ഞാൻ സേഫ് ഗെയിമറാണെന്ന് പറയുന്നവർ എല്ലാവരും ഒന്നിച്ച് നിന്നാണ് എന്നെ നോമിനേറ്റ് ചെയ്തിരുന്നത്! ഞാൻ പോയപ്പോൾ ഉള്ളതിനേക്കാൾ അതീവ സന്തോഷത്തിലായിരുന്നു എന്റെ കുടുംബം എനിക്ക് അത് മതി... പുറത്തെത്തിയ ശേഷം തുറന്ന് പറഞ്ഞ് ധന്യ

ബിഗ് ബോസ് മലയാളം സീസൺ 4 അവസാനിച്ചെങ്കിലും അതിൻ്റെ അലയൊഴികളൊന്നും ഇനിയും അവസാനിച്ചിട്ടില്ല. ചരിത്രത്തിലാദ്യമായി ഒരു ലേഡി ബിഗ് ബോസ് വിന്നറാകുന്ന സവിശേഷത കൂടി ഈ സീസണിന് ഉണ്ട്. ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പ്രേക്ഷകരുടെ വോട്ടിങ്ങിൽ ദിൽഷയും ബ്ലെസ്ലിയും ഇഞ്ചോടിഞ്ച് മത്സരമാണ് കാഴ്ച വെച്ചത്. അവസാനം ചെറിയ വ്യത്യാസത്തിലാണ് ദിൽഷ വിന്നറായത്. മത്സരാർത്ഥികളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചവരായിരുന്നു. ഫൈനലിസ്റ്റുകളിൽ പ്രധാനിയായിരുന്നു നടി ധന്യ മേരി വർഗീസ്. ബിഗ് ബോസ് സീസൺ നാലിൽ 100 ദിവസം അതിജീവിച്ച സേഫ് ഗെയിമർ ആയിരുന്നു ധന്യയെന്നാണ് ഭൂരിഭാഗം പേരും പറഞ്ഞത്. പക്ഷെ ടാസ്‌കുകളിൽ ധന്യ വളരെ മുന്നിലായിരുന്നു തുടക്കം മുതൽ. ഫൈനൽ സിക്സിൽ എത്തിയവരിൽ രണ്ട് തവണ ക്യാപ്റ്റനായ ഒരേയൊരാളും ധന്യയാണ്. ഒരുപാട് ഇമേജ് പോവുമോന്ന് ഓർത്ത് പിന്നിൽ നിന്ന് കളിക്കാൻ മാത്രം ഇഷ്ട്ടപെട്ട ഒരാളെന്നാണ് സോഷ്യൽ മീഡിയ ധന്യയെ കുറിച്ച് പറഞ്ഞത്. ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ആദ്യമായി ഹൗസിലെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ധന്യ മേരി വർഗീസ് ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ. 'ട്രോളുകൾ കണ്ട് ഞാൻ ഒരുപാട് ചിരിച്ചു. ഒന്നും എന്നെ വിഷമിപ്പിച്ചിരുന്നില്ല. നൂറ് ദിവസം തികയ്ക്കുക എന്നത് ലക്ഷ്യമായിരുന്നു. ഹൗസിലെ വഴക്കാളിയായി മാറരുത് എന്നത് വലിയ ആഗ്രഹമായിരുന്നു.' 'എന്റെ വീട്ടുകാർക്കും ഞാൻ അത് ഉറപ്പ് നൽകിയിരുന്നു. പലരും പറഞ്ഞു ഞാൻ സേഫ് ഗെയിമാണ് കളിച്ചതെന്ന്. എനിക്കൊപ്പമുള്ള മത്സരാർഥികൾക്ക് ഞാൻ ഫൈനൽ ഫൈവിൽ വരരുതെന്ന് ഉണ്ടായിരുന്നു.' 'അതുകൊണ്ടാണ് അവർ എന്നെ സെയ്ഫ് ഗെയിമറെന്ന് വിളിച്ച് എനിക്ക് കിട്ടുന്ന വോട്ടിൽ കുറവ് വരുത്താൻ ശ്രമിച്ചത്. ഞാനും ലക്ഷ്മിപ്രിയയും പരദൂഷണ കമ്മിറ്റിയാണ് എന്നാണ് എല്ലാവരും പറഞ്ഞത്.'
'പക്ഷെ ഞങ്ങളെപ്പോലെ മാറിപ്പോയി മൂലയ്ക്ക് ഇരുന്ന് സംസാരിച്ചിട്ടുള്ളവരാണ് ബാക്കിയുള്ള മത്സരാർഥികളും. തുടകത്തിൽ റോബിൻ-ജാസ്മിൻ പ്രശ്നങ്ങളല്ലാതെ മറ്റൊന്നും ആ വീട്ടിൽ ഉണ്ടായിരുന്നില്ല.' 'ആ വഴക്കിനിടയിൽ പോയി നമുക്ക് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ല. റോബിൻ പുറത്താകണമെന്ന് ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. വോട്ടിങ് കുറഞ്ഞ് പുറത്താകുന്നതും പുറത്താക്കപ്പെടുന്നതും തമ്മിൽ വ്യത്യാസമുണ്ടല്ലോ.' 'പലരും എതിർത്തിരുന്ന മത്സരാർഥിയെ 42 ആം ദിവസം വന്ന് പുറത്താക്കിയ മത്സരാർഥിയാണ് റിയാസ്. അതിനാൽ തന്നെ എലിമിനേറ്റായി പോയ മത്സരാർഥികളെല്ലാം പുറത്തിറങ്ങി റിയാസിനെ പിന്തുണച്ചു.' 'അത് അവന് ഗുണം ചെയ്തു. ലക്ഷ്മിപ്രിയയെ ആദ്യം ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ലക്ഷ്മിയെ അടുത്തറിഞ്ഞപ്പോൾ അത് മാറി.' 'ഞാൻ സേഫ് ഗെയിമറാണെന്ന് പറയുന്നവർ എല്ലാവരും ഒന്നിച്ച് നിന്നാണ് എന്നെ നോമിനേറ്റ് ചെയ്തിരുന്നത്. പക്ഷെ അവർ പറയുന്നത് ഞാൻ സേഫ് ഗെയിം കളിക്കുന്നു, അടുക്കള ജോലി മാത്രം ചെയ്ത് സമയം കൂട്ടുന്നുവെന്നൊക്കെയാണ്.' 'കുറ്റം പറയുന്നവർ പക്ഷെ കൃത്യമായി വന്ന് ഭക്ഷണം കഴിക്കുകയും ചെയ്യും. ഞാനൊറ്റയ്ക്ക് നിന്നാണ് കളിക്കുന്നതെന്ന് കുറച്ചുപേരെങ്കിലും മനസിലാക്കിയത് കൊണ്ടാണ് എനിക്ക് വോട്ട് കിട്ടിയതും ഫൈനൽ സിക്സിൽ കേറിയതും.' 'ഞാൻ പോയപ്പോൾ ഉള്ളതിനേക്കാൾ അതീവ സന്തോഷത്തിലായിരുന്നു എന്റെ കുടുംബം എനിക്ക് അത് മതിയെന്നും ധന്യ മേരി വർഗീസ് പറയുന്നു.
https://www.facebook.com/Malayalivartha






















