വീട്ടിൽ വച്ച് നിർത്താതെ മഞ്ഞ ഛർദ്ദിച്ചു: ആംബുലൻസ് വിളിച്ച് വരുത്തിയത് സഹായി: ബാലയെ ആശുപത്രിയിൽ എത്തിച്ചത് ഈ അവസ്ഥയിൽ ...

കഴിഞ്ഞ ദിവസം നടൻ ബാലയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ വളരെ മോശം അവസ്ഥയിലായിരുന്നു താരമെന്ന് റിപ്പോർട്ടുകൾ. വീട്ടിൽ വച്ച് മഞ്ഞ നിർത്താതെ ഛർദ്ദിച്ചു. ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി. ആംബുലൻസ് വീട്ടിലേയ്ക്ക് വരുത്തിച്ചാണ് ബാലയെ ആശുപത്രിയിലേയ്ക്ക് എത്തിച്ചത്. ആംബുലൻസിൽ കയറാൻ കൂട്ടാക്കാതിരുന്ന ബാല ബഹളമുണ്ടാക്കിയതായും ഒപ്പമുള്ളവർ പറയുന്നു. വീട്ടിൽ ആകെ ഛർദ്ദിച്ച് അവശനായി കണ്ടെത്തുകയായിരുന്നു ബാലയെ. ബാലയുടെ സഹായിയാണ് ആംബുലൻസ് സഹായം ആവശ്യപ്പെട്ട് അമൃത ആശുപത്രിയിലേയ്ക്ക് വിളിച്ചത്.
ഇതേ തുടർന്ന് ആംബുലൻസ് വീട്ടിലേയ്ക്ക് എത്തുകയായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷാ മരുന്നുകള്‍ ബാലയ്ക്ക് നല്‍കിയിട്ടുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടോ എന്നറിയാന്‍ രണ്ടു ദിവസം വരെ കാത്തിരിക്കേണ്ടി വരും. കരള്‍ രോഗ ചികില്‍സയുടെ ഭാഗമായി ബാല കഴിഞ്ഞാഴ്ചയും ആശുപത്രിയിലെത്തിരുന്നു. എന്നാൽ ചികിത്സയിലുള്ള ബാലയുടെ പേരിൽ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പല വാര്‍ത്തകളും അടിസ്ഥാനരഹിതമാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അറിയിച്ചു. ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രിയില്‍ എത്തിയിരുന്നു.
ആശുപത്രിയില്‍ കിടക്കുന്നതിനിടെ മകളെ കാണണമെന്ന ആഗ്രഹം ബാല പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് മുന്‍ ഭാര്യ അമൃത സുരേഷ്, മകള്‍ എന്നിവര്‍ ആശുപത്രിയില്‍ എത്തി. ബാലയെ കണ്ടിരുന്നു. കൂടാതെ ബാലയുടെ സഹോദരന്‍ സംവിധായകന്‍ ശിവയും ചായാഗ്രാഹകന്‍ വെട്രിയും ഇന്ന് കൊച്ചിയിലെ ആശുപത്രിയില്‍ എത്തിയിരുന്നു. ഉണ്ണി മുകുന്ദനും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ എന്‍ എം ബാദുഷ, നടന്‍ വിഷ്ണു മോഹനും, സ്വരാജ്, വിപിന്‍ എന്നിവര്‍ ഇന്ന് അമൃത ഹോസ്പിറ്റലില്‍ വന്നു നടന്‍ ബാലയെ സന്ദര്‍ശിച്ചിരുന്നു.
ഈ സമയത്ത് ബാല എല്ലാവരോടും സംസാരിച്ചിരുന്നു. ബാലയ്ക്ക് നിലവില്‍ മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്ന് എന്‍ എം ബാദുഷ അറിയിച്ചിരുന്നു. നിലവില്‍ മറ്റു കുഴപ്പങ്ങള്‍ ഒന്നുമില്ല. ചെന്നൈയില്‍ നിന്നും സഹോദരന്‍ ശിവ ഹോസ്പിറ്റല്‍ എത്തിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ ഡോക്ടര്‍ ഒഫീഷ്യല്‍ കുറിപ്പായി പിന്നീട് അറിയിക്കും. ദയവായി മറ്റു തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതെ ഇരിക്കണമെന്ന് ബാദുഷ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
നടി മോളി കണ്ണമാലിയുമായുള്ള വീഡിയോയാണ് അവസാനമായി ബാലയുടേതായി പുറത്തുവന്നത്. മോളി കണ്ണമാലി അസുഖ ബാധിതയായി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന വേളയില്‍ ബാല സാമ്പത്തികമായി സഹായിച്ചിരുന്നു. ഇതിന്റെ നന്ദി അറിയിക്കാനാണ് അവര്‍ എത്തിയത്. ഇതിന് തൊട്ടടുത്ത ദിവസമാണ് ബാല ഛർദ്ദിച്ച് അവശനാവുകയും, കടുത്ത വയറുവേദനയിൽ പുളഞ്ഞ താരത്തെ ആശുപത്രിയിൽ എത്തിച്ചതും. തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കള്‍ എത്തിയ ശേഷം അവരുമായി ആലോചിച്ച് മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കാനാണ് ആലോചനയെന്നും ആശുപത്രി പി ആര്‍ ഒ അറിയിച്ചു.
'അൻപ്' എന്ന തമിഴ് ചിത്രത്തിലൂടെയാണ് ബാല തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം. മമ്മൂട്ടിയോടൊപ്പം 'ബിഗ് ബി' എന്ന ചിത്രത്തിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് പുതിയ മുഖം, അലക്സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. നടനും സഹനടനായും വില്ലനായും തിളങ്ങി.
ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിലൂടെ സംവിധായകനായും ബാല അരങ്ങേറ്റം കുറിച്ചു. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ 'ഷെഫീക്കിന്റെ സന്തോഷത്തിൽ ആണ് ബാലയുടേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിലായിരുന്നു ചിത്രത്തിന്റെ നിര്‍മാണം. റിയലിസ്റ്റിക് ഫാമിലി എന്റര്‍ടെയ്‍നര്‍ എന്ന വിഭാഗത്തിലാണ് ചിത്രം എത്തിയത്. സിനിമയുമായി ബന്ധപ്പെട്ട് ഉണ്ണി മുകുന്ദനും ബാലയും തമ്മില്‍ ഉണ്ടായ വിവാദം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
https://www.facebook.com/Malayalivartha























