നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ ദിലീപിനെ പിന്തുണച്ച് നിരവധി ഫ്ക്ലസ്ബോർഡുകൾ! സത്യം വിജയിക്കുന്നു, സത്യം മാത്രമേ വിജയിക്കൂ... ദിലീപിന്റെ ഫാൻ ഗ്രൂപ്പുകൾ എന്ന് അവകാശപ്പെട്ട് കൊണ്ട് ദിലീപിന്റെ വീടിന് മുന്നിൽ ഫ്ലക്സുകൾ

2017 ജുലൈയിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. വ്യക്തിവൈരാഗ്യം മൂലമാണ് നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയതെന്നാണ് കേസ്. 85 ദിവസമായിരുന്ന കേസിൽ ദിലീപ് ജയിലിൽ കിടന്നത്. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. കേസ് അവസാനിച്ചുവെന്ന് കരുതിയിടത്തായിരുന്നു അഞ്ച് വർഷങ്ങൾക്കിപ്പുറം നിർണായക വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശം. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളായിരുന്നു ബാലചന്ദ്രകുമാർ ഉന്നയിച്ചത്. മാത്രമല്ല കേസിൽ ദിലീപിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന നിരവധി ഓഡിയോ റെക്കോഡുകളും സംവിധായകൻ പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസിൽ തുടരന്വേഷണം നടന്നത്. പിന്നാലെ പുറത്ത് വന്നത് വളരെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.
അനുബന്ധ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചത്. അതുകൊണ്ട് തന്നെ കേസിൽ വിചാരണ നടപടികൾ ഉടൻ പുനഃരാരംഭിക്കും. ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടരന്വേഷണത്തിൽ നടനെതിരെ നിരവധി തെളിവുകൾ കണ്ടെത്താൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്. അതിനിടെ കേസ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ നടനെ പിന്തുണച്ച് നിരവധി ഫ്ക്ലസ്ബോർഡുകളാണ് ആലുവയിൽ ഉയരുന്നത്. ദിലീപിന്റെ ഫാൻ ഗ്രൂപ്പുകൾ എന്ന് അവകാശപ്പെട്ട് കൊണ്ടാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവം എന്തായാലും വൈറലാണ്.
അതേസമയം തുടരന്വേഷണത്തിൽ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ ശക്തവും നിർണായകവുമായ തെളിവുകൾ ശേഖരിക്കാനായെന്നാണ് അന്വേഷണ സംഘം പറയുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ദിലീപിന്റേയും സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് തുടങ്ങിയവരുടേയും ഫോണുകളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ദിലീപിനെതിരെ വഴിത്തിരിവായതെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ നിമിഷം പ്രതിയുള്ള വിവരങ്ങൾ അനൂപിന്റെ ഫോണിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇത്തരത്തിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നിരത്തി കേസ് പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ നടനെ പിന്തുണച്ച് കൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ ആലുവയിൽ പലയിടങ്ങളിലും ഉയർന്നിരിക്കുന്നത്. 'സത്യം വിജയിക്കുന്നു, സത്യം മാത്രമേ വിജയിക്കൂ' എന്ന കുറിപ്പോടെ ദിലീപിന്റെ ഫോട്ടോകൾ പതിപ്പിച്ചാണ് ഫ്ലക്സ് ബോർുകൾ. ഫോർ റൈറ്റ്‌സ് ഓഫ് ദിലീപ് എന്ന പേരിലുള്ള സോഷ്യൽ മീഡിയയുടെ പേരിലാണ് ഫ്ലക്സ്ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലീപിന്റെ വീടിന് മുന്നിലും ഐക്യദാർഢ്യ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിൽ അപാകതയുണ്ടെന്ന് കാണിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 17ലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ അനുബന്ധകുറ്റപത്രത്തിന്റെ പകർപ്പ് തനിക്ക് ലഭിച്ചില്ലെന്ന് അതിജീവിത കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അതിനിടെ കേസിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസിൽ തുടരന്വേഷണ റിപ്പോർട്ട് വിചാരണയ്ക്കായി പരിഗണിക്കരുതെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകർ, മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം തുറന്നിട്ട് കൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. തനിക്കെതിരായ ഗൂഢാലോചനയാണ് കേസ് എന്ന് ഹർജിയിൽ ദിലീപ് ആരോപിക്കുന്നുണ്ട്. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥയും തന്റെ മുൻഭാര്യയും തമ്മിലുള്ള ബന്ധമാണ് കേസിൽ പെടുത്തിയതെന്നും മലയാള സിനിമയിലെ ഒരു വിഭാഗത്തിനും തന്നോട് കടുത്ത ശത്രുതയുണ്ടെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha

























