കോവിഡ് വ്യാപിച്ചതോടെ ദീര്‍ഘകാലമായി വീട്ടില്‍ അടച്ചിരിക്കുകയായിരുന്നു... മകൻ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആണ്.. വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.. തന്റെ ജീവിതത്തിലെ ദുഃഖങ്ങൾ തുറന്ന് പറഞ്ഞ് ഉഷ ഉതുപ്പ്..

ഉഷാ ഉതുപ്പിനെ അറിയാത്തവരായി ആരും തന്നെയുണ്ടാകില്ല. ഇന്ത്യയിലും വിദേശത്തും ഒട്ടേറെ ആരാധകരുള്ള ഗായിക മലയാളത്തിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എന്റെ കേരളം എത്ര സുന്ദരം എന്ന ആല്‍ബം സോങ് വളരെ പ്രശസ്തമാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒട്ടേറെ സംഗീതപരിപാടികള്‍ നടത്തിയ ഉഷ പിന്നീട് ചില ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും ചാനല്‍ പരിപാടികളില്‍ ജഡ്ജായി എത്തുകയും ചെയ്തിരുന്നു. 1972-ല്‍ പുറത്തിറങ്ങിയ ബോംബെ ടു ഗോവ എന്ന ഹിന്ദി ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്കൊപ്പവും 2006-ല്‍ പോത്തന്‍ ബാവ എന്ന മലയാള ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും ഉഷ ഉതുപ്പ് അഭിനയിച്ചു. ലൂസിഫറിലെ എമ്പുരാനേ... എന്ന ഗാനമാണ് ഉഷ ഉതുപ്പ് മലയാളത്തില്‍ ഒടുവില്‍ പാടിയത്.
കോവിഡിനെത്തുടര്‍ന്ന് കുറച്ച് നാളുകളായി പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സ്വകാര്യദുഃഖങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഉഷ ഉതുപ്പ്. കോവിഡ് വ്യാപിച്ചതോടെ ദീര്‍ഘകാലമായി വീട്ടില്‍ അടച്ചിരിക്കുകയായിരുന്നുവെന്നും നീണ്ട രണ്ടര വര്‍ഷത്തിനു ശേഷമാണ് യാത്ര ചെയ്യുന്നതെന്നും അത് പണം തരും പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണെന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഉഷ ഉതുപ്പ് വേദിയില്‍ പറഞ്ഞു. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തേയും കോവിഡ് വളരെ ദോഷകരമായി ബാധിച്ചെന്നും ഉഷ ഉതുപ്പ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാന്‍ എവിടേയ്ക്കും പോയിട്ടില്ല. കോവിഡ് വന്നതോടെ ജീവിതം കൊല്‍ക്കത്തയില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. എനിക്ക് എന്റെ കുടുംബാംഗങ്ങളെപ്പോലും കാണാന്‍ കഴിഞ്ഞില്ല. ഇക്കാലമത്രയും മകള്‍ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കേണ്ടി വന്നു.
എന്റെ ഭര്‍ത്താവ് ദീര്‍ഘകാലമായി കേരളത്തില്‍ ആയിരുന്നു. അടുത്തിടെയാണ് അദ്ദേഹം കൊല്‍ക്കത്തയിലേയ്ക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ അമ്മ കോട്ടയത്തെ കുടുംബവീട്ടില്‍ ഉണ്ട്. അമ്മയെ കാണണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. കേരളത്തിലേയ്ക്കുള്ള ഈ വരവിലൂടെ എനിക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവസരം കൂടി കിട്ടുകയാണ്. അതില്‍ ഒരുപാട് സന്തോഷം. എന്റെ മകന്‍ സണ്ണി എനിക്കൊപ്പം കൊല്‍ക്കത്തയില്‍ തന്നെയാണ് താമസം. അവന്‍ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍ ആണ്. വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ജീവിതദുഃഖങ്ങളും കോവിഡ് ഏല്‍പ്പിച്ച വിഷമതകളും മറികടക്കാന്‍ എന്നെ സഹായിക്കുന്നത് സംഗീതമാണ്. സംഗീതം മാത്രമാണ് ഏക ആശ്വാസമെന്നും ഉഷ ഉതുപ്പ് പറഞ്ഞു.
https://www.facebook.com/Malayalivartha






















