നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പരിശോധനാ ഫലത്തിൽ മൂന്നു തവണ ഹാഷ് വാല്യു മാറിയതായി കണ്ടെത്തി! തിരുവനന്തപുരം ഫോറൻസിക് ലാബിൽ നിന്നുള്ള പരിശോധനാഫലം മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി!

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പരിശോധനാ ഫലത്തിൽ മൂന്നു തവണ ഹാഷ് വാല്യു മാറിയതായി കണ്ടെത്തി. അങ്കമാലി മജിസ്ട്രേറ്റ് കോടതി, വിചാരണക്കോടതി, ജില്ലാ കോടതി എന്നിവിടങ്ങളിൽ ഇരിക്കുമ്പോഴാണ് ഹാഷ് വാല്യു മാറിയത്. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നിന്നുള്ള പരിശോധനാഫലം മുദ്രവച്ച കവറിൽ കോടതിക്ക് കൈമാറി. ഏതു തീയതികളിലാണ് ഹാഷ് വാല്യു മാറിയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാർഡിന്റെ ഡിജിറ്റൽ ഘടനയിൽ (ഹാഷ് വാല്യൂ) മാറ്റമുണ്ടായെന്ന ആരോപണങ്ങള്‍ നേരത്തെ ഉയർന്നിരുന്നു. ഇതേ തുടർന്നായിരുന്നു പ്രോസിക്യൂഷനും അന്വേഷണ സംഘവും മെമ്മറി കാർഡ് വീണ്ടും എഫ് എസ് എല്ലില്‍ അയച്ച് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഇതിനെതിരെ കോടതിയില്‍ ശക്തമായ എതിർപ്പായിരുന്നു ദിലീപിന്റെ അഭിഭാഷകർ സ്വീകരിച്ചത്. എന്നാല്‍ ഒടുവില്‍ മെമ്മറി കാർഡ് പരിശോധനയ്ക്ക് അയക്കാന്‍ കോടതി ഉത്തരിവിടുകയായിരുന്നു. ഈ പരിശോധനയുടെ റിപ്പോർട്ടാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.
ജില്ലാ സെഷന്‍ കോടതിക്കൊപ്പം വിചാരണ കോടതിയിലും ദൃശ്യങ്ങള്‍ തുറന്നുവെന്നാണ് പരിശോധന ഫലത്തെ അടിസ്ഥാനമാക്കി റിപ്പോര്ട്ടുകള് പുറത്ത് വരുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ കൈവശമിരിക്കുമ്പോഴും, വിചാരണ കോടതിയുടെ കൈവശമിരിക്കുമ്പോഴും, എറണാകുളം ജില്ലാ കോടതിയുടെ കൈവശമിരിക്കുമ്പോഴുമാണ് ഹാഷ് വാല്യൂ മാറിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ദൃശ്യങ്ങള്‍ കണ്ട സമയം, ഉപയോഗിച്ച കംപ്യൂട്ടർ എന്നിവയെ കുറിച്ചുള്ള വിവരങ്ങളും പരിശോധനയില്‍ കണ്ടെത്താന്‍ സാധിച്ചിട്ടുണ്ട്. ഈ കംപ്യൂട്ടറുകള്‍ ഉള്‍പ്പടെ പിടിച്ചെടുത്തുകൊണ്ടുള്ള അന്വേഷണമായിരിക്കും തുടർന്നുള്ള ദിവസങ്ങളില്‍ അന്വേഷണ സംഘം നടത്തുക. തുടരന്വേഷണത്തിന്റെ സമയ പരിധി ഈ മാസം 15 അവസാനിക്കും എന്നിരിക്കെ കൂടുതല്‍ സമയം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടേക്കും. മെമ്മറി കാർഡിൽ നിന്നു ദൃശ്യം പകർത്തുകയോ എഡിറ്റിങ് നടത്തുകയോ ചെയ്യുമ്പോഴാണ് അതിന്റെ ഹാഷ് വാല്യൂവില്‍ മാറ്റം വരുന്നതെന്നാണ് സൈബർ വിദഗ്ധർ വ്യക്തമാക്കുന്നത്.
2017 ഫെബ്രുവരി 18നാണു മെമ്മറി കാർഡ് അവസാനമായി പരിശോധിച്ചത്. എന്നാല്‍ 2018 ഡിസംബർ 13നും അതിനു മുൻപും പലതവണ അനധികൃതമായി മെമ്മറി കാർഡ് തുറന്നതായിട്ടാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ . നേരത്തെ മെമ്മറി കാർഡ് പരിശോധിക്കേണ്ടതില്ല എന്ന വിചാരണ കോടതി ഉത്തരവ് റദ്ദാക്കിയായിരുന്നു ഹൈക്കോടതി പരിശോധനയ്ക്ക് അനുമതി നല്‍കിയത്.
സംസ്ഥാന ഫൊറൻസിക് ലാബിലെ പരിശോധനാഫലം 7 ദിവസത്തിനകം കൈമാറണമെന്നും കോടതി നിർദേശിച്ചിരുന്നു. ദീർഘമായ വാദങ്ങള്‍ക്ക് ശേഷം ജസ്റ്റിസ് ബച്ചു കുര്യൻ തോമസായിരുന്നു നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. അതിനിടെ, തുടരന്വേഷണത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. കേസിന്റെ വിചാരണ ആറുമാസത്തിനകം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. കേസിലെ ഒന്നാം പ്രതിയായ പള്‍സർ സുനി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്. അതേസമയം, പള്‍സർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസില്‍ സുനി മാത്രമാണ് ഇപ്പോഴും ജയിലിനുള്ളിലുള്ളതെന്നും കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി, അതിനാല്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ അപേക്ഷ. എന്നാല്‍ കേസിലെ പ്രധാന പ്രതിയായ സുനിക്ക് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കരുതെന്നാ സർക്കാർ ആവശ്യം കോടതി പരിഗണിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















