സ്ത്രീ പീഡന കേസിലെ പ്രതികളായ ദിലീപിനും വിജയ് ബാബുവിനുമെതിരെ യാതൊരു നടപടിയും എടുക്കാത്ത അവരെ ഇപ്പോഴും സംഘടനയുടെ ഭാഗമായി നിലനിർത്തുന്ന സംഘടനയ്ക്ക് ശ്രീനാഥ് ഭാസിക്കെതിരെ മാത്രം നടപടി എടുക്കാന്‍ എന്ത് ധാർമ്മികതയാണ് ഉള്ളത്! സംഘടനയുടെ തീരുമാനത്തിനെതിരെ വ്യാപക വിമർശനം

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍വിട്ടയച്ചിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരകയുടെ പരാതി. തിങ്കളാഴ്ച രാവിലെ 10-ന് സ്റ്റേഷനില്‍ ഹാജരാകാനാണ് ശ്രീനാഥ് ഭാസിയോട് മരട് പോലീസ് നിര്‍ദേശിച്ചത്. കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ല. ഇതോടെ ഒരുമണിയോടെ നടന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഹാജരാവുകയായിരുന്നു. ചോദ്യംചെയ്തശേഷം അഞ്ചുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തത്. വൈകീട്ടോടെയാണ് നടനെ ജാമ്യത്തില്‍വിട്ടത്. വനിതാകമ്മിഷനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് നടപടിക്ക് പിന്നാലെയാണ് താരത്തിനെതിരെ നടപടിയുമായി നിർമ്മാതാക്കളുടെ സംഘടനയും രംഗത്ത് എത്തുന്നത്. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ സിനിമയില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെടാനാണ് തീരുമാനം. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നുമായിരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ പ്രതികരണം. അതേസമയം സംഘടനയുടെ തീരുമാനത്തിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. സ്ത്രീ പീഡന കേസിലെ പ്രതികളായ ദിലീപിനും വിജയ് ബാബുവിനുമെതിരെ യാതൊരു നടപടിയും എടുക്കാത്ത അവരെ ഇപ്പോഴും സംഘടനയുടെ ഭാഗമായി നിലനിർത്തുന്ന സംഘടനയ്ക്ക് ശ്രീനാഥ് ഭാസിക്കെതിരെ മാത്രം നടപടി എടുക്കാന്‍ എന്ത് ധാർമ്മികതയാണ് ഉള്ളതെന്നാണ് പലരും ചോദിക്കുന്നത്. സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് സിന്‍സി അനില്‍ പങ്കുവെച്ച ഒരു പരിഹാസ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. അവരുടെ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്..
ശ്രീനാഥ് ഭാസിക്ക് പ്രമുഖ സംഘടനയുടെ കത്ത്....
പ്രിയപ്പെട്ട ശ്രീനാഥ് ഭാസി...
ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഇന്റർവ്യൂയിൽ അവതാരകയോട് മോശമായി പെരുമാറി എന്ന കേസിൽ നിങ്ങൾ അറസ്റ്റിൽ ആയിരിക്കുകയാണല്ലോ. ചുളുവിൽ ഒരു സാമൂഹിക പ്രതിബദ്ധത കാണിക്കാൻ പറ്റിയ സമയം ആയതിനാൽ നിങ്ങളെ ഞങ്ങൾ സിനിമയിൽ നിന്നും വിലക്കുകയാണ്... ബലാത്സംഘ കൊട്ടെഷൻ കൊടുത്തു എന്ന കേസ്ൽ അറസ്റ്റിൽ ആയി ജയിലിൽ കിടന്ന ദിലീപിനെ ഞങ്ങൾ വിലക്കാതിരുന്നതിനു കാരണം കോടതി പറഞ്ഞിട്ടില്ല അയാൾ കുറ്റം ചെയ്തു എന്നത് കൊണ്ട് മാത്രമാണ്. ബലാൽസഗം ചെയ്ത വിജയ് ബാബുവിനെയും സമാനമായ രീതിയിൽ ഞങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രഥമദൃഷ്ട്ടിയാൽ അയാൾ കുറ്റം ചെയ്തതായി ഞങ്ങൾക്ക് കണക്കാക്കാൻ കഴിയുന്നില്ല.. ചുരുളി സിനിമയ്ക്ക് കൈയടിച്ചു പ്രോത്സാഹിപ്പിച്ച ഞങ്ങൾക്ക് അവതാരകയോട് പ്രയോഗിച്ച താങ്കളുടെ ഭാഷ ഉൾകൊള്ളാൻ ആകുന്നതല്ല. നിങ്ങൾ മാപ്പ് പറയാൻ തയാറായലും അത് സ്വീകരിക്കാൻ ഞങ്ങൾ തയാറല്ല. അവതാരക പരാതി പിൻവലിക്കാമെന്നു പറഞ്ഞാലും ഞങ്ങൾ നിങ്ങളെ വിലക്കും. ഇനി സിനിമയുടെ ഏഴു അയലത്തു പോലും വരാതിരിക്കുക. ഞങ്ങൾ സിനിമാക്കാർക്ക് അപമാനം ആകാതിരിക്കുക.. ഞങ്ങൾ പണവും പ്രിവിലേജുമുള്ള നടന്മാർക്ക് ഒപ്പമാണ്. നിങ്ങൾ ലഹരി ഉപയോഗിച്ചിരുന്നു എന്ന ആരോപണം വരെ കേൾക്കുന്നുണ്ട്. ലഹരി എന്ന വാക്ക് മലയാള സിനിമയോട് ആദ്യമായി ചേർത്തു വയ്ക്കാൻ കാരണക്കാരൻ ആയ നിങ്ങളോട് ഒരു തരത്തിലും ഞങ്ങൾക്ക് ഇനി പൊരുത്തപ്പെടാൻ ആവില്ല. പിന്നെ... ഞങ്ങൾക്ക് കൈയടി വാങ്ങാൻ പറ്റുന്ന ഒരു അവസരം ഉണ്ടാക്കിയതിന് പ്രത്യേകിച്ച് നന്ദി പറയേണ്ടതില്ലല്ലോ. എന്ന് എരയോടൊപ്പമുള്ള സംഘടന....ഒപ്പ്
NB കുറച്ച് പൊട്ടചോദ്യങ്ങൾ ചോദിച്ചു എന്ന കാരണത്തിന് ആ അവതാരകയ്ക്ക് നേരെ പ്രയോഗിച്ച ഭാഷയിൽ ഈ സംഘടനയ്ക്ക് മറുപടി കൊടുക്കാൻ ധൈര്യമുണ്ടോ ഭാസി താങ്കൾക്ക്? താങ്കളുടെ ഭാഷ കൂടുതൽ അർഹിക്കുന്നത് ഇത്തരം ഇരട്ടത്താപ്പ് കളിക്കുന്നവരോടാണ്.
https://www.facebook.com/Malayalivartha

























