അച്ഛനും അമ്മയും നാല് സഹോദരിമാരുമുളള വീട്ടിൽ നിന്ന് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ നാടുവിട്ട് ചെന്നൈയിലേക്ക് താമസമാക്കി... ഇനി അമാനുഷിക കഥാപാത്രങ്ങൾ അവതരിപ്പിച്ച് സൂപ്പർ ഹീറോയിൻ ആകാൻ ആഗ്രഹം; ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ ചലച്ചിത്ര പുരസ്‌കാരം നേടിയ തഞ്ചാവൂർ സ്വദേശി നേഹയുടെ തുറന്ന് പറച്ചിൽ

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തത്. ഒരു ട്രാൻസ് വുമണായ തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി നേഹ ആദ്യമായി അവാർഡിന് അർഹയായി എന്നത് സന്തോഷകരമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാലിപ്പോഴിതാ താരം മനസ് തുറക്കുകയാണ്. അമാനുഷിക കഥാപാത്രങ്ങൾ അവതരിപ്പിച്ച് സൂപ്പർ ഹീറോയിൻ ആകാനാണ് ആഗ്രഹമെന്ന് താരം പറഞ്ഞത്. ട്രാൻസ് വുമണായ എനിക്കും അമാനുഷിക കഥാപാത്രങ്ങൾ ചെയ്യാനാകുമെന്ന് സമൂഹത്തിന് മുന്നിൽ കാണിച്ച് കൊടുക്കണം. മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ അമാനുഷിക ചിത്രമായ മിന്നൽ മുരളി കണ്ടിരുന്നു. അതുപോലത്തെ കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും സ്വീകരിക്കും. മോഹൻലാലും മമ്മൂട്ടിയും ശോഭനയും മലയാളത്തിലെ ഇഷ്‌ടപ്പെട്ട താരങ്ങളാണ്. ചെന്നൈയിൽ ശോഭനയുടെ നൃത്തവിദ്യാലയത്തിലാണ് ഡാൻസ് പഠിച്ചത്. ട്രാൻസ് വുമൺ എന്ന നിലയിൽ പ്രത്യേക പരിഗണന നൽകിയാണ് അവരെന്നെ നൃത്തം പഠിപ്പിച്ചത്. ശോഭന ദയയുളള സ്‌ത്രീയാണെന്നും നേഹ പറഞ്ഞു. മൊബൈലിൽ നേഹ ചെയ്‌ത ടിക്ക് ടോക്കും റീൽസും വൈറലായത് ശ്രദ്ധയിൽപ്പെട്ട സംവിധായകൻ അഭിജിത്ത് തന്റെ ആദ്യ സിനിമയായ അത്തരത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ച് മെസേജ് അയക്കുകയായിരുന്നു. ഭാഷയുടെ പ്രശ്‌നമാണ് ആദ്യം പറഞ്ഞത്. മലയാളത്തിൽ ഒട്ടനവധി നല്ല താരങ്ങളുണ്ടല്ലോയെന്നും ചോദിച്ചു. എന്നാൽ നേഹ ചെയ്‌താലേ പെർഫക്‌ടാകൂവെന്ന് പറഞ്ഞ് അഭിജിത്ത് നിർബന്ധം തുടർന്നതോടെ അഭിനയിക്കാൻ കോഴിക്കോട്ടേക്ക് വണ്ടി കയറി. ഇതിനുമുമ്പ് തമിഴിലെ വെബ് സീരീസുകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും നാല് സഹോദരിമാരുമുളള വീട്ടിൽ നിന്ന് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ നാടുവിട്ട് ചെന്നൈയിലേക്ക് താമസമാക്കിയതാണ് നേഹ. സംസ്ഥാന അവാർഡ് സ്വീകരിക്കാൻ കേരളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് നേഹയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കത്തയച്ചിരുന്നു.തെരുവ് ജീവിതത്തിൽ നിന്ന് വീട്ടമ്മയിലേക്ക് മാറുന്ന ട്രാൻസ് വുമൺ കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് ജൂറി നേഹയ്‌ക്ക് പുരസ്‌കാരം നൽകിയത്.
https://www.facebook.com/Malayalivartha

























