ദിലീപിനെ രക്ഷിക്കാൻ ശ്രീലേഖ ഉണ്ടാക്കിയ തിരക്കഥയാണ് ഇപ്പോള്‍ കാണുന്നത്... സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു... വിരമിച്ച ശേഷം ആദ്യം ഈ പ്രതിയുടെ വിഷമങ്ങളും ബെഡ്ഷീറ്റ് കൊടുത്തതുമൊക്കെ പറഞ്ഞ് തുടങ്ങി... ഇത് അവരുടെ തിരക്കഥയുടെ രണ്ടാം ഘട്ടം! ഒരു ചോദ്യമേ ഈ മാഡത്തിനോട് ചോദിക്കാനുള്ളൂ, പൊട്ടിത്തെറിച്ച് ബാലചന്ദ്രകുമാര്‍..

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്നും, ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയതാണെന്നുമുള്ള മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ശ്രീലേഖയ്ക്ക് വിമർശനവുമായി നിരവധിപേർ എത്തുന്നുണ്ട്. ഇപ്പോഴിതാ ആർ ശ്രീലേഖയുടെ പരാമർശത്തിന് എതിരെ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
ഇഷ്ടപ്പെടുന്ന നടനെ രക്ഷിക്കാൻ അവർ ഒരു തിരക്കഥയുണ്ടാക്കി. ഘട്ടം ഘട്ടമായി ഇങ്ങനെയൊക്കെ പറയാൻ തീരുമാനിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുൻപേ അവർ പ്ലാൻ ചെയ്തയായിരിക്കാം. റിട്ടയർ ചെയ്യണതിന് മുൻപ് അവർക്ക് പറയാൻ പരിമിതികളുണ്ടല്ലോ. സർവീസിൽ നിന്ന് വിരമിക്കാൻ കാത്തിരുന്നതുപോലെയാണ്. വിരമിച്ച ശേഷം ആദ്യം ഈ പ്രതിയുടെ വിഷമങ്ങളും ബെഡ്ഷീറ്റ് കൊടുത്തതുമൊക്കെ പറഞ്ഞ് തുടങ്ങി. ഇത് അവരുടെ തിരക്കഥയുടെ രണ്ടാം ഘട്ടം. തുടരന്വേഷണത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അതിനുമുൻപ് എരിതീയിൽ എണ്ണയൊഴിച്ച് കളയാമെന്ന് കരുതി അവർ നടത്തിയ അഭിപ്രായപ്രകടനമായിട്ടേ കരുതുന്നുള്ളൂ.ഒരു ചോദ്യമേ ഈ മാഡത്തിനോട് ചോദിക്കാനുള്ളൂ, നിങ്ങൾ ഇത്ര സത്യസന്ധതയുള്ള ഉദ്യോഗസ്ഥയാണെങ്കിൽ, ഈ പറഞ്ഞ പ്രതിയോട് ഒളിപ്പിച്ച രണ്ട് ഫോണുകൾ പൊലീസിന് കൊടുക്കാൻ പറയൂ. അവർ സർവീസിലുള്ളപ്പോൾ എന്തുകൊണ്ടാ രേഖാമൂലം പരാതി നൽകാതിരുന്നത്. വളച്ചൊടിച്ച് പ്രതിയുടെ ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. നടിയെ ആക്രമിച്ച കേസ് നിര്‍ണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്.
ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നുണ്ട്. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജം ആണ്. ഇരുവരും ഒരേ ടവർ ലോകേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ശ്രീലേഖ പറയുന്നത്. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഡലോചന കേസിനെയും ശ്രീലേഖ തള്ളുന്നു. ദിലീപിന്‍റെ അറസ്റ്റ് മാധ്യമ സമ്മർദ്ദ ഫലം എന്ന് പറഞ്ഞാണ് പൊലീസ് നടപടിയെ ശ്രീലേഖ ചോദ്യം ചെയ്യുന്നത്. അടുത്തിടെ മാത്രം സർവീസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥ ഇപ്പോൾ സ്വന്തം യു ട്യൂബ് ചാനൽ വഴി ഇങ്ങനെ പറയാൻ കാരണം വ്യക്തമല്ല. ദിലീപിന്‍റെ അഭിഭാഷകർ വീഡിയോ പൊലീസിനെതിരെ തെളിവായി കോടതിയിൽ ഹാജരാക്കാന്‍ സാധ്യത ഏറെയാണ്. ശ്രീലേഖയെ വിസ്തരിക്കണമെന്ന് വരെ പ്രതിഭാഗം ആവശ്യപ്പെട്ടേക്കാനും സാധ്യതകൾ ഏറെയാണ്.
ശ്രീലേഖയുടെ തുറന്ന് പറച്ചിൽ ഇങ്ങനെയായിരുന്നു.. 'ജയിലിൽ നിന്നും കേസിലെ മുഖ്യപ്രതി പൾസർ സുനി ദിലീപിന് അയച്ചുവെന്ന് പറയുന്ന കത്ത് എഴുതിയത് സുനി അല്ല. സഹ തടവുകാരൻ വിപിനാണ് കത്തെഴുതിയത്. ഇയാൾ ജയിലിൽ നിന്നും കടത്തിയ കടലാസ് ഉപയോഗിച്ചാണ് കത്തെഴുതിയത്. പൊലീസുകാർ പറഞ്ഞിട്ടാണ് കത്തെഴുതിയതെന്ന് വിപിൻ തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ശ്രീലേഖ ഐപിഎസ് പറയുന്നു. സാക്ഷികൾ കുറുമാറാൻ കാരണം പൊലീസ് അന്വേഷണം ശരിയായി നടത്താത്തതിനാലാണ്. പൾസർ സുനിൽ മുമ്പും നടിമാരെ ആക്രമിച്ച കാര്യം തനിക്കറിയാമെന്നും പലരും പണം കൊടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും ശ്രീലേഖ പറയുന്നു. ജയലിൽ സുനിക്ക് ഉപയോഗിക്കാനുള്ള ഫോൺ എത്തിച്ചതും പൊലീസുകാരാണെന്നും ശ്രീലേഖ വെളിപ്പെടുത്തുന്നു. ദിലീപും സുനിയും കണ്ടതിന് തെളിവുകളില്ല ഇല്ല. ഒരേ ടവർ ലൊക്കേഷൻ എന്നതും തെളിവായി കാണാൻ ആകില്ല. ദിലീപിനെ തുടക്കം മുതൽ സംശയിച്ചത് മാധ്യമങ്ങളാണെന്നും പൊലീസിന് മേൽ മാധ്യമങ്ങളുടെ വലിയ സമ്മർദം ഉണ്ടായിരുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തുന്നു. ഒരാളെ പ്രതി ചേർക്കുന്നതിലെ തർക്കത്തിൽ വിചാരണ അനന്തമായി നീളുന്നു. ഹാഷ് വാല്യൂ മാറി എന്നൊക്കെ പറയുന്നത് സാങ്കേതികം മാത്രമാണ്. താൻ പറയുന്നത് വിശ്വസിക്കേണ്ടവർ വിശ്വസിച്ചാൽ മതി. ദിലീപിനെ ശിക്ഷിക്കാൻ ഒരു തെളിവും ഇല്ലാതിരിക്കെ ആണ് ഗൂഢാലോചന എന്ന പേരിൽ പുതിയ കേസ് ഉയർന്നു വന്നതെന്നുമാണ് ശ്രീലേഖയുടെ വാദം. ദിലീപിന്റെ അറസ്റ്റിൽ തെറ്റ് പറ്റി എന്ന് പോലീസ് പറഞ്ഞാൽ വിശ്വാസ്യത കൂടുക അല്ലെ ചെയ്യുക. അന്ന് മാധ്യമ സമ്മർദത്തിൽ അറസ്റ്റ് ഉണ്ടായി ഇന്നിപ്പോൾ തെളിവ് ഇല്ല എന്ന് പറഞ്ഞാൽ വിശ്വാസ്യത കൂടുമെന്നും പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
https://www.facebook.com/Malayalivartha






















