കുഞ്ഞുങ്ങളുണ്ടാകാൻ വൈകുന്തോറും എനിക്ക് ഏറ്റവും കൂടുതൽ പേടിയും ടെൻഷനുമായിരുന്നു... പത്തു വർഷത്തോളം ട്രീറ്റ്മെൻ്റ് എടുത്താണ് എനിക്ക് എൻ്റെ മകൾ ജനിച്ചത്.. ഇനിയും എത്രയോ വർഷത്തേയ്ക്ക് ഇനിയും അവൾക്കിടാനുള്ള ഉടുപ്പുകൾ ഇപ്പോഴും എൻ്റെ അലമാരയിൽ ഇരുപ്പുണ്ട്... മകൾ മരിച്ചെന്ന് അറിഞ്ഞപ്പോൾ ഒരുതരം മരവിപ്പായിരുന്നു.. അത് സത്യമാണോ അതോ ഞാൻ സ്വപ്നം കാണുകയാണോ എന്നൊക്കെയാണ് ഉള്ളിൽ തോന്നിയത്..നിറഞ്ഞ കണ്ണുകളോടെ ചിത്രയുടെ ആ വാക്കുകൾ

മലയാളികളുടെ വാനമ്പാടിയായ ചിത്രയെ ഹൃദയത്തിൽ ഏറ്റെടുക്കാത്ത ആരും തന്നെയുണ്ടാവില്ല. ഭാഷാ വ്യത്യാസമില്ലാതെയാണ് ചിത്രയെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നത്. എന്നാൽ താരത്തിന്റെ ജീവിതം അത്ര സന്തോഷകരമായിരുന്നില്ല എന്നു തന്നെ പറയാം. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കെ.എസ് ചിത്രയ്‌ക്ക് മകൾ ജനിച്ചത്. പക്ഷെ ആ മകള്‍ക്ക് അധിക ആയുസ് ഉണ്ടായിരുന്നില്ല. എട്ടാം വയസില്‍ ലോകത്തോട് വിട പറഞ്ഞ നന്ദന ഓര്‍മയായിട്ട് 11 വര്‍ഷം പിന്നിടുകയാണ്. മകള്‍ നന്ദനയുടെ ഓര്‍മകളുമായാണ് ഗായിക കെ.എസ് ചിത്ര ജീവിക്കുന്നത്. ഓര്‍മയുള്ളിടത്തോളം കാലം നന്ദന എന്നും തങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുമെന്ന് മകളുടെ ഓര്‍മ ദിനത്തില്‍ കെ.എസ് ചിത്ര കുറിച്ചിരുന്നു. ഇപ്പോഴിതാ മകളെ കുറിച്ച് ചിത്ര പറയുന്ന കാര്യങ്ങളാണ് വൈറലാകുന്നത്.
കുഞ്ഞുങ്ങളുണ്ടാകാൻ വൈകുന്തോറും എനിക്ക് ഏറ്റവും കൂടുതൽ പേടിയും ടെൻഷനുമായിരുന്നു. ഏറ്റവും കൂടുതൽ പ്രാർത്ഥിച്ചിട്ടുള്ളത് അതാണ്. കുഞ്ഞുങ്ങളുണ്ടാകാൻ ഷഷ്ഠി വ്രതമെടുത്താലോ മറ്റേതെങ്കിലും വ്രതമെടുത്താലോ നന്നാകുമെന്ന് പറഞ്ഞാൽ അതെല്ലാം ഞാൻ എടുക്കാറുണ്ട്. എത്രയോ വർഷങ്ങൾ എടുത്തിട്ടുമുണ്ട്. എന്തൊക്കെ പൂജകൾ പറഞ്ഞോ അതൊക്കെ ചെയ്തിട്ടുണ്ട്. പല ആശുപത്രികളിലും പോയിട്ടുണ്ട്. പലർക്കും അറിയാവുന്നതുമാണ്. പേരും പ്രശസ്തിയുമൊക്കെയുള്ളത് കൊണ്ട് എവിടെ പോയാലും ആളുകൾ തിരിച്ചറിയും. ആശുപത്രികളിലൊക്കെയാകുമ്പോൾ അങ്ങനെ തിരിച്ചറിയപ്പെടുന്നത് മാനസികമായി പല ബുദ്ധിമുട്ടുകൾക്കും കാരണമായിട്ടുമുണ്ട്. എങ്കിൽ കൂടിയും അതൊന്നും വക വെയ്ക്കാതെ പല ആശുപത്രികളിലും കയറിയിറങ്ങിയിട്ടുണ്ട്. എനിക്ക് കുഞ്ഞുണ്ടാകുന്നില്ല, കുഞ്ഞുണ്ടായില്ല എന്നത് എല്ലാവർക്കും അറിയാമായിരുന്നു. പക്ഷേ എങ്കിലും കിട്ടുന്നെങ്കിൽ കിട്ടട്ടെ എന്ന് വിചാരിച്ചാണ് അതൊക്കെ ചെയ്യുന്നത്. അതിനായി നമ്മൾ ശ്രമിച്ചില്ല എന്ന് നാളെയിനി തോന്നരുതല്ലോ.
അങ്ങനെ പല സ്ഥലത്തും പത്തു വർഷത്തോളം ട്രീറ്റ്മെൻ്റ് എടുത്താണ് എനിക്ക് എൻ്റെ മകൾ ജനിച്ചത്. അപ്പോഴും ഞാൻ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുള്ളത് ആരോഗ്യമുള്ള, ദീർഘായുസ്സുള്ള ഒരു കുഞ്ഞിനെ തരണേ എന്നായിരുന്നു. പക്ഷേ അതിൽ ദൈവം എന്നോട് പിശുക്കു കാട്ടി. വളരെ കുറച്ച് നാളേ എനിക്ക് കുഞ്ഞുമായി ജീവിക്കാൻ കഴിഞ്ഞുള്ളൂ, പക്ഷേ അത് കഴിഞ്ഞ് ഞാൻ ചിന്തിച്ചത്. എൻ്റെ ആഗ്രഹം സാധിക്കാൻ പറ്റിയല്ലോ എന്നായിരുന്നു. ആ എട്ട് വർഷം... ഞാൻ നോക്കുന്ന പോലെ കുഞ്ഞിനെ നോക്കാൻ അവർക്ക് പറ്റില്ല എന്ന് എൻ്റെ കുടുംബത്തിൽ തന്നെ എല്ലാവരും പറയും, ഒരു ദിവസത്തിൽ തന്നെ രണ്ടും മൂന്നും നേരങ്ങളിൽ അവൾ പല്ലു തേയ്ക്കുകയും കുളിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. അത്ര വൃത്തിയായിരുന്നു. ഇത്ര വൈകിയുണ്ടായ മകളായതു കൊണ്ടു തന്നെ കുടുംബത്തിൽ എല്ലാവർക്കും അവളോട് ഭയങ്കര സ്നേഹമായിരുന്നു. എല്ലാവരും അവൾക്ക് ഒരുപാട് ഉടുപ്പുകൾ കൊണ്ടുക്കൊടുക്കുമായിരുന്നു. ഇനിയും എത്രയോ വർഷത്തേയ്ക്ക് ഇനിയും അവൾക്കിടാനുള്ള ഉടുപ്പുകൾ ഇപ്പോഴും എൻ്റെ അലമാരയിൽ ഇരുപ്പുണ്ട്.
മകൾ മരിച്ചെന്ന് അറിഞ്ഞപ്പോൾ ഒരുതരം മരവിപ്പായിരുന്നു. അത് സത്യമാണോ അതോ ഞാൻ സ്വപ്നം കാണുകയാണോ എന്നൊക്കെയാണ് ഉള്ളിൽ തോന്നിയത്. ഇത്തരത്തിലൊരു അവസ്ഥ വരുമ്പോഴാണ് കുടുംബത്തിനകത്തു നിന്ന് നമുക്ക് എത്രത്തോളം പിന്തുണയുണ്ട് എന്ന കാര്യത്തെ കുറിച്ച് മനസിലാകുന്നത്. എൻ്റെ കൂടെ എൻ്റെ കൂടെപ്പിറപ്പുകളും എൻ്റെ നാത്തൂനും മക്കളുമൊക്കെ ഉണ്ടായിരുന്നു. രണ്ട് മാസത്തോളം കാലം അവർ കൂടെ തന്നെ ഉണ്ടായിരുന്നു. രണ്ട് മിനിറ്റ് പോലും എന്നെ അവർ ഒറ്റയ്ക്കിരുത്തിയിട്ടില്ല. അത് കഴിഞ്ഞ് എന്നെ വലിച്ച് കൊണ്ടാണെങ്കിലും സ്റ്റുഡിയോയിൽ എത്തിച്ച് ഞാൻ രണ്ട് വരി പാടിക്കേട്ടിട്ടാണ് അവർ പോയത്. അത്രയും സപ്പോർട്ട് എനിക്ക് എൻ്റെ കുടുംബത്തിൽ നിന്ന് ഉണ്ടായിരുന്നതെന്നും ചിത്ര പറഞ്ഞു.
https://www.facebook.com/Malayalivartha






















