നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല! മാനസികരോഗം കാരണം ചെയ്‌തതാണെന്ന പ്രതിഭാഗത്തിന്റെ വാദം തൃശൂര്‍ പോക്‌സോ കോടതി മുഖവിലയ്‌ക്കെടുത്തില്ല! നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു...

പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് നേരേ നഗ്നതാപ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് കോടതി ജാമ്യം അനുവദിച്ചില്ല. നടനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. മാനസികരോഗം കാരണം ചെയ്‌തതാണെന്ന പ്രതിഭാഗത്തിന്റെ വാദം തൃശൂര്‍ പോക്‌സോ കോടതി മുഖവിലയ്‌ക്കെടുത്തില്ല. ഇത് രണ്ടാം തവണയാണ് പ്രതിക്കെതിരെ കേസ് വരുന്നതെന്നും ഒന്നാമത്തെ കേസ് ഒത്തുതീര്‍പ്പാക്കിയത് പ്രതിയുടെ സ്വാധീനം തെളിയിക്കുന്നതാണെന്ന് കോടതി വ്യക്തമാക്കി. ശ്രീജിത്ത് രവി കോടതിയില്‍ ചികിത്സ രേഖകള്‍ ഹാജരാക്കിയെങ്കിലും മെഡിക്കല്‍ ട്രീറ്റ്‌മെന്റ് വാദം കോടതി തള്ളുകയായിരുന്നു. ജാമ്യം നല്‍കിയാല്‍ കുറ്റവാളികള്‍ക്ക് പ്രോത്സാഹനം നല്‍കുന്ന നിലപാടാകുമെന്നും സമൂഹത്തില്‍ തെറ്റായ സന്ദേശമാണ് നല്‍കുകയെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
ശ്രീജിത്ത് രവി രോഗിയെന്നായിരുന്നു പ്രതി ഭാഗത്തിന്റെ വാദം. രോഗം മൂലമാണ് ഇത്തരത്തില്‍ ഒരു കുറ്റം ചെയ്തതെന്നും കൂടുതല്‍ ചികിത്സ തേടേണ്ടതുണ്ടെന്നും പ്രതിഭാഗം പറഞ്ഞിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. തന്റേത് ഒരു രോഗമാണെന്നും മരുന്ന് കഴിക്കാത്തത് കൊണ്ടുണ്ടായ പ്രശ്‌നമാണെന്നുമാണ് ശ്രീജിത്ത് രവി പൊലീസിനോടും പറഞ്ഞത്. ഇന്നലെ തൃശൂര്‍ അയ്യന്തോളില്‍ വച്ചാണ് കുട്ടികളോട് ശ്രീജിത്ത് രവി അപമര്യാദയായി പെരുമാറിയത്. തൃശൂര്‍ വെസ്റ്റ് പൊലീസാണ് പോക്‌സോ കേസ് പ്രകാരം ഇന്ന് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. മുമ്പും സ്‌കൂള്‍ വിദ്യാര്‍ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്.
2016 ആഗസ്ത് 27നായിരുന്നു സംഭവം. സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്‌നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുത്തുവെന്നായിരുന്നു പരാതി. കുട്ടികള്‍ ബഹളംവച്ചതോടെ ഇയാള്‍ പെട്ടെന്നു കാര്‍ ഓടിച്ചുപോവുകയായിരുന്നു. സംഭവം കുട്ടികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിക്കുകയും അവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















