പ്രിയപ്പെട്ട പ്രതാപ് പോത്തൻ നമ്മെ വിട്ടുപിരിഞ്ഞു... വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നതെന്ന് മോഹൻലാൽ... അങ്കിൾ നിങ്ങളെ ഞാൻ മിസ് ചെയ്യുമെന്ന് പൃഥ്വിരാജ്! നിങ്ങളുടെ ശബ്ദം ഇപ്പോഴും എന്റെ കാതുകളിൽ തങ്ങിനിൽക്കുന്നു മനുഷ്യാ.. എപ്പോഴും പുഞ്ചിരിക്കുന്ന നിങ്ങളുടെ മുഖം എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകുമെന്ന് കുഞ്ചാക്കോ ബോബൻ; ആദരാഞ്ജലികൾ അർപ്പിച്ച് താരങ്ങൾ

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലി നേര്‍ന്ന് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രിയ സുഹൃത്തിനെയും സഹപ്രവര്‍ത്തകനെയും മോഹന്‍ലാല്‍ ഓര്‍ക്കുന്നത്. അഭിനയം, തിരക്കഥ, സംവിധാനം, നിർമ്മാണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട സർവ്വ മേഖലകളിലും പ്രതിഭ തെളിയിച്ച അനുഗ്രഹീത കലാകാരനായിരുന്ന പ്രിയപ്പെട്ട പ്രതാപ് പോത്തൻ നമ്മെ വിട്ടുപിരിഞ്ഞു. വർഷങ്ങളായുള്ള സൗഹൃദവും ആത്മബന്ധവുമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആദരാഞ്ജലികൾ എന്നും മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പൃഥ്വിരാജ്, മഞ്ജു വാര്യർ,സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധി സഹപ്രവർത്തകർ അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. ' അങ്കിൾ നിങ്ങളെ ഞാൻ മിസ് ചെയ്യുമെന്നാണ്' പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പിപി.....നിങ്ങളെ ഒരുപാട് മിസ് ചെയ്യും സുഹൃത്തേ! നിങ്ങളുടെ ശബ്ദം ഇപ്പോഴും എന്റെ കാതുകളിൽ തങ്ങിനിൽക്കുന്നു മനുഷ്യാ. എപ്പോഴും പുഞ്ചിരിക്കുന്ന നിങ്ങളുടെ മുഖം എന്നും എന്റെ ഹൃദയത്തിൽ ഉണ്ടാകും എന്നാണ് കുഞ്ചാക്കോ ബോബൻ കുറിച്ചിരിക്കുന്നത്.
ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്‍റെ അന്ത്യം. 69 വയസായിരുന്നു. ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ ജോലിക്കാരൻ വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹത്തെ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 1978 ൽ ഭരതനാണ് ആരവമെന്ന സിനിമയിലൂടെ പ്രതാപ് പോത്തനെ വെള്ളിത്തിരയ്ക്ക് പരിചയപ്പെടുത്തിയത്. 1979 ൽ പുറത്തുവന്ന തകര പ്രതാപ് പോത്തന്റെ ജീവിതത്തിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായി. 1980 ൽ പുറത്തുവന്ന ലോറി, ചാമരം എന്നീ സിനിമകളിലൂടെയാണ് പ്രതാപ് പോത്തൻ സിനിമാ രംഗത്ത് ചുവടുറപ്പിച്ചത്.
https://www.facebook.com/Malayalivartha






















