ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങി കിടക്കുകയാണെങ്കിൽ നമ്മളെ കാണുന്ന ചിലരൊക്കെ ഓടി വന്ന് പറയും സാറെ... അയാളെ ഇറക്കി വിടണം കെട്ടോ.. ഭയങ്കര കുഴപ്പമാണ്! ചിലർ എയർ പോട്ടിൽ കാണുമ്പോഴും സംസാരിക്കാൻ വരും! ലാൽ സാർ ഇന്ന് മറ്റെയാളെ ഇറക്കി വിട്ടില്ലേൽ ഞാൻ ഒരു സിനിമ പോലും കാണില്ലയെന്നൊക്കെ... ' 'ഇതൊക്കെ ഞാനാണ് തീരുമാനിക്കുന്നതെന്നപോലെയാണ് ആൾക്കാർ പറയുന്നത്... ബിഗ് ബോസ് അവതാരകനായ ശേഷം സംഭവിക്കുന്നതിനെക്കുറിച്ച് മോഹൻലാൽ!

ബിഗ് ബോസ് സീസൺ 4 ൻ്റെ ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഷോയെക്കുറിച്ചുള്ള ചർച്ചകൾ ഇനിയും തീർന്നിട്ടില്ല. അതിലെ മത്സരാർത്ഥികളെക്കുറിച്ചും ഷോയെക്കുറിച്ചുമൊക്കെ പ്രേക്ഷകരും അതിലെ മത്സരാർത്ഥികളും പറഞ്ഞുകൊണ്ടെയിരിക്കുകയാണ് ഇപ്പഴും. സംഭവ ബഹുലമായ സീസണായിരുന്നു ഇത്തവണത്തേത്. ബിഗ് ബോസ് മലയാളം മറ്റ് ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദി വാൾട്ട് ഡിസ്‍നി കമ്പനി ഇന്ത്യയുടേയും സ്റ്റാർ ഇന്ത്യയുടേയും പ്രസിഡന്റായ കെ.മാധവൻ ഫിനാലെയിൽ തന്നെ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ പങ്കാളിത്തം വോട്ടിങിന്റെ കാര്യത്തിലും കൂടി വരികയാണ്. ഇത്തരം ഒരു എക്സ്‍പെൻസീവ് ഷോ മലയാളത്തിൽ ചെയ്യാൻ നാല് വർഷം മുമ്പ് ആലോചിക്കുമ്പോൾ ആശങ്കകളുണ്ടായിരുന്നു.''പ്രത്യേകിച്ച് ഇതിന്റെ പ്രേക്ഷക തലത്തിലുള്ള സ്വീകാര്യതയെ കുറിച്ചായിരുന്നു ആശങ്ക. ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം പിന്നോട്ട് നോക്കുമ്പോൾ ബിഗ് ബോസ് മലയാളം ഇന്ത്യയിലെ തന്നെ നമ്പർ വൺ ഷോയായിട്ട് മാറി.' 'പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒരു ഷോയായി മാറിയിരിക്കുകയാണ്.
ഇത്രയും വലിയ ഒരു ഷോയായി മാറാനുള്ള കാരണം ലാലേട്ടന്റെ സജീവമായ സാന്നിധ്യമാണ്.' 'ഇന്ത്യയിൽ ആറോ ഏഴോ ഭാഷകളിൽ ബിഗ് ബോസ് നടക്കുന്നുണ്ട്. അതിൽ ഒന്നും ഡബിൾ ഡിജിറ്റ് റേറ്റിംഗ് കിട്ടുന്ന ഒരു ഷോയും ഇല്ല. മുഴുവൻ ക്രഡിറ്റും ലാലേട്ടനാണ്.' 'ബിഗ് ബോസ് വീട്ടിലെ ഓരോ സ്‍പന്ദനവും കൃത്യമായി അറിഞ്ഞ് അവരെ സ്‍നേഹിച്ചും ഉപദേശിച്ചും വേണ്ടപ്പോൾ വിമർശിച്ചും അദ്ദേഹം ഒപ്പമുണ്ടായിരുന്നു.' 'അതുപോലെ തന്നെ മത്സരാർഥിക്ക് പുറംലോകവുമായുള്ള ഏക കണ്ണിയും ലാലേട്ടൻ തന്നെയായിരുന്നു. ഏഷ്യാനെറ്റ് തുടങ്ങിയത് മുതൽ മോഹൻലാലുമായുള്ള ബന്ധം വളരെ വിലപ്പെട്ടതാണ്' എന്നാണ് ഗ്രാന്റ് ഫിനാലെ വേദിയിൽ വെച്ച് മാധവൻ പറഞ്ഞത്. മോഹൻലാലിപ്പോൾ ബിഗ് ബോസ് മലയാളത്തിന്റെ ബ്രാൻഡ് അംബാസിഡറായി മാറിയിരിക്കുകയാണ്. സുരാജ് വെഞ്ഞാറമൂടും ഗ്രാന്റ് ഫിനാലെ ആഘോഷമാക്കാൻ എത്തിയിരുന്നു.
വേദിയിൽ വെച്ച് സുരാജമായി സംസാരിക്കവെ മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ബിഗ് ബോസ് ഷോയുടെ അവതാരകനായ ശേഷം പ്രാക്ക് കിട്ടുന്നുണ്ടോയെന്ന് സുരാജ് ചോദിച്ചപ്പോഴായിരുന്നു മോഹൻലാലിന്റെ നർമ്മം കലർന്ന മറുപടി. 'ലാലേട്ടനൊക്കെ എന്തോരം പ്രാക്കാണ് എവിക്ഷൻ എപ്പിസോഡുകൾ കഴിയുമ്പോൾ വാങ്ങിച്ച കൂട്ടുന്നത്. മത്സരാർഥികൾക്ക് ഇവിടെയിരുന്ന് ചിരിച്ചാൽ മതി.' 'ലാലേട്ടൻ അനുഭവിക്കുന്ന പ്രാക്കുകൾ നിങ്ങൾ അറിഞ്ഞിട്ടുണ്ടോയെന്നാണ്' സുരാജ് വെഞ്ഞാറമൂട് മത്സരാർഥികളോടും മോഹൻലാലിനോടുമായി ചോദിച്ചത്. സുരാജിന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'സുരാജ് പറഞ്ഞത് ശരിയാണ്. മത്സരാർഥികൾക്ക് അറിയില്ല. ചിലപ്പോൾ ഞാൻ കാറിൽ പോകുമ്പോൾ ഏതെങ്കിലും ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങി കിടക്കുകയാണെങ്കിൽ നമ്മളെ കാണുന്ന ചിലരൊക്കെ ഓടി വന്ന് പറയും സാറെ... അയാളെ ഇറക്കി വിടണം കെട്ടോ.. ഭയങ്കര കുഴപ്പമാണ് എന്ന്.' 'ചിലർ എയർ പോട്ടിൽ കാണുമ്പോഴും സംസാരിക്കാൻ വരും ഇന്ന് ലാൽ സാർ ഇന്ന് മറ്റെയാളെ ഇറക്കി വിട്ടില്ലേൽ ഞാൻ ഒരു സിനിമ പോലും കാണില്ലയെന്നൊക്കെ... ' 'ഇതൊക്കെ ഞാനാണ് തീരുമാനിക്കുന്നത് എന്നപോലെയാണ് ആൾക്കാർ പറയുന്നത്. ബിഗ് ബോസിലെ കാര്യങ്ങളൊക്കെ ഒരു പ്രോസസിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് സുരാജ് പറഞ്ഞത് കറക്ടാണ്.' 'നീയും എന്നെ പ്രാകിയിട്ടുണ്ടോ?' എന്നാണ് സുരാജിനോട് മോഹൻലാൽ പറഞ്ഞത്. ഓരോ വീക്കെൻഡ് എപ്പിസോഡ് കഴിയുമ്പോഴും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതല്ല അവതാരകൻ മോഹൻലാൽ പറയുന്നതെങ്കിൽ അദ്ദേഹത്തെ അസഭ്യം പറയുകയും ട്രോൾ ചെയ്യുകയും ചെയ്യുന്ന രീതിയുണ്ട്. ചിലരൊക്കെ മോഹൻലാലിനെ മാറ്റി സൽമാൻ ഖാനെ അവതാരകനാക്കുവെന്നുള്ള നിർദേശം വരെ ബിഗ് ബോസ് അണിയറപ്രവർത്തകർക്ക് വേണ്ടി പ്രമോകൾക്ക് താഴെ കമന്റായി കുറിക്കാറുണ്ട്.
https://www.facebook.com/Malayalivartha






















