ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണ്... സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണ്.. അത് കോടതിയുടെ പരിഗണനയിലുണ്ടെന്ന് സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസണിന്റെ വെളിപ്പെടുത്തൽ

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജതെളിവുകൾ ഉണ്ടാക്കുകയായിരുന്നു എന്നുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയുള്ള മുൻ ജയിൽ ഡിജിപിയുടെ പരാമർശത്തിൽ അന്വേഷണ സംഘവും ഞെട്ടലിലാണ്. ദിലീപിനെ വെള്ള പൂശാനുള്ള ശ്രമമാണ് ശ്രീലേഖ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാലിപ്പോഴിതാ പൾസർ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖയുടെ ആരോപണങ്ങൾ തള്ളി പൾസർ സുനിയുടെ സഹതടവുകാരനായിരുന്ന കേസിലെ സാക്ഷി ജിൻസൺ രംഗത്തെത്തി. ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഐപിഎസ് ഇല്ലാത്ത കാര്യങ്ങൾ പറയുകയാണെന്നാണ് കേസിലെ സാക്ഷി കൂടിയായ ജിൻസൺ പറയുന്നത്. സുനി കാര്യങ്ങൾ പറഞ്ഞ് കൊടുക്കുന്നതും തൊട്ടടുത്ത് ഇരുന്ന് സഹതടവുകാരൻ വിപിൻ ലാൽ എഴുതുന്നതും ജയിലിലെ സിസിടിവിയിൽ വ്യക്തമാണെന്നും അത് കോടതിയുടെ പരിഗണനയിലുണ്ടെന്നും ജിൻസൺ വിശദീകരിച്ചു.
കത്തെഴുതുന്നത് ഞാനും കൂടി ഇരിക്കുമ്പോഴാണ്. ജയിൽ എനിക്ക് ജോലിയുണ്ടായിരുന്നു. ചായ കുടിക്കുന്നതിന് വേണ്ടി സെല്ലിലേക്ക് വരുന്ന സമയത്താണ് കത്ത് എഴുതുന്നത് കണ്ടത്. ആദ്യം ഒരു പേപ്പറിലേക്ക് എഴുതുന്നതും പിന്നീട് മറ്റൊരു പേപ്പറിലേക്ക് മാറ്റി എഴുതുന്നതും കണ്ടതാണ്. ഇതിനെല്ലാം സിസിടിവി തെളിവുമുണ്ട്. അത് വിചാരണഘത്തത്തിൽ കാണിച്ചതാണെന്നും സാക്ഷി കൂടിയായ ജിൻസൺ വിശദീകരിച്ചു. ജയിലിൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാണ്. 300 രൂപയുടെ മണിയോഡർ എന്ന കത്തിലെ പരാമർശം ഒരു സൂചന മാത്രമാണ്. ദിലീപ് തനിക്ക് ഒപ്പമുണ്ടെന്ന് സുനിക്ക് ഉറപ്പിക്കാനുള്ള തെളിവായാണ് ആ 300 രൂപ മണിയോഡർ സൂചിപ്പിച്ചത്. ജയിലിൽ വെച്ച് ഫോൺ നാലോ അഞ്ചോ ദിവസം കയ്യിലുണ്ടായിരുന്നു. മറ്റൊരു തടവുകാരൻ വഴി ചെരിപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഫോൺ സുനിക്ക് ലഭിച്ചതെന്നും ജിൻസൺ പറഞ്ഞു.
2017 ഫെബ്രുവരിയിലാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടത്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും കേസില്‍ വിധി പ്രസ്താവിക്കാന്‍ സാധിച്ചിട്ടില്ല. സുപ്രീംകോടതി പലതവണ വിചാരണയ്ക്കുള്ള സമയ പരിധി നീട്ടി നല്‍കുകയായിരുന്നു. അതിനിടെയാണ് പുതിയ വെളിപ്പെടുത്തലുകളുണ്ടാകുന്നത്. ഇത്തരം വെളിപ്പെടുത്തലുകളാണ് വിചാരണ മന്ദഗതിയിലാക്കുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ പ്രതിഭാഗം ആയുധമാക്കാനാണ് സാധ്യത.
കുറ്റപത്രം സമര്‍പ്പിച്ച ശേഷം പ്രതികള്‍ പല ആവശ്യങ്ങളുന്നയിച്ച് കോടതികളെ സമീപിച്ചതാണ് ആദ്യ ഘട്ടത്തില്‍ വിചാരണ നടപടികള്‍ വൈകിപ്പിച്ചത്. എന്നാല്‍ ഈ വര്‍ഷം ഏപ്രിലില്‍ വിധി പ്രസ്താവിക്കാന്‍ സാധിക്കുമെന്ന് കരുതിയ ഘട്ടത്തിലാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരായ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. തുടര്‍ന്ന് കോടതി തുടരന്വേഷണത്തിന് അനുമതി നല്‍കി. തുടരന്വേഷണം ജൂലൈ 15നകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. അതുകൊണ്ടുതന്നെ അന്വേഷണം അവസാനിക്കാന്‍ അഞ്ച് ദിവസം മാത്രം ബാക്കിയിലുള്ള വേളയിലാണ് ആര്‍ ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. ഈ ഘട്ടത്തില്‍ ശ്രീലേഖയുടെ വെളിപ്പെടുത്തലുകളിലെ കാര്യങ്ങള്‍ അന്വേഷിക്കാതെ വിചാരണ അവസാനിപ്പിക്കുന്നത് ഒട്ടേറെ സംശയങ്ങള്‍ക്ക് ഇടയാക്കിയേക്കും.
https://www.facebook.com/Malayalivartha






















