ശ്രീലേഖയുടെ തുറന്നു പറച്ചിൽ ദിലീപിന്‍റെ താൽപര്യ പ്രകാരമാണെന്ന് ആരോപിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി.ബി.മിനി! ആർ.ശ്രീലേഖയുടെ പ്രതികരണം പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എം എൽ എ.. വളരെ സങ്കടമുള്ള കാര്യമാണ്.. ഇങ്ങനെയുള്ള പ്രതികളെ അവർ ഏതൊക്കെ രീതിയിൽ സംരക്ഷിച്ചിരിക്കാം എന്നു തോന്നിപ്പോകുന്നുണ്ടെന്ന് ഭാഗ്യലക്ഷ്മി

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്നും, ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയതാണെന്നുമുള്ള മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ശ്രീലേഖയ്ക്ക് വിമർശനവുമായി നിരവധിപേർ എത്തുന്നുണ്ട്. കേട്ടപ്പോൾ വെറുതെയിരിക്കാൻ തോന്നിയില്ലെന്നും. ശ്രീലേഖയോട് നേരിട്ടുതന്നെ പ്രതികരിച്ചുവെന്ന് ഡബ്ബിംഗ് ആർട്ടിസ്‌റ്റ് ഭാഗ്യലക്ഷ്‌മി പ്രതികരിച്ചു. തനിക്ക് വളരെ ബഹുമാനമുണ്ടായിരുന്ന ആളായിരുന്ന ശ്രീലേഖയെന്നും, എന്നാൽ അവരുടെ പ്രതികരണം കേട്ടപ്പോൾ വാട്‌സാപ്പ് വഴി വ്യക്തിപരമായി തന്നെ വിമർശനം നടത്തിയെന്ന് ഭാഗ്യലക്ഷ്‌മി പറഞ്ഞു. വളരെ സങ്കടമുള്ള കാര്യമാണ്. ഇങ്ങനെയുള്ള പ്രതികളെ അവർ ഏതൊക്കെ രീതിയിൽ സംരക്ഷിച്ചിരിക്കാം എന്നു തോന്നിപ്പോകുന്നുണ്ട്. ദിലീപ് കുറ്റം ചെയ‌്‌തോ ഇല്ലയോ എന്ന് കേസ് തീരുമ്പോൾ നമ്മൾ മനസിലാക്കും. അതുവരെ അയാൾ കുറ്റവാളിയുടെ സ്ഥാനത്തു നിൽക്കുന്നയാളാണ്. ഈ നിമിഷം വരെ ശ്രീലേഖ എന്ന വ്യക്തി ആ പെൺകുട്ടിയെ വിളിച്ചു സംസാരിച്ചിട്ടില്ല. വെറും പ്രശസ്തിക്ക് വേണ്ടി ചെയ്യുന്ന കാര്യമാണിതെന്നും ഭാഗ്യലക്ഷ്‌മി പറഞ്ഞു.
അതേസമയം ശ്രീലേഖയുടെ തുറന്നു പറച്ചിൽ ദിലീപിന്‍റെ താൽപര്യ പ്രകാരമാണെന്ന് ആരോപിച്ച് അതിജീവിതയുടെ അഭിഭാഷക അഡ്വ.ടി.ബി.മിനിയും രംഗത്തെത്തി. ആർ.ശ്രീലേഖയുടെ വെളിപ്പെടുത്തൽ പൊലീസിന് തന്നെ അവഹേളനമാണ്. ഇക്കാര്യത്തിൽ തുടർ അന്വേഷണം വേണമെന്നും അഡ്വ.ടി.ബി.മിനി പ്രതികരിച്ചു. എന്നാൽ ആർ.ശ്രീലേഖയുടെ പ്രതികരണം പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് എം എൽ എയും പ്രതികരിച്ചു. ഉത്തരവാദിത്തപ്പെട്ട പദവിയിൽ ഇരുന്നയാൾ ഇത്തരത്തിൽ പ്രതികരിക്കാമോ എന്ന് ജനം വിലയിരുത്തട്ടെ.കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണത്തിനില്ല. താൻ എന്നും അതിജീവിതയ്ക്കൊപ്പമെന്നും ഉമ തോമസ് പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുന്നു.അതേസമയം, ദിലീപിനെതിരെ പൊലീസ് നിരത്തിയ തെളിവുകൾ എല്ലാം വ്യാജമാണെന്ന ശ്രീലേഖയുടെ തുറന്നു പറച്ചിൽ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. ശ്രീലേഖയുടെ വീഡിയോ ദിലീപിന്റെ അഭിഭാഷകർ പൊലീസിനെതിരെ തെളിവായി കോടതിയിൽ ഹാജരാക്കാൻ സാദ്ധ്യത ഏറെയാണ്. ശ്രീലേഖയെ വിസ്‌തരിക്കണമെന്ന് വരെ പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടേക്കാം.
https://www.facebook.com/Malayalivartha






















