ഞാൻ അന്ന് ദിലീപിന്റെ താവളത്തില്‍ ഉണ്ടായിരുന്ന വ്യക്തിയാണ്.. ജയിലില്‍ അര്‍ഹതപ്പെട്ടതല്ലാത്ത സഹായം ദിലീപിന് ചെയ്തിരുന്നു.. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് വരുമ്പോള്‍ അപ്രതീക്ഷിതമായി അവര്‍ക്ക് ഒരു വെളിപാടുണ്ടായി ജയില്‍ സന്ദര്‍ശിച്ചതൊന്നുമല്ല... അത് ആസൂത്രിതമായിരുന്നു! ശ്രീലേഖയോട് ചോദ്യശരങ്ങളുമായി ബാലചന്ദ്രകുമാർ

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന് തരത്തില്‍ മുന്‍ ഡിജിപി ആർ ശ്രീലേഖ നടത്തിയെ വെളിപ്പെടുത്തല്‍ വിവിധ തരത്തിലുള്ള ചർച്ചകള്‍ക്കാണ് വഴി തുറുന്നിരിക്കുന്നത്. കേസില്‍ കോടതി വിധി പറയാനിരിക്കെ പദവിയിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥ തന്നെ ഇത്തരമൊരു വെളിപ്പെടുത്തലുമായി എത്തിയത് കേസിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോയെന്നാണ് ഏവരുടേയും ആകാംക്ഷ. അതുകൊണ്ട് തന്നെ ശ്രീലേഖയുടെ 'വെളിപ്പെടുത്തലുകള്‍'ക്കെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഇതിന്റെ ഭാഗമായി ജുലൈ 15 ന് എറണാകുളത്ത് പ്രതിഷേധ സംഗമം തന്നെ സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഒരുവിഭാഗം. എറണാകുളം വഞ്ചി സ്ക്വയർ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം കച്ചേരിപ്പടിയിൽ ഗാന്ധിഭവന് മുന്നിൽ അവസാനിക്കും. ഇങ്ങനെ പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങുമ്പോൾ ദിലീപിനെ സംബന്ധിച്ച് അത് വലിയ തിരിച്ചടി തന്നെയാണ്. ഇപ്പോഴിതാ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളെ ചോദ്യം ചെയ്ത് സംവിധായകൻ ബാലചന്ദ്ര കുമാർ വീണ്ടും രംഗത്തെത്തുകയാണ്. ദിലീപിന്റെ എതിരാളി ശക്തനാണെന്ന് പറയുമ്പോൾ അത് ആരെന്ന് ആർ ശ്രീലേഖ വെളിപ്പെടുത്തണമെന്ന് ബാലചന്ദ്ര കുമാർ ആവശ്യപ്പെട്ടു. ആർ ശ്രീലേഖ വെളിപ്പെടുത്തിയത് കൂടാതെ ജയിലില്‍ അര്‍ഹതപ്പെട്ടതല്ലാത്ത സഹായം ദിലീപിന് ചെയ്തിരുന്നുവെന്നും ബാലചന്ദ്ര കുമാർ ആരോപിച്ചു.
ബാലചന്ദ്ര കുമാറിന്റെ വാക്കുകൾ ഇങ്ങനെ...
'കേരളത്തില്‍ നടന്ന കുറ്റകൃത്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തെളിവുകള്‍ ശേഖരിക്കപ്പെട്ടത് ഒരുപക്ഷേ നടിയെ ആക്രമിച്ച കേസിലായിരിക്കും. തെളിവുകള്‍ എല്ലാം പൊതുജന മധ്യത്തിലേക്ക് വരുന്നില്ല എന്നേ ഉളളൂ. പള്‍സര്‍ സുനിക്കൊപ്പമുളള ദിലീപിന്റെ ചിത്രം കോടതി സ്വീകരിച്ച രേഖയാണ്. ഇതുവരെ പ്രതിഭാഗത്ത് നിന്ന് പോലും ഫോട്ടോഷോപ്പാണ് എന്നുളള വാദം വന്നിട്ടില്ല. ആര്‍ ശ്രീലേഖയ്ക്ക് ഇപ്പോള്‍ തോന്നിയ ഒരു വെളിപാടാണ് എന്നേ കരുതുന്നുളളൂ. അതിന് പിന്നില്‍ അജണ്ടയുണ്ട്'. 'ദിലീപിന്റെ എതിരാളി ശക്തനാണ് എന്നൊക്കെ പറഞ്ഞു. അങ്ങനെയെങ്കില്‍ ആ എതിരാളി ആരാണെന്ന് കൂടി അവര്‍ പറയണം. പുറംലോകത്തിന് കാണിച്ച് കൊടുക്കണം. പോലീസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് അടങ്ങാത്ത പകയാണെന്ന് പറയുന്നു. ആ ഉദ്യോഗസ്ഥര്‍ ആരാണ്. ദിലീപിനോടുളള പകയുടെ കാരണം എന്താണ്. ഇതൊക്കെ കൂടി വെളിച്ചത്ത് കൊണ്ടുവരണം. എന്നാല്‍ മാത്രമേ ജനത്തിന് കൂടുതല്‍ വിശദാംശങ്ങള്‍ മനസ്സിലാവുകയുളളൂ'. 'വാട്‌സ്ആപ്പ് ചാറ്റ് പുറത്ത് വന്നതോടെ ദിലീപും ശ്രീലേഖയും തമ്മില്‍ ബന്ധമുണ്ടെന്ന് എല്ലാവര്‍ക്കും മനസ്സിലായി.
ദിലീപും ഈ റിട്ടയേര്‍ഡ് ഡിജിപിയും തമ്മില്‍ നേരത്തെ തന്നെ നല്ല സൗഹൃദത്തിലാണെന്ന് തനിക്ക് നന്നായി അറിയാം. ദിലീപും മാഡവും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു. അതുകൊണ്ട് തന്നെ താന്‍ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ വെള്ള പൂശുന്നതിന് വേണ്ടി അവര്‍ ചില വാചകങ്ങള്‍ ഉപയോഗിച്ചതാണ്'. 'ഇവര്‍ തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നോ എന്ന് തനിക്ക് അറിയില്ല. ഇവര്‍ ജയില്‍ ഡിജിപി ആയിരിക്കുന്ന സമയത്താണ് ദിലീപ് ജയിലില്‍ കിടക്കുന്നത്.
അവര്‍ വെളിപ്പെടുത്തിയ സഹായങ്ങള്‍ അല്ലാതെ പല സഹായങ്ങളും ദിലീപിന് ചെയ്തിരുന്നു എന്ന് തനിക്ക് അറിയാം. താന്‍ അന്ന് ദിലീപിന്റെ താവളത്തില്‍ ഉണ്ടായിരുന്ന വ്യക്തിയാണ്. ജയിലില്‍ അര്‍ഹതപ്പെട്ടതല്ലാത്ത സഹായം ദിലീപിന് ചെയ്തിരുന്നു'. 'തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് വരുമ്പോള്‍ അപ്രതീക്ഷിതമായി അവര്‍ക്ക് ഒരു വെളിപാടുണ്ടായി ജയില്‍ സന്ദര്‍ശിച്ചതൊന്നുമല്ല. അത് ആസൂത്രിതമായിരുന്നു എന്നാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്. ദിലീപിനെതിരെ വലിയ ശത്രു ഉണ്ട് എന്ന് പറയുന്ന രാഹുല്‍ ഈശ്വര്‍ അത് ആരാണെന്ന് തുറന്ന് പറയണം. സിനിമാ രംഗത്തുളളവരാണോ പോലീസിലുളളതാണോ അതോ രാഷ്ട്രീയക്കാരാണോ ആരാണെന്ന് വെളിപ്പെടുത്തണമെന്നും ബാലചന്ദ്രകുമാർ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha






















