നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ട്! നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി ഇന്ന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലില്‍ സ്വീകരിക്കും

ദിലീപിനെ സംബന്ധിച്ച് നിർണായ ദിവസത്തിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തൽ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയത് പിന്നാലെ 104 സാക്ഷികളെ ഉൾപ്പെടുത്തി കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതും ഇതൊക്കെ തന്നെ ദിലീപിനെ സംബന്ധിച്ച് നിർണായകം തന്നെയാണ്. എന്നാൽ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി ഇന്ന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലില്‍ സ്വീകരിക്കും. കഴിഞ്ഞ വെള്ളിയാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം സെഷന്‍സ് കോടതി വഴിയാണ് വിചാരണ കോടതിയില്‍ എത്തിയത്. കുറ്റപത്രം ഫയലില്‍ സ്വീകരിച്ചാല്‍ ഉടന്‍ കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിക്കും. നേരത്തെ കേസിന്റെ വിചാരണ ഉടന്‍ പുനരാരംഭിക്കും എന്നും താമസിപ്പിക്കാന്‍ സാധിക്കില്ല എന്നും കോടതി അറിയിച്ചിരുന്നു. അതേസമയം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ കഴമ്പുണ്ട് എന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചു എന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാവ്യ മാധവന്‍, മഞ്ജു വാര്യര്‍, ആഷിക് അബു, ചെമ്പന്‍ വിനോദ്, രഞ്ജു രഞ്ജിമാര്‍, വീട്ടുജോലിക്കാരനായിരുന്ന ദാസന്‍ എന്നിവരെ കൂടി അനുബന്ധ കുറ്റപത്രത്തില്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നടിയെ ആക്രമിച്ച കേസില്‍ 102 സാക്ഷികളെയും 1 പ്രതിയെയും ഉള്‍പ്പെടുത്തിയുള്ള അനുബന്ധ കുറ്റപത്രമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചിരുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. ഈ ദൃശ്യങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചയാളാണ് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്. അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി ശരത്താണ്. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ളതാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് പൊലീസിന് കണ്ടെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ഒളിപ്പിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയില്‍ നിന്നാണോ, അതോ മറ്റേതെങ്കിലും സ്രോതസ് വഴിയാണോ ദിലീപിന് ലഭിച്ചത് എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.
എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല എന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചു എന്നായിരുന്നുബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപും സഹോദരന്‍ അനൂപും ഇവരുടെ സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കാണുന്നതിന് താന്‍ സാക്ഷിയാണെന്നും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെയായിരുന്നു നിര്‍ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയത്. ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങള്‍ക്കുമൊടുവിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ബാലചന്ദ്രകുമാറിന്റെ സാക്ഷിമൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നടത്തിയ പരിശോധനയില്‍ നിന്ന് കിട്ടി എന്നാണ് ക്രൈംബ്രാഞ്ച് വാദം. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ട് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതോടെ ഗൂഢാലോചനയില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha

























