സ്വന്തം ജീവന് രക്ഷ വേണ്ടതുണ്ടെങ്കില്‍ അകത്ത് കഴിയുകയല്ലേ വേണ്ടത്... അതിജീവിതയുടെ പക്ഷത്ത് നില്‍ക്കുന്ന ആളുകള്‍ എന്ന നിലയില്‍ പള്‍സർ സുനി ഇപ്പോള്‍ പുറത്ത് വരേണ്ട യാതൊരു ആവശ്യവും ഇല്ല; തുറന്ന് പറഞ്ഞ് പ്രമുഖ അഭിഭാഷകയായ ടിബി മിനി

കഴിഞ്ഞ ദിവസം പൾസർസുനിയെ സംബന്ധിച്ച് വളരെ നിർണായകം തന്നെയായിരുന്നു. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ അവസാന പ്രതീക്ഷയും നഷ്ടമായിരിക്കുകയാണ് സുനിയ്ക്ക്. പ്രതിക്ക് മേല്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യം ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി. പ്രതിക്ക് ജാമ്യം നല്‍കരുത് എന്ന പ്രോസിക്യൂഷന്‍ വാദം ശരിവച്ച് കൂടിയായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. കേസ് നീണ്ടുപോവുകയാണെങ്കില്‍ ഹൈക്കോടതിയില്‍ ജാമ്യം തേടാമെന്ന് നേരത്തെ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പള്‍സർ സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിലെത്തിയത്. അതേസമയം പള്‍സർ സുനി പുറത്ത് വന്നിട്ട് ഇപ്പോള്‍ എന്ത് കാര്യമാണ് ഉള്ളതെന്നാണ് പ്രമുഖ അഭിഭാഷകയായ ടിബി മിനി ചോദിക്കുകയാണ്.
സ്വന്തം ജീവന് രക്ഷ വേണ്ടതുണ്ടെങ്കില്‍ അകത്ത് കഴിയുകയല്ലേ വേണ്ടത്. കേസില്‍ ന്യായമായ സമയത്തിനുള്ളില്‍ വിചാരണ പൂർത്തിയായോ എന്ന ചോദ്യത്തിന് എനിക്ക് ഉത്തരം നല്‍കാനാവില്ല. അക്കാര്യത്തില്‍ കോടതിയാണ് മറുപടി പറയേണ്ടത്. ഒരു അതിജീവിതയുടെ പക്ഷത്ത് നില്‍ക്കുന്ന ആളുകള്‍ എന്ന നിലയില്‍ പള്‍സർ സുനി ഇപ്പോള്‍ പുറത്ത് വരേണ്ട യാതൊരു ആവശ്യവും ഇല്ല എന്നും ടിബി മിനി പറഞ്ഞു.
2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്നു നടി ആക്രമിക്കപ്പെട്ടത്. യാത്രക്കിടയിൽ കാറില്‍ അതിക്രമിച്ച് കടന്ന പ്രതികള്‍ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. ദിവസങ്ങള്‍ കഴിയും മുമ്പേ പള്‍സര്‍ സുനിയെയും കൂട്ടുപ്രതിയെയും പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയില്‍ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. റിമാന്റില്‍ കഴിയവെ സുനി നടന്‍ ദിലീപിന് കത്തയച്ചുവെന്ന ആരോപണം ഉയര്‍ന്നതോടെയാണ് കേസിന്റെ ഗൗരവം കൂടിയത്. ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന ആരോപണമാണ് പിന്നീട് ഉയര്‍ന്നത്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ് 2017 ജൂലൈയില്‍ ദിലീപിനെയും അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷം ദിലീപിന് ജാമ്യം ലഭിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യം ജാമ്യം ലഭിച്ച പ്രതി ദിലീപ് ആയിരുന്നു. പിന്നീട് പലപ്പോഴായി മറ്റു പ്രതികള്‍ക്കും ജാമ്യം കിട്ടി. കഴിഞ്ഞ വര്‍ഷമാണ് സുനിയുടെ കൂട്ടുപ്രതിക്ക് ജാമ്യം കിട്ടിയത്. ഇതേ തുടര്‍ന്ന് സുനി ഹൈക്കോടതിയെ സമീപിച്ച് ജാമ്യം തേടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഈ വര്‍ഷം വീണ്ടും പ്രതി ജാമ്യം തേടി കോടതിയെ സമീപിച്ചു. നടിയുടെ മൊഴി പരിശോധിച്ച ശേഷം ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് കോടതി തീരുമാനിച്ചു. നടിയുടെ മൊഴി പകര്‍പ്പ് വിചാരണ കോടതി ഹൈക്കോടതിക്ക് റിപ്പോര്‍ട്ടായി സമര്‍പ്പിച്ചു. നടിയുടെ മൊഴി വളരെ ഗൗരവമുള്ളതാണ് എന്ന് ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്നാണ് ഇന്ന് സുനിയുടെ ജാമ്യ ഹര്‍ജി തള്ളിയത്. പ്രഥമ ദൃഷ്ട്യാ തന്നെ നടിക്ക് നേരെയുണ്ടായ ആക്രമണം ക്രൂരമാണെന്ന് കോടതി വിലയിരുത്തി. കേസിന്റെ വിചാരണയ്ക്ക് സുപ്രീംകോടതി ആറുമാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. മഞ്ജുവാര്യര്‍, കാവ്യാ മാധവന്റെ മാതാവ് തുടങ്ങി ചില സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പ്രോസിക്യൂഷന്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ദിലീപ് കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടര്‍ന്നാണ് മഞ്ജുവാര്യരെ വിസ്തരിച്ചത്. ഇനി സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ വിസ്തരിക്കും.
https://www.facebook.com/Malayalivartha























