കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങി അന്വേഷണ സംഘം... ഇത് സംബന്ധിച്ച് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും

വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡ് പരിശോധന ഫലത്തിന്റേയും കണ്ടെത്തലുകളുടേയും അടിസ്ഥാനത്തിൽ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യമാണെന്നാണ് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നത്. നേരത്തേ ജുലൈ 15 ന് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനായിരുന്നു ഹൈക്കോടതി നിർദ്ദേശിച്ചത്. അതേസമയം മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറൻസിക് പരിശോധന ഫലം നടിയെ ആക്രമിച്ച കേസിൽ ഏറെ നിർണായകമായിരിക്കുകയാണ് . മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശം ഇരിക്കുമ്പോഴും വിചാരണ കോടതിയുടെ കൈവശം ഉള്ളപ്പോഴുമാണ് ഹാഷ് വാല്യു മാറിയതെന്നായിരുന്നു എഫ്എസ്എൽ പരിശോധനയിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കോടതി ജീവനക്കാരെ ചോദ്യം ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ഫോണിൽ നിന്നും സർട്ടിഫൈഡ് അല്ലാത്ത ചില കോടതി രേഖകൾ കണ്ടെത്തിയ സാഹചര്യത്തിൽ നേരത്തേ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം ക്രൈംബ്രാഞ്ച് ഉയർത്തിയിരുന്നു. പ്രിൻസിപ്പൽ സെഷൻസ് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ ജീവനക്കാരെ ചോദ്യം ചെയ്യാൻ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നൊരു നിലപാടായിരുന്നു വിചാരണ കോടതി സ്വീകരിച്ചിരുന്നത്. ഇതിനിടയിലാണ് ഹാഷ് വാല്യു മാറിയത് സംബന്ധിച്ച എഫ്എസ്എൽ റിപ്പോർട്ടിൽ കൂടുതൽ പരിശോധ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിച്ചത്. ഹാഷ് വാല്യു മൂന്ന് തവണ മാറിയിട്ടുണ്ടെന്ന് എഫ് എസ് എൽ പരിശോധനയിൽ കണ്ടെത്തുകയും ചെയ്തു.
ഈ സാഹചര്യത്തിലാണ് വീണ്ടും കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന് അന്വേഷണ സംഘം നിലപാടെടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. 2017 ഫെബ്രുവരി 17 നായിരുന്നു ഓടുന്ന കാറിൽ വെച്ച് ഒന്നാം പ്രതിയായ പൾസർ സുനിയും സംഘവും നടി ആക്രമിച്ച് ഫോണിൽ ദൃശ്യങ്ങൾ പകർത്തിയത്. ഈ മെമ്മറി കാർഡ് ആദ്യം തുറന്നത് തൊട്ടടുത്ത ദിവസമായ ഫെബ്രുവരി 18 നായിരുന്നു. പിന്നാലെ ഈ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കേസിന്റെ വിവിധ ഘട്ടങ്ങളിൽ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലും മെമ്മറി കാർഡ് സൂക്ഷിച്ചിരുന്നു. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ രണ്ട് തവണ രാത്രിയിലും ഒരു തവണ രാവിലെയുമാണ് മെമ്മറികാർഡ് ആക്സസ് ചെയ്തത് എന്നാണ് ഫോറൻസിക് പരിശോധനയിൽ പറയുന്നത്. ഏറ്റവും ഒടുവിലായി വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ വിവോ ഫോണിലായിരുന്നു മെമ്മറി കാർഡ് ഉപയോഗിച്ചതെന്നും പരിശോധന റിപ്പോർട്ടിൽ പറയുന്നു.
ഈ സമയം മെസേജിങ് -വിഡിയോ ഗെയിം ആപ്പുകൾ ഫോണിൽ ആക്ടീവ് ആയിരുന്നു. നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം ഉണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. ഇനി ഈ ഫോൺ ആരാണ് ഉപയോഗിച്ചതെന്നാണ് പ്രധാനമായും കണ്ടെത്തേണ്ടത്. ഇത് അന്വേഷണ സംഘത്തെ സംബന്ധിച്ച് വലിയ വെല്ലുവിളി തന്നെ ആയിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ വിവോ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ കണ്ടത് കേസിലെ ഒന്നാം പ്രതിയുടെ അഭിഭാഷകനാണെന്ന തരത്തിലുള്ള പ്രചരണങ്ങൾ തള്ളി സുനിയുടെ അഭിഭാഷകൻ പ്രതീഷ് വി കുറുപ്പ് രംഗത്തെത്തി. താൻ കോടതിയിൽ വെച്ചാണ് ദൃശ്യങ്ങൾ കണ്ടത്. അതും ജഡ്ജി ഉൾപ്പടെയുള്ളവരുടെ സാന്നിധ്യത്തിൽ, പ്രതീഷ് കുറുപ്പ് പറഞ്ഞു. പ്രതിയുടെ അഭിഭാഷകനായ തനിക്ക് ദൃശ്യങ്ങൾ കാണാൻ അവകാശമുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ അപേക്ഷ നൽകിയാണ് ദൃശ്യങ്ങൾ കണ്ടത്.മെമ്മറി കാർഡിൽ അല്ല പെൻഡ്രവിൽ നിന്നാണ് ദൃശ്യങ്ങൾ കണ്ടത്. തനിക്ക് വിവോ ഫോൺ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















