ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണസംഘം നീക്കം തുടങ്ങി! മൊഴിയെടുക്കാതെ മുന്നോട്ട് പോയാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം കോടതിയിൽ ഇക്കാര്യം ഉപയോഗിക്കാൻ സാധ്യത... ഹാഷ്യൂ വാല്യു മാറിയത് പരിശോധിക്കാൻ ഫൊറൻസിക് ലാബിലേക്കയച്ച മെമ്മറി കാർഡിന്‍റെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും

നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴും സാക്ഷി വിസ്താരം ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തിനിൽക്കുമ്പോഴുമാണ് കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് ക്ലീൻ ചിറ്റ് നൽകി ശ്രീലേഖ രംഗത്തെത്തുന്നത്. വിചാരണക്കോടതിയ്ക്ക് മുന്നിൽ ദിലീപും കൂട്ടുപ്രതികളും കുറ്റാരോപിതരായി നിൽക്കുമ്പോഴാണ് കേസിൽ ഒരു ഘട്ടത്തിലും ഭാഗമാകാത്ത മുൻ ജയിൽ ഡിജിപിയുടെ അവകാശവാദങ്ങൾ പുറത്ത് വന്നത്. എന്നാലിപ്പോഴിതാ ആർ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങിയിരിക്കുകയാണ്. ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. മൊഴിയെടുക്കാതെ മുന്നോട്ട് പോയാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രസ്താവനകൾ പരിശോധിച്ച് വ്യക്തത വരുത്താനാണ് നീക്കം. മുൻ ഡിജിപിയുടെ മൊഴിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയാണ് അന്വേഷണ സംഘം തേടുന്നത്.
ഇതിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ ദിലീപ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഹാഷ്യൂ വാല്യു മാറിയത് പരിശോധിക്കാൻ ഫൊറൻസിക് ലാബിലേക്കയച്ച മെമ്മറി കാർഡിന്‍റെ പരിശോധനാഫലവും ഇന്ന് കിട്ടിയേക്കും. ദിലീപിനെ സംബന്ധിച്ച് ഇന്ന് നിർണായകം തന്നെയാണ്. അതേസമയം വിവാദ യൂട്യൂബ് വീഡിയോയുടെ പേരിൽ ആര്‍.ശ്രീലേഖ ഐപിഎസിനെതിരെ പരാതി. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലഖ പുറത്തു വിട്ട വീഡിയയിലെ പരാമര്‍ശങ്ങൾക്കാണ് പരാതിക്ക് കാരണം. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രൊഫ: കുസുമം ജോസഫാണ് ശ്രീലേഖയ്ക്ക് എതിരെ തൃശൂർ റൂറൽ എസ്.പിക്ക് പരാതി നൽകിയത്. പൾസൾ സുനിക്കെതിരെ കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ മുൻ ജയിൽ മേധാവി കൂടിയായ ശ്രീലേഖ ഐപിഎസ് കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പൾസര്‍ സുനിക്കെതിരെ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു . നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്യുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നു എന്നതും വിശ്വാസ്യ യോഗ്യമല്ലെന്നാണ് ആർ ശ്രീലേഖയുടെ പരാമര്‍ശം. ദിലീപിനെതിരെ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിൽ വന്ന ഗൂഢാലോചന കേസിനെയും ശ്രീലേഖ തള്ളുകയാണ്.
https://www.facebook.com/Malayalivartha






















