പ്രവാസികളെ തഴഞ്ഞ് കേന്ദ്രസർക്കാർ; ഈ പ്രാവശ്യവും വോട്ടില്ല; പ്രതിഷേധമറിയിച്ച് പ്രവാസികൾ
പ്രവാസികളെ തഴഞ്ഞ് കേന്ദ്രസർക്കാർ പ്രതിഷേധം ശക്തമാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നേ നടപ്പാക്കുമെന്ന് പറഞ്ഞ ഇ - തപാൽ വോട്ട് ഈ നിയമസഭാതിരഞ്ഞെടുപ്പിലും ഉണ്ടാകാനുള്ള സാധ്യതകൾ ഇപ്പോൾ മങ്ങിയിരിക്കുകയാണ്. പ്രവാസികൾക്കും സമ്മതിദാനാവകാശമെന്ന കാര്യം വീണ്ടും കൈയെത്തിപ്പിടിക്കാൻ പറ്റാത്ത നിലയിലായിരിക്കുകയാണ്. കേന്ദ്രസർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ തത്കാലം പ്രവാസികൾക്ക് ഇ - തപാൽ വോട്ടിനും സാഹചര്യമൊരുങ്ങിയിട്ടില്ലെന്ന് അറിയിച്ചു. പല രാജ്യങ്ങളും തിരഞ്ഞെടുപ്പ് സംവിധാനം പൂർണമായും ഡിജിറ്റൽവത്കരിച്ച കാലത്താണ് ഇന്ത്യ സാങ്കേതികത്വം ചൂണ്ടിക്കാട്ടി ഉഴപ്പുന്നത് .
ഈ പ്രാവശ്യവും തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനുള്ള ആഗ്രഹം സഫലമാകാത്ത പ്രതിഷേധം പ്രവാസികൾ പ്രതികരണങ്ങളായി അറിയിക്കുന്നുണ്ട്. നിയമസഭാതിരഞ്ഞെടുപ്പിലും പ്രവാസികൾക്ക് വോട്ടവകാശം ലഭിക്കില്ലെന്നത് വേദനാജനകമാണ്. എന്നാൽ സമ്മതിദാനാവകാശം ലഭിക്കാനായി പ്രവാസികൾ സമരമാർഗം സ്വീകരിക്കുന്നത് ശരിയല്ലെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ വ്യക്തമാക്കി. കേന്ദ്രസർക്കാരിന്റെ സാങ്കേതിക പരിമിതികളും മനസ്സിലാക്കേണ്ടതുണ്ട്. ന്യൂനതകൾ പരിഹരിച്ച് അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലെങ്കിലും പ്രവാസികൾക്ക് വോട്ടുചെയ്യാൻ സാധിക്കുമെന്നാണ് കണക്കുകൂട്ടൽ.
ലക്ഷക്കണക്കിന് പ്രവാസികളെ കേന്ദ്രസർക്കാർ ബോധപൂർവം വഞ്ചിക്കുകയാണെന്ന് ഇൻകാസ് യു.എ.ഇ. കമ്മിറ്റി ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദാലി പറഞ്ഞു. പ്രവാസികൾക്ക് വോട്ടവകാശം ലഭിക്കാനായി കേന്ദ്രത്തിൽ യാതൊരു സമ്മർദവും കേരളം ചെലുത്തിയില്ല. പ്രവാസികൾ കേരളത്തിൽ വോട്ടുചെയ്യാൻ കൂട്ടത്തോടെയെത്തിയാൽ ഇടതുപക്ഷത്തിന് ജനവിധി എതിരാവുമെന്ന് ബോധ്യമുള്ളതിനാലാണ് കേരളം ശ്രമിക്കാതിരുന്നത്. വരുന്നതിരഞ്ഞെടുപ്പിൽ പ്രവാസി കുടുംബങ്ങൾ അതിനെതിരേ ബാലറ്റിലൂടെ പ്രതികരിക്കുമെന്നാണ് വിശ്വാസം.
പ്രവാസി വോട്ടവകാശത്തിനായി കേന്ദ്ര, കേരള സർക്കാരിനുമുന്നിലും തിരഞ്ഞെടുപ്പ് കമ്മിഷൻ, കോടതി എന്നിവ സമക്ഷവും നിരന്തരം നിവേദനങ്ങൾ നൽകിയിട്ടും അനുകൂല നടപടികൾ ലഭിക്കുന്നില്ല. നിവേദനങ്ങൾ പാഴ്‌വേലയാകുന്നുവെന്ന് ബോധ്യപ്പെടുന്ന സാഹചര്യമാണെന്നും ഇൻകാസ് ഷാർജ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം പറഞ്ഞു. ഇനിയും നിവേദനങ്ങൾ സമർപ്പിക്കാൻ തന്നെയാണ് തീരുമാനം. നിയമപരമായി പോരാടുകതന്നെ ചെയ്യും.
ഗൾഫിലെ പ്രവാസികളെ കേന്ദ്രം തഴയുകയാണെന്നത് ദുഷ്‌പ്രചാരണവും രാഷ്ട്രീയാഭിപ്രായവും മാത്രമാണെന്ന് ബി.ജെ.പി. സഹയാത്രികയും ഇന്ത്യൻ പീപ്പിൾ ഫോറം (ഐ.പി.എഫ്.) പ്രതിനിധിയുമായ ശിൽപ്പ നായർ പറഞ്ഞു. ഇ- തപാൽ വോട്ടിനെക്കുറിച്ച് ആലോചിക്കാനായി കഴിഞ്ഞ ഡിസംബറിൽ കേന്ദ്രവും തിരഞ്ഞെടുപ്പ് കമ്മിഷനും ഗൾഫിലെ പ്രവാസി പ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. അമേരിക്ക, കാനഡ, ന്യൂസിലാൻഡ്, ഫ്രാൻസ്, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലായിരിക്കും ആദ്യം പ്രവാസി വോട്ട് നടപ്പാക്കുകയെന്ന് അറിയിച്ചിരുന്നു. ഗൾഫുരാജ്യങ്ങളിലെ ഇന്ത്യക്കാരെ തഴയുന്നുവെന്ന് അതിനർഥമില്ല.
കേന്ദ്രസർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് കബളിപ്പിക്കുകയാണെന്ന് ഒ.ഐ.സി.സി. പ്രസിഡന്റ് ബിജു എബ്രഹാം കുറ്റപ്പെടുത്തി. 2014-ലെ തിരഞ്ഞെടുപ്പിൽത്തന്നെ പ്രവാസികൾക്ക് വോട്ടവകാശം അനുവദിക്കണമെന്ന് കേന്ദ്രം കോടതിയിൽ ബോധിപ്പിച്ചിരുന്നു. എന്നാൽ നാളിതുവരെ നടപ്പായില്ല. തികഞ്ഞ അനാസ്ഥയും അനീതിയുമാണിത്. പ്രവാസികൾക്ക് വോട്ടിനായി അടിയന്തരനിയമനിർമാണമാണ് ആവശ്യം, അതിന് കേന്ദ്രം തയ്യാറാവുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യയിൽ വോട്ടവകാശത്തിനുള്ള പ്രധാന മാനദണ്ഡം പൗരത്വമാണ്. എന്നാൽ പ്രവാസി ഇന്ത്യക്കാർക്ക് പൗരത്വമുണ്ട്, വോട്ടില്ല എന്നതാണ് പ്രശ്‌നമെന്ന് യുവകലാസാഹിതി യു.എ.ഇ. കമ്മിറ്റി പറഞ്ഞു. പല ഘട്ടങ്ങളിയായി ചർച്ചകൾ നടന്നെങ്കിലും ഈ തിരഞ്ഞെടുപ്പിലും പ്രവാസികൾക്ക് വോട്ടില്ലെന്നത് നിരാശ ജനകം തന്നെ.
https://www.facebook.com/Malayalivartha