മലയാള നാടക-സീരിയൽ ലോകത്തിന് തീരാനഷ്ടം! നടി സത്യാ രാജൻ അന്തരിച്ചു.. അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരോടെ ആരാധകർ.. കോഴിക്കോട് ഒഴുകിയെത്തി താരങ്ങൾ

അയ്യായിരത്തിലേറെ അരങ്ങുകളിൽ പ്രേക്ഷകരെ ആഹ്ലാദിപ്പിച്ച അമെച്ചർ, പ്രൊഫഷണൽ നാടകമേഖലയിൽ അഞ്ചരപ്പതിറ്റാണ്ടോളം തിളങ്ങിയ നടി സത്യാരാജൻ അന്തരിച്ചു. മസ്തിഷ്കമുഴയെത്തുടർന്നുള്ള ശസ്ത്രക്രിയയ്ക്കുശേഷം ഒന്നരമാസത്തോളം അബോധാവസ്ഥയിലായിരുന്നു. വേങ്ങേരി വരമ്പിലെ ‘പൊന്നി’ എന്ന വീട്ടിലായിരുന്നു താമസം. വേങ്ങേരി പടിഞ്ഞാറെപുരയ്ക്കൽ അധ്യാപകനായ ഗോവിന്ദന്റെയും അമ്മാളുക്കുട്ടിയുടെയും മകളായ സത്യവതി പതിമ്മൂന്നാംവയസ്സിൽ വേങ്ങേരി പുതുയുഗ കലാവേദിയുടെ ‘തിളങ്ങുന്ന കണ്ണുകൾ’ എന്ന നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. തുടർന്ന് അയ്യായിരത്തോളം വേദികളിൽ അവർ വേഷമിട്ടു.
2020 ഡിസംബറിൽ കുഴഞ്ഞുവീണതോടെയാണ് സജീവവും പ്രസന്നവുമായിരുന്ന ജീവിതം ആകെ മാറിമറിയുന്നത്. ആദ്യത്തെ ശസ്ത്രക്രിയയ്ക്കുശേഷം സാധാരണജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന സന്തോഷത്തിലിരിക്കുമ്പോൾ കഴിഞ്ഞ ഡിസംബറിൽ വീണ്ടും കുഴഞ്ഞുവീണു. രണ്ടാം ശസ്ത്രക്രിയയ്ക്കുശേഷം അനങ്ങാനാവാതെ കിടപ്പിൽ കഴിയേണ്ട സ്ഥിതിയായി. മൂന്നരസെന്റ് ഭൂമിയും വീടും അതിൽ കുറേ കടവുമായി ബാക്കി. അസുഖം ആക്രമിച്ചപ്പോഴും തളരാതെനിന്നത് അരങ്ങിലേക്കുള്ള തിരിച്ചുവരവെന്ന പ്രതീക്ഷയിലായിരുന്നു. എ. ശാന്തകുമാറിന്റെ ‘മരം പെയ്യുന്നു’ എന്ന രണ്ടുകഥാപാത്രങ്ങൾ മാത്രമുള്ള നാടകം വീണ്ടും അരങ്ങിലെത്തിക്കുന്നതിന്റെ ഒരുക്കത്തിനിടയിലായിരുന്നു രോഗം പിന്നെയുമെത്തിയത്. തെങ്ങിൽനിന്നുവീണ് അരയ്ക്കുതാഴെ തകർന്ന അജയനും സത്യയും ഒന്നിച്ച് അഭിനയിച്ച് അഭിനന്ദനങ്ങൾ നേടിയ നാടകമാണത്. അജയനും ശാന്തകുമാറും ഇന്നില്ല. ആ നാടകം പുനരാവിഷ്കരിക്കാൻ സതീഷ് കെ. സതീഷാണ് സത്യയെ തേടിയെത്തിയത്. നാടകം പഠിച്ചുകഴിഞ്ഞപ്പോഴേക്കും രോഗം വീണ്ടുമെത്തി. അരങ്ങുകളുടെ ആവേശത്തിലേക്കുള്ള ഈ കലാകാരിയുടെ തിരിച്ചുവരവിന് പ്രാർഥനാപൂർവം കാത്തിരിക്കുകയായിരുന്നു.
കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരൻ, മാമുക്കോയ, ടി. സുധാകരൻ, രാജൻ പാടൂർ, കെ.പി.എ.സി. സുലോചന തുടങ്ങിയവർക്കൊപ്പം അഭിനയിച്ചു. കെ.ടി. മുഹമ്മദ്, ജയപ്രകാശ് കുളൂർ, സുന്ദരൻ കല്ലായി, സഹദേവൻ മക്കട, മനോജ് നാരായണൻ, ജയൻ തിരുമന, രാജീവൻ മമ്മിളി, റങ്കൂൺ റഹ്‌മാൻ, കെ.ടി. രവി, സുന്ദരൻ കല്ലായി, സതീഷ് കെ. സതീഷ്, എ. ശാന്തകുമാർ, വിൽസൺ സാമുവൽ തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു. കാദംബരി തിയേറ്റേഴ്‌സ്, വടകര വരദ, ഷൊർണൂർ സ്വാതി, കോഴിക്കോട് സൗമ്യസ്വര, സംഘചേതന, ഖാൻ കാവിൽ നിലയം, കലാനിപുണ, സോമ, ചിരന്തന, വടകര രംഗമിത്ര തുടങ്ങിയവ ഉൾപ്പെടെ പത്തോളം നാടകസമിതികളുടെ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. വളയനാട് കലാസമിതിയുടെ അഖിലകേരള നാടകമത്സരത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. വി.പി. രാജനാണ് ഭർത്താവ്.
https://www.facebook.com/Malayalivartha






















