നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കെ ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും!

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സമയം നീട്ടിച്ചോദിച്ച് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത് സംബന്ധിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നും മുൻ ഡിജിപി ആർ ശ്രീലേഖയുടെ പരാമർശങ്ങളിൽ പരിശോധന വേണമെന്നുമാണ് ഹർജിയിൽ ഉള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ സംബന്ധിച്ച ഫോറന്‍സിക് പരിശോധനാ ഫലം ഇന്നലെയാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. മൂന്ന് തവണ ഹാഷ് വാല്യു മാറി എന്നാണ് പരിശോധനയില്‍ വ്യക്തമായത്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം. കഴിഞ്ഞ ദിവസം മുന്‍ ഡിജിപി ആര്‍ ശ്രീലേഖ കേസുമായി ബന്ധപ്പെട്ട് ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ നടന്‍ ദിലീപ് നിരപരാധിയാണെന്നും പള്‍സര്‍ സുനിക്കൊപ്പമുളള ചിത്രം പോലീസ് വ്യാജമായി നിര്‍മ്മിച്ചതാണ് എന്നുമടക്കം ഗുരുതര ആരോപണങ്ങള്‍ ആണ് ആ ശ്രീലേഖ ഉന്നയിച്ചിരിക്കുന്നത്. ഈ വെളിപ്പെടുത്തലുകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
നടിയെ ആക്രമിച്ച കേസിലെ നിര്‍ണായക തെളിവാണ് ആക്രമണ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ്. ഈ മെമ്മറി കാര്‍ഡില്‍ നിന്നും ദൃശ്യങ്ങള്‍ ചോര്‍ന്നതായുളള സംശയം അതിജീവിതയും പ്രോസിക്യൂഷനും ഉന്നയിച്ചിരുന്നു. മൂന്ന് തവണ മെമ്മറി കാര്‍ഡ് തുറന്നു എന്നാണ് ഫോറന്‍സിക് പരിശോധനാ ഫലം. ആദ്യം ഹാഷ് വാല്യു മാറിയിരിക്കുന്നത് 2018 ജനുവരി 9ന് ആണ്. രാത്രി 9.58ന് കമ്പ്യൂട്ടറിലിട്ടാണ് മെമ്മറി കാര്‍ഡ് തുറന്നത്. 2018 ഡിസംബര്‍ 13ന് ആണ് രണ്ടാമതായി ഹാഷ് വാല്യു മാറിയതായി കണ്ടെത്തിയിരിക്കുന്നത്. മൂന്നാമതായി മെമ്മറി കാര്‍ഡ് തുറന്നിരിക്കുന്നത് 2021 ജൂലൈ 19ന് ആണ്. ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെയുളള സമയത്താണ് ഹാഷ് വാല്യു മാറിയിരിക്കുന്നത്. ഒരു വിവോ ഫോണിലിട്ടാണ് മെമ്മറി കാര്‍ഡ് തുറന്നത് എന്നാണ് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടെ പക്കലും എറണാകുളം ജില്ലാ കോടതിയുടെ പക്കലും വിചാരണ കോടതിയുടെ പക്കലും മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നപ്പോഴാണ് ഹാഷ് വാല്യു മാറിയത്. ഈ സാഹചര്യത്തില്‍ ദൃശ്യങ്ങള്‍ പുറത്ത് പോയോ എന്നതടക്കം അന്വേഷണ സംഘത്തിന് പരിശോധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ കേസന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് സമയം ഇനിയും നീട്ടികിട്ടേണ്ടതും അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha






















