നീ പോ മോനേ വിജയാ എന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി; മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ; തിരഞ്ഞെടുപ്പിന് ദിവസങ്ങൾ നിൽക്കേ വൻ പോര്

തെരഞ്ഞെടുപ്പിന് തലേന്നും പിണറായി വിജയന്റെ തെറിവിളി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ ഡാഷ് മോനേ രേവന്താ... മറുപടി പിന്നാലെ വരുന്നുണ്ട് എന്നാണ് പിണറായി വിജയന്റെ ഭീഷണി. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.എസ്. ശബരീനാഥന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ് രേവന്ത് റെഡ്ഡി പിണറായി വിജയനെതിരെ സിനിമ സ്‌റ്റൈലില്‍ വെല്ലുവിളി ഉയര്‍ത്തിയത്. മോഹന്‍ലാല്‍ ചിത്രത്തിലെ പ്രശസ്തമായ നീ പോ മോനേ വിജയാ എന്ന ഡയലോഗ് അനുകരിച്ചുകൊണ്ട് പിണറായി വിജയന്റെ എക്‌സ്പയറി ഡേറ്റ് കഴിഞ്ഞുവെന്നും കേരളത്തില്‍ ഉടന്‍ യുഡിഎഫ് അധികാരം പിടിക്കുമെന്നും രേവന്ത് റെഡ്ഡി റോഡ് ഷോയ്ക്കിടെ പരിഹസിച്ചിരുന്നു. തെല്ലും സഹിഷ്ണുതയില്ലാത്ത പിണറായി താന്‍ വിമര്‍ശനത്തിന് അതീതനാനെന്ന മട്ടിലാണ് രേവന്തിനെ ഡാഷ് മോനെ എന്ന് വിളിച്ച് അധിക്ഷേപിച്ചിരിക്കുന്നത്.
വാര്‍ത്താസമ്മേളനത്തിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും ശക്തമായ ഭാഷയിലാണ് പിണറായി വിജയന്‍ മറുപടി നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം മുതല്‍ സഹിഷ്ണുതയില്ലാത്ത തെമ്മാടിയുടെ ശരീരഭാഷയിലും നെറികെട്ട വാക് പ്രയോഗത്തിലൂടെയുമാണ് പിണറായി വിജയനെ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. അമ്പലപ്പുഴയില്‍ സിപിഎം വിട്ട് മത്സരിക്കുന്ന ജി സുധാകരനെതിരെ ചെറ്റത്തരം, രാഷ്ട്രീയ ചെറ്റത്തരം തുടങ്ങിയ ആവര്‍ത്തിച്ച പ്രയോഗങ്ങളിലൂടെ പിണറായി കേരളത്തെ വെറുപ്പിച്ചു. തെരഞ്ഞെടുപ്പില്‍ ജനവിധി യുഡിഎഫിന് അനുകൂലമായിരിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ വന്നതു മുതല്‍ പിണറായി വിജയന്‍ എല്ലാവരോടും കട്ടക്കലിപ്പിലാണ്.
അഭിമാനം കളങ്കപ്പെട്ടപ്പോള്‍ മനസുനൊന്ത് സിപിഎം വിട്ട ജി സുധാകരന്‍ അമ്പലപ്പുഴയില്‍ കാണിച്ചത് ചെറ്റത്തരമായിരുന്നുവെന്നാണ് പിണറായിയുടെ പല തവണ പറഞ്ഞിരിക്കുന്നത്. സുധാകരനെപ്പോലെ പാര്‍ട്ടി വിട്ട കുഞ്ഞികൃഷ്ണനും പി ശശിയും ടികെ ഗോവിന്ദനുമൊക്കെ ചെറ്റത്തരം കാണിച്ചുവെന്നാണ് പിണറായി വിജയമന്റെ കല്‍പന.
ജി സുധാകരന് പ്രായം കടന്നു പോയെന്നും അതിനാലാണ് സിപിഎം മത്സരിക്കാന്‍ സീറ്റ് കൊടുക്കാത്തതെന്നും പിണറായിയും ടികെ ഗോവിന്ദനും പറയുന്നു. എന്നാല്‍ ജി സുധാകരനെക്കാള്‍ പത്തു വയസ് മുതിര്‍ന്നയാളാണ് പിണറായി വിജയനെന്ന് പിണറായി വിജയനും അടിമകളായ സഖാക്കളും മനസിലാക്കുന്നില്ല. ആകെ ഹാലിളകിയ പിണറായി ഏറെക്കാലമായി കേരളത്തെ വെറുപ്പിക്കുകയാണ്.
നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍ ഈ വാക്കുകളൊക്കെ കേരളത്തിന്റെ സാസ്‌കാരിക ലോകത്തിന് സംഭാവനയായി നല്‍കിയത് കേരള മുഖ്യമന്ത്രിയായ പിണറായി വിജയനാണ്.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയന്‍ കൊല്ലത്തു നടത്തിയ പരനാറി പ്രയോഗമാണ് അവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എംഎ ബേബിയുടെ തോല്‍വിക്ക് കാരണമായത്. ജയം ഉറപ്പ് എന്ന് പാര്‍ട്ടിയും ബേബിയും കരുതിയ തെരഞ്ഞെടുപ്പില്‍ എംഎ ബേബി കൊല്ലത്ത് എട്ടു നിലയില്‍ പൊട്ടി. യുഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍.കെ.പ്രേമചന്ദ്രനെ പണിറായി വിജയന്‍ പരനാറി എന്നു വിശേഷിപ്പിച്ചതാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും സംസ്ഥാനത്ത് മന്ത്രിയുമായിരുന്ന എം.എ. ബേബിക്കു കൊല്ലത്ത് തിരിച്ചടിയായത്.
എല്‍ഡിഎഫ് മികച്ച രാഷ്ട്രീയപോരാട്ടം നടത്തി യ കൊല്ലം മണ്ഡലത്തില്‍ പ്രചാരണത്തിന്റെ ഘടന തന്നെ മാറിമറിക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ തറഭാഷ. എല്‍ഡിഎഫ് കേന്ദ്രങ്ങളില്‍ പോലും ഉണ്ടായ കടുത്ത അതൃപ്തി ബേബിക്കെതിരായ ജനവികാരമായി മാറുകയും ചെയ്തു.
എം.എ. ബേബിയുടെ പ്രചാരണ യോഗത്തിലാണ് അന്നു പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ എതിര്‍ സ്ഥാനാര്‍ഥിയായ പ്രേമചന്ദ്രനെ പരനാറിയെന്നു വിളിച്ചത്. തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പു വരെ എല്‍ഡിഎഫിനൊപ്പമുണ്ടായിരുന്ന ആര്‍എസ്പി സീറ്റു നിര്‍ണയത്തിലെ തര്‍ക്കങ്ങളെത്തുടര്‍ന്ന് അപ്രതീക്ഷിതമായി യുഡിഎഫിലേക്ക് പോയതാണ് പിണറായിയെ ചൊടിപ്പിച്ചത്.
കൊല്ലത്ത് പ്രചാരണം നടത്തിയ എല്ലാ വേദികളിലും പിണറായി വിജയന്‍ പരനാറി പ്രയോഗം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പിണറായിയുടെ പരനാറി പ്രയോഗത്തില്‍ അമര്‍ഷം കൊണ്ട ജനങ്ങള്‍ ബേബിക്കെതിരെ തിരിഞ്ഞു. ആ തെരഞ്ഞെടുപ്പില്‍ ആര്‍എസ്പിയുടെ എന്‍കെ പ്രേമചന്ദ്രന്‍ 37,649 വോട്ടുകള്‍ക്ക് ജയിച്ചു. കുണ്ടറ എംഎല്‍എയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന എം.എ. ബേബി നാണംകെട്ടു പരാജയപ്പെട്ടു.
എം.എ. ബേബിയുടെ പ്രചാരണത്തിനിടെ കുണ്ടറയിലും അഞ്ചാലുംമൂട്ടിലും തേവലക്കരയിലും പിണറായി വിജയന്‍ എന്‍കെ പ്രേമചന്ദ്രനെതിരെ പരനാറി പ്രയോഗം നടത്തിയിരുന്നു. ഇതോടെ സിപിഎം, സിപിഐ ശക്തികേന്ദ്രങ്ങളില്‍പോലും വോട്ടു ചോര്‍ന്നു. വന്‍ ഭൂരിപക്ഷം കിട്ടുമെന്നു കരുതിയിരുന്ന ചടയമംഗലം, പുനലൂര്‍, ചാത്തന്നൂര്‍, കുണ്ടറ നിയമസഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് തിരിച്ചടി നേരിടുകയും ചെയ്തു. എം.എ. ബേബി നിയമസഭയില്‍ പ്രതിനിധീകരിച്ച കുണ്ടറയില്‍ 6,911 വോട്ടിനാണ് ബേബി ലോക് സഭാ തെരഞ്ഞെടുപ്പില്‍ ദയനീയമായി പിന്നിലായത്. മുന്‍പ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവിടെ ബേബിത്ത് ലഭിച്ച ഭൂരിപക്ഷം 14,793 വോട്ടുകളായിരുന്നു.
പിണറായി വിജയന്റെ പ്രസ്താവനയില്‍ കടുത്ത വിയോജിപ്പുണ്ടാക്കിയ എം.എ.ബേബി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ മുതിര്‍ന്നെങ്കിലും പാര്‍ട്ടി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. ഇതിനു സമാനമായ ആക്ഷേപമാണ് പിണറായി വിജയന്‍ ജി സുധാരനെതിരെ നിരത്തിയത്. വഞ്ചനയ്ക്ക് ഇതില്‍പരം വിശേഷണമില്ലെന്നും പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞു കുളിച്ചുവെന്നും ഗൂഢാലോചന നടത്തി കോണ്‍ഗ്രസ് പിന്തുണയോടെ സ്ഥാനാര്‍ഥിയായി മാറിത് എത്ര വലിയ പാതകമാണെന്നും പിണറായി വിജയന്‍ അധിക്ഷേപിച്ചു.
പാര്‍ട്ടി വിട്ടുപോയ ടിപി ചന്ദ്രശേഖരനെ നിരവധി വേദികളില്‍ കുലംകുത്തി എന്നും പിണറായി അധിക്ഷേപിച്ചു. ടിപി ചന്ദ്രശേഖരനെ സിപിഎം ഗുണ്ടകള്‍ അരുംകൊല ചെയ്ത ശേഷവും ടിപിയെ കുലംകുത്തിയെന്ന് പിണറായി വിശേഷിപ്പിച്ചപ്പോള്‍ കേരളം ലജ്ജിച്ചു.
https://www.facebook.com/Malayalivartha























