സിനിമയിലേയ്ക്കുള്ള തിരിച്ചുവരവ് മങ്ങിയപ്പോൾ തൊടുപുഴ വാസന്തി ജീവിത മാർഗത്തിന് കണ്ടെത്തിയത് അരിപ്പൊടി മില്‍...പക്ഷെ തന്റെ അവസാന ആഗ്രഹം മാത്രം പൂർത്തിയാക്കാനാകാതെ വാസന്തി വേദനയില്ലാത്ത ലോകത്തേയ്ക്ക് മറഞ്ഞു
ജീവിതത്തിന്റെ അവസാന കാലത്ത് ഏറെ ദുരിതങ്ങളാണ് വാസന്തിക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. തൊണ്ടയില്‍ അര്‍ബുദം ബാധിച്ച് ചികില്‍സയിലായിരുന്നു വാസന്തി. ഇതിനിടെ പ്രമേഹം ബാധിച്ചതിനെ തുടര്‍ന്നു വലതു കാല്‍ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. എങ്കിലും അഭിനയ മോഹം വാസന്തി അവസാനിപ്പിച്ചിരുന്നില്ല. സിനിമയിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു ഇവര്‍. ഇതിനിടെയാണ് ഇവരെ മരണം കൂട്ടിക്കൊണ്ടുപോയത്.
തൊടുപുഴ വാസന്തിക്ക് ജീവിതത്തിന്റെ അവസാന കാലത്തെ ആഗ്രഹം മൂന്നുമുറികള്‍ മാത്രമുള്ള കൊച്ചുവീട് വലുതാക്കണം എന്നായിരുന്നു. എന്നാല്‍ ആ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ മരിക്കും വരെ അവര്‍ക്ക് സാധിച്ചില്ല. എങ്കിലും ആരോടും പരിഭവം കൂടാതെയായിരുന്നു അവരുടെ ജീവിതം. സ്വന്തമായി ഒരേക്കര്‍ സ്ഥലം വാങ്ങിച്ചു. അനുജത്തിമാരെ അന്തസോടെ വിവാഹം കഴിപ്പിച്ച് അയച്ചു. ഇതൊക്ക തന്നിക്ക് സിനിമാലോകം നല്‍കിയതാണെന്ന് വാസന്തി പറയുമായിരുന്നു. ഭര്‍ത്താവിന്റെ ചികില്‍സയ്ക്ക് താരസംഘടനയായ അമ്മ സഹായം നല്‍കിയിരുന്നു. മാസം തോറും 4000 രൂപ പെന്‍ഷനും ലഭിച്ചിരുന്നു. എങ്കിലും അവസാന കാലം ദുരിതപൂര്‍ണമായിരുന്നു അവര്‍ക്ക്.
450-ലേറെ സിനിമകളില്‍ അഭിനയിച്ച തൊടുപുഴ വാസന്തിക്ക് അവസാനകാലത്തെ ഉപജീവന മാര്‍ഗമായത് അരിപ്പൊടിമില്‍. മൂന്നു വര്‍ഷം മുമ്പാണ് സഹോദരനുമൊത്ത് അരിപ്പൊടി മില്ല് തുടങ്ങിയത്. പ്രമേഹരോഗത്തെത്തുടര്‍ന്ന് വലതുകാല്‍ മുറിച്ചുമാറ്റിയ വാസന്തിക്ക് മില്ലില്‍നിന്നുള്ള വരുമാനം ആശ്വാസമായിരുന്നു.
നൃത്തം ഉപാസനയാക്കിയ നടിയായിരുന്നു തൊടുപുഴ വാസന്തി. മൂന്നു മാസം മുന്‍പ് വലതുകാല്‍ മുറിച്ചുമാറ്റേണ്ടിവന്നു. ഒരു നര്‍ത്തകിയുടെ ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന ഏറ്റവും വലിയ ദുരനുഭവവമായിരുന്നു ഇത്. സിനിമയിലും അരങ്ങിലും പല വേഷങ്ങള്‍ കെട്ടിയാടിയ വാസന്തിയുടെ ജീവിതത്തിലെ അവസാനകാലം ദുരന്തനായികയുടേതായിരുന്നു. സിനിമാനടിയുടെ പ്രൗഢിക്ക് ഒട്ടും ചേരാത്ത തൊടുപുഴ മണക്കാടുള്ള കൊച്ചുവീട്ടില്‍ രോഗശയ്യയില്‍ കിടക്കുമ്പോഴും ഒരു തിരിച്ചുവരവിന് അവര്‍ കൊതിച്ചിരുന്നു.
450 ലേറെ സിനിമകളില്‍ വാസന്തി അഭിനയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കടുത്ത് മണക്കാട് എന്ന ഗ്രാമത്തിലാണ് ഇവരുടെ ജനനം. നാടകന്‍ നടന്‍ കൂടിയായിരുന്ന അച്ഛന്‍ രാമകൃഷ്ണന്‍ നായരുടെ ബാലെ ട്രൂപ്പില്‍ കൂടിയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. ചെറുപ്പ കാലത്തു തന്നെ നാടകത്തിലും ബാലെ ട്രൂപ്പിലുമെല്ലാം സജീവമായി മാറാന്‍ വാസന്തിക്കു സാധിച്ചിരുന്നു.
പീനല്‍കോഡെന്ന നാടകത്തില്‍ അഭിനയിക്കവെയാണ് പി വാസന്തി തൊടുപുഴ വാസന്തിയായി മാറിയത്. നടി അടൂര്‍ ഭവാനിയാണ് ഇവരെ ആദ്യമായി ഈ പേര് വിളിച്ചത്. നാടകങ്ങളിലൂടെയാണ് വാസന്തിയുടെ സിനിമാ പ്രവേശനം. തോപ്പില്‍ ഭാസി സംവിധാനം ചെയ്ത എന്റെ നീലാകാശം എന്ന സിനിമയിലൂടെയാണ് ഇവര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. 1976 മുതല്‍ വാസന്തി സിനിമകളില്‍ സജീവമാവുകയും ചെയ്തു.
പ്രമുഖ സംവിധായകന്‍ കെ ജി ജോര്‍ജ്ജ് സംവിധാനം ചെയ്ത യവനികയെന്ന സിനിമയിലെ രാജമ്മയെന്ന കഥാപാത്രത്തിലൂടെയാണ് വാസന്തി സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് 70-80 കാലഘട്ടത്തിലെ തിരക്കേറിയ നടിയായി ഇവര്‍ മാറി. അമ്മയായും സഹോദരിയായുമൊക്കെ ഇവര്‍ സിനിമകളില്‍ നിറഞ്ഞുനിന്നു. ആലോലം, കാര്യം നിസ്സാരം, ഗോഡ്ഫാദര്‍, നവംബറിന്റെ നഷ്ടം എന്നിവ വാസന്തിയുടെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്.
ആസിഫ് അലി നായകനായി 2016ല്‍ പുറത്തിറങ്ങിയ ഇതു താന്‍ടാ പോലീസ് എന്ന സിനിമയിലാണ് വാസന്തി അവസാനമായി അഭിനയിച്ചത്. സിനിമകള്‍ കൂടാതെ നാടകത്തിലും സീരിയലുകളിലും വാസന്തി സജീവസാന്നിധ്യമായിരുന്നു. നൂറിലേറെ നാടകങ്ങളിലും 16 സീരിയലുകളിലും ഇവര്‍ അഭിനയിച്ചിട്ടുണ്ട്. നാടകാഭിനയത്തിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും വാസന്തിക്കു ലഭിച്ചിരുന്നു.
അച്ഛന്‍ രാമകൃഷ്ണന്‍ നായര്‍ക്കു അര്‍ബുദം ബാധിച്ചതോടെ വാസന്തിക്കു കുറച്ചുകാലം അഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കേണ്ടിവന്നു. മൂന്നു വര്‍ഷം സിനിമയില്‍ നിന്നു മാറിനിന്ന വാസന്തി തിരിച്ചെത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെയാണ് ഭര്‍ത്താവ് രജീന്ദ്രനും രോഗബാധിതനയാത്. 2010ല്‍ രജീന്ദ്രനും മരണത്തിനു കീഴടങ്ങി. പിറകെ അമ്മയും കൂടി മരിച്ചതോടെ വാസന്തി ഒറ്റപ്പെടുകയായിരുന്നു. ഇവര്‍ക്കു കുട്ടികളില്ല. മണക്കാട്ടുള്ള വീട്ടില്‍ സഹോദരങ്ങള്‍ക്കൊപ്പമായിരുന്നു പിന്നീട് വാസന്തിയുടെ താമസം.
സിനിമയിലേക്കുള്ള തിരിച്ചുവരവ് സാധ്യത മങ്ങിയപ്പോള്‍ വാസന്തി വരമണി നാട്യാലയമെന്ന നൃത്ത വിദ്യാലയം ആരംഭിച്ചു. രണ്ടു വര്‍ഷം മുമ്പ് ഇതും അവര്‍ക്ക് പൂട്ടേണ്ടിവന്നു. ഇതിനിടെയാണ് അസുഖങ്ങളും വാസന്തിയെ വേട്ടയാടിയത്. വാസന്തിയുടെ ദുരിതം നിറഞ്ഞ ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമണ്‍ ഇന്‍ കലക്ടീവ് സിനിമ സഹായഹസ്തവുമായി രംഗത്തുവന്നിരുന്നു. അവസാന നാളുകളിലും സിനിമയിലേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു വാസന്തി. എന്നാല്‍ ഇനിയും അഭിനയിച്ചിട്ടില്ലാത്ത വേഷങ്ങള്‍ ബാക്കിയാക്കി ഇവരെ മരണം തട്ടിയെടുക്കുകയായിരുന്നു.
ശവസംസ്കാരം ചൊവ്വാഴ്ച വൈകീട്ട് ആറു മണിയോടെ മണക്കാടുള്ള സ്വന്തം വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ നടന്നു. മമ്മൂട്ടിയെയും സിദ്ദിഖിനെയും കൂടാതെ കുഞ്ചന്‍, സീമാ ജി. നായര്‍, കുക്കു പരമേശ്വരന്‍, സാദിഖ്, മനുരാജ്, കെപിസിസി. മുന്‍അധ്യക്ഷന്‍ വി എം. സുധീരന്‍, പി.ജെ. ജോസഫ് എംഎല്‍എ. തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha