നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല! നടിയെ ആക്രമിച്ച കേസിൽ വലിയ ട്വിസ്റ്റുമായി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച് വലിയ ട്വിസ്റ്റ് തന്നെയാണ് ദിനം പ്രതി പുറത്ത് വരുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതോടെ ഉണ്ടായ പുകിലൊന്നും ചെറുതല്ല. നടിയെ ആക്രമിച്ച് പകർത്തിയ മെമ്മറി കാർഡിലെ ദൃശ്യങ്ങൾ വിചാരണ കോടതിയുടെ അടക്കം മൂന്നു കോടതികളുടെ പരിഗണനയിലിരിക്കെ ആരോ തുറന്നു പരിശോധിച്ചെന്നാണ് ഫൊറൻസിക് റിപ്പോർട്. വിചാരണ കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 19ന് ഉച്ചയ്ക്ക് 12.19നും 12.54നും മധ്യേ ജിയോ സിമ്മുളള വിവോ ഫോണിലിട്ടാണ് അവസാനമായി തുറന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് തന്നെ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
എന്നാലിപ്പോഴിതാ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതി പ്രവര്‍ത്തിച്ചിരുന്നില്ല എന്ന ക്രൈം ബ്രാഞ്ച് കണ്ടെത്തലാണ് പുറത്ത് വരുന്നത്. 2021 ജൂലൈ 19 ന് കോടതി നടപടികള്‍ തുടങ്ങിയത് ഉച്ച തിരിഞ്ഞാണ് എന്നാണ് കണ്ടെത്തല്‍. ദൃശ്യങ്ങള്‍ ഫോണില്‍ കണ്ട ദിവസം വിചാരണക്കോടതി രാവിലെ പ്രവര്‍ത്തിച്ചിരുന്നില്ല എന്ന നിര്‍ണായക വിവരമാണ് പുറത്ത് വരുന്നത്. നേരത്തെ ജഡ്ജി ദൃശ്യങ്ങള്‍ കണ്ടു എന്ന പ്രചരണം വിചാരണ കോടതി തള്ളിയിരുന്നു. ജഡ്ജി ദൃശ്യങ്ങള്‍ കണ്ടു എന്ന് പറഞ്ഞ് നടന്നിട്ട് കാര്യമില്ല എന്നും ദൃശ്യങ്ങള്‍ കാണണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പല തവണ തന്നോട് ചോദിച്ചിരുന്നു എന്നുമാണ് വിചാരണ കോടതി ജഡ്ജി പറഞ്ഞത്. തനിക്ക് കാണേണ്ട എന്നാണ് പറഞ്ഞത് എന്നും ഇലക്ട്രോണിക് ഡിവൈസുകള്‍ ഓപ്പറേറ്റ് ചെയ്തത് പ്രോസിക്യൂഷനും ലാബ് അധികൃതരും മാത്രമാണ് എന്നുമായിരുന്നു വിചാരണ കോടതിയുടെ പരാമര്‍ശം. അതേസമയം പ്രോസിക്യൂഷനെ സഹായിക്കുന്ന വനിതാ സിവില്‍ പൊലീസ് ഓഫീസറുടേയും പള്‍സര്‍ സുനിയുടെ അഭിഭാഷകന്റേയും മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ അന്വേഷണ സംഘം പരിശോധിച്ചു. വിചാരണ കോടതിയുടെ പരിഗണനയിലിരിക്കെ മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഉപയോഗിച്ച ദിവസം കോടതിയില്‍ ഉണ്ടായിരുന്ന എല്ലാവരുടേയും ടവര്‍ ലൊക്കേഷന്‍ പരിശോധിക്കണം എന്ന് വിചാരണ കോടതി നിര്‍ദ്ദേശം മുന്നോട്ട് വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘം ലൊക്കേഷന്‍ പരിശോധിച്ചത്. പ്രോസിക്യൂട്ടറെ സഹായിക്കുന്ന മഞ്ജു എന്ന സിവില്‍ പൊലീസ് ഓഫീസര്‍ ആയിരിക്കാം എന്ന തരത്തിലുള്ള പരാമര്‍ശങ്ങളും ജഡ്ജിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
ദൃശ്യങ്ങള്‍ കണ്ടുവെന്ന് എഫ് എസ് എല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന 12.19 മുതല്‍ 12.54 വരെയുള്ള സമയം സിവില്‍ പൊലീസ് ഓഫീസര്‍ ആലുവയിലാണ് ഉണ്ടായിരുന്നത് എന്നാണ് ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്ന് മനസ്സിലാകുന്നത് എന്നാണ് റിപ്പോര്‍ട്ട്. വിചാരണ കോടതിയും ആലുവ പൊലീസ് ക്ലബ്ബും തമ്മിലുള്ള ദൂരം 20 കിലോ മീറ്ററാണ്. പൊലീസ് ഉദ്യോഗസ്ഥ കോടതിയില്‍ എത്തിച്ചേര്‍ന്നത് 1. 45 ഓടെയാണ്. സി ഡി ആര്‍ പ്രകാരം കോടതിയിലിരുന്ന മെമ്മറി കാര്‍ഡ് വിവോ ഫോണില്‍ ഉപയോഗിച്ച സമയത്ത് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് വി കുറുപ്പിന്റെ അഭിഭാഷകന്റെ ടവര്‍ ലൊക്കേഷന്‍ കാണിക്കുന്നത് തൃപ്പൂണിത്തുറ ഭാഗത്താണ്.
രണ്ട് മണി വരെ പ്രതീഷ് കുറുപ്പ് ഈ ലൊക്കേഷനില്‍ തന്നെയായിരുന്നു എന്നാണ് വിവരം. 2.15ന് ശേഷമാണ് അഭിഭാഷകന്‍ വിചാരണ കോടതി ഉള്‍പ്പെടുന്ന കലൂര്‍ ടവര്‍ ലൊക്കേഷനിലേക്ക് എത്തിയത്. ഇതോടെ പള്‍സര്‍ സുനിയുടെ അഭിഭാഷകനും പ്രോസിക്യൂഷനെ സഹായിക്കുന്ന വനിതാ സിവിര്‍ പൊലീസ് ഓഫീസറും മെമ്മറി കാര്‍ഡ് ഫോണില്‍ ഉപയോഗിച്ച സമയത്ത് കോടതിയില്‍ ഉണ്ടായിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. ദൃശ്യങ്ങള്‍ കണ്ടത് മൂന്ന് മണിക്കാണ് എന്ന് പ്രതീഷ് കുറുപ്പ് കോടതിയില്‍ സ്വന്തം കൈപ്പടയില്‍ മെമ്മോ എഴുതി കൊടുത്തിരുന്നു. 2021 ജൂലൈ 19നാണ് ട്രഷറി ചെസ്റ്റില്‍ ഉണ്ടായിരുന്ന മെമ്മറി കാര്‍ഡ് 35 മിനിറ്റോളം വിവോ ഫോണില്‍ ആക്സസ് ചെയ്തത് എന്നാണ് എഫ് എസ് എല്‍ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha























