഐയായി ഇന്‍ഫോ പാര്‍ക്കിന്റെ സെക്യൂരിറ്റി ചുമതല വഹിക്കുകയാണ് ഇപ്പോള്‍ ജോസ് ജോണ്‍. കുതിരാന്‍ തുരങ്കം പൂര്‍ത്തിയാകുന്നുവെന്ന് കേള്‍ക്കുമ്‌ബോള്‍ തിരക്കിനിടയിലും ജയറാമിന് പറയാനുള്ളതിങ്ങനെ... 'ഈ നിമിഷം സന്തോഷവും അഭിമാനവും തോന്നുന്നു. മറക്കാനാഗ്രഹിക്കുന്ന ജീവിതത്തിലെ നിമിഷം ഇന്നും ഓര്‍ത്തിരിക്കുന്നത് പൊലീസ് ഉദ്യോഗസ്ഥരുടെ മനുഷ്യസ്‌നേഹം കൊണ്ട് മാത്രമാണ്.'
https://www.facebook.com/Malayalivartha