ഡാഷ് മോനേ രേവന്താ എന്ന പ്രയോഗം മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകുത്തുന്നു.. ഡിയര്‍ ശ്രീ. രേവന്ത് റെഡ്ഡി എന്ന അഭിസബോധനയോടെ മുഖ്യമന്ത്രിയുടെ കത്ത് പുറത്ത്..

ഡാഷ് മോനേ രേവന്താ എന്ന പ്രയോഗം മുഖ്യമന്ത്രി പിണറായി വിജയനെ തിരിഞ്ഞുകുത്തുന്നു. ആന്ധ്രാ മുഖ്യമന്ത്രിയെ കുറിച്ച് ഇന്ത്യാ മുന്നണിയുടെ ഭാഗമായ പിണറായി വിജയൻ നടത്തിയ വഴിവിട്ട പ്രയോഗം ദേശീയ തലത്തിൽ തന്നെ ചർച്ചയായി. പിണറായിയുടെ പ്രസ്താവനയെ എം എ ബേബി ഉൾപ്പെടെയുള്ള സി പി എം നേതാക്കൾ അനുചിതം എന്നാണ് വിശേഷിപ്പിക്കുന്നത്. എന്നാൽ സി പി എം നേതാക്കൾ ഇക്കാര്യം തുറന്നുപറയില്ല. പ്രസ്താവന പുറത്തുവന്നതിന് പിന്നാലെ എം എ ബേബിയും മുഖ്യമന്ത്രിയും തമ്മിൽ സംസാരിച്ചെന്നാണ് വിവരം. തുടർന്നാണ് ഡിയർ രേവന്താ റെഡ്ഢി എന്ന് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയത്.ഡാഷ് മോനേ രേവന്താ പ്രയോഗത്തിന് ശേഷം ഡിയര്‍ ശ്രീ. രേവന്ത് റെഡ്ഡി എന്ന അഭിസബോധനയോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ കത്തുതുടങ്ങുന്നത്..
സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച കത്തില്‍ വ്യക്തി അധിക്ഷേപങ്ങള്‍ അംഗീകരിക്കുന്നില്ല എന്ന് അദ്ദേഹം പറയുന്നു. കേരളത്തിന്‍റെ വികസന നേട്ടങ്ങള്‍ മുഖ്യമന്ത്രി എണ്ണി പറയുന്നുണ്ട്. വികസനം കാണാന്‍ തെലുങ്കാനയിലേക്ക് വരാന്‍ രേവന്ത് റെഡി ക്ഷണിച്ചതു മുതലാണ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള തര്‍ക്കം ആരംഭിക്കുന്നത്. നീ പോ മോനേ വിജയാ എന്ന് സിനിമാ ഡയലോഗ് കടമെടുത്ത് രേവന്ത് റെഡി നേമം മണ്ഡലത്തിലെ പ്രചരണത്തിനിടെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനാണ് മുഖ്യമന്ത്രി ഡാഷ് മോന്‍ എന്ന് തിരികെ പ്രയോഗിച്ചതും അത് വിവാദമായതും. നീ പോ മോനേ വിജയാ എന്ന സിനിമാ ഡയലോഗിനെയും ബേബി അടക്കമുള്ള നേതാക്കൾ അനുകൂലിക്കുന്നില്ല. ഇക്കാര്യം ആന്ധ്രാ മുഖ്യമന്ത്രിയുമായും മറ്റ് കോൺഗ്രസ് നേതാക്കളുമായും ബേബി സംസാരിക്കും.
എന്നാൽ ഇതിനെ ഒരു വിവാദമാക്കി വളർത്താൻ സി പി എം അഖിലേന്ത്യാ നേതൃത്വം താത്പര്യപ്പെടുന്നില്ല. കത്തിന്‍റെ പൂര്‍ണരൂപം ഇതാണ്.ആദ്യമായി, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലൂടെ തീർക്കാൻ ശ്രമിക്കുന്ന മനോഭാവത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഈ നാടിനെയും ഇവിടത്തെ സർക്കാരിനേയും അപമാനിക്കുന്ന വസ്തുതാവിരുദ്ധമായ അധിക്ഷേപങ്ങൾ ചൊരിയാൻ മറ്റൊരു സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി തുനിയുന്നത് ആ പദവിയോടുള്ള അവഹേളനമാണെന്നു കൂടി ഓർമ്മിപ്പിക്കട്ടെ.അങ്ങയുടെ പാർട്ടിയായ കോൺഗ്രസിനേയൂം അവർ നേതൃത്വം നൽകുന്ന യുഡിഎഫിനേയും പോലെയല്ല എൽ.ഡി.എഫ്. ഞങ്ങൾക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്തം അഞ്ച് വർഷത്തിലൊരിക്കൽ വരുന്ന തെരഞ്ഞെടുപ്പുകളിൽ മാത്രം ഒതുങ്ങുന്നതല്ല. അത് ഈ നാടിൻ്റെ മുന്നേറ്റത്തിനായി നടത്തുന്ന നിരന്തരമായ പോരാട്ടമാണ്. ഈ സർക്കാരിനു ഉത്തരവാദിത്തമുള്ളത് കേരളത്തിലെ ജനങ്ങളോടാണ്.
ഞങ്ങളുടെ പ്രവർത്തനത്തിൻ്റെ വിജയവും പരാജയവും അവരെ ബോധ്യപ്പെടുത്തേണ്ട ജനാധിപത്യ മര്യാദ കഴിഞ്ഞ പത്തു വർഷമായി ഞങ്ങൾ നടത്തിവരികയാണ്. തെലങ്കാന പോലെയല്ല, തെരഞ്ഞെടുപ്പു പത്രികയിലെ വാഗ്ദാനങ്ങൾ നിറവേറ്റിയോ ഇല്ലയോ എന്ന് ജനങ്ങളെ അറിയിക്കാൻ പ്രോഗ്രസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്ന സർക്കാരാണ് കേരളത്തിൻ്റേത്.കേരളത്തിന്റെ സാമൂഹിക നേട്ടങ്ങളുടെ അവകാശവാദം കോൺഗ്രസിനു ചാർത്തി നൽകാൻ അങ്ങ് ശ്രമിക്കുന്നത് ചരിത്രത്തോടുള്ള അവഹേളനമാണ്. ജന്മിത്വത്തിന് അന്ത്യം കുറിക്കാൻ ഭൂപരിഷ്കരണം നടപ്പാക്കിയ ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെ 356-ാം വകുപ്പ് ദുരുപയോഗം ചെയ്ത് ജനാധിപത്യവിരുദ്ധമായി അട്ടിമറിച്ചത് അന്ന് കേന്ദ്രം ഭരിച്ച കോൺഗ്രസുകാരായിരുന്നു. അന്ന് ഭൂപ്രഭുക്കൾക്ക് വേണ്ടി കർഷകർക്കും തൊഴിലാളികൾക്കുമെതിരെ പടനയിച്ച പാർട്ടിയാണ് കോൺഗ്രസ്.
1993-ലെ ഭരണഘടനാ ഭേദഗതികൾ വരുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപേ വികേന്ദ്രീകൃത ഭരണം വിഭാവനം ചെയ്തത് സഖാവ് ഇ എം എസ് നയിച്ച കേരളത്തിലെ ആ മന്ത്രിസഭയാണ്. 1980-കളിലെ സാക്ഷരതാ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയത് എൽ.ഡി.എഫ് സർക്കാരാണ്. 1996-ൽ എൽ.ഡി.എഫ് സർക്കാർ കൊണ്ടുവന്ന ജനകീയാസൂത്രണത്തിലൂടെ പദ്ധതി വിഹിതത്തിന്റെ മൂന്നിലൊന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി കേരളം രാജ്യത്തിന് തന്നെ മാതൃകയായി. ജനകീയാസൂത്രണത്തെ കുറിച്ച് പഠിക്കാൻ വിദേശരാജ്യങ്ങളിൽ നിന്നുപോലും ആളുകൾ കേരളത്തിലെത്തി. കഴിഞ്ഞ എൽ ഡി എഫ് സർക്കാരിൻ്റെ കാലത്തു തുടങ്ങിയ നവകേരള മിഷനുകളിലൂടെ ഈ പാരമ്പര്യം നമ്മൾ ശക്തിപ്പെടുത്തി. ആർദ്രം മിഷനിലൂടെ 670-ലധികം പ്രൈമറി ഹെൽത്ത് സെന്ററുകളെ ആധുനിക സൗകര്യങ്ങളുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ 13,000 പൊതുവിദ്യാലയങ്ങൾ ലോകനിലവാരത്തിലേക്ക് ഉയർത്തുകയും, 45,000 ഹൈടെക് ക്ലാസ് മുറികളും 19,000-ലധികം ഡിജിറ്റൽ വിഭവങ്ങളുള്ള 'സമഗ്ര' പോർട്ടലും സജ്ജമാക്കുകയും ചെയ്തു.ദേശീയ ഗവേണൻസ് സൂചികകൾ താങ്കളുടെ വാദങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്നുണ്ട്. നീതി ആയോഗ് കണക്കുകൾ പ്രകാരം ഇന്ത്യയിൽ അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. എന്നാൽ തെലങ്കാന ഏറ്റവും അഴിമതി കൂടിയ സംസ്ഥാനങ്ങളിൽ ആറാം സ്ഥാനത്താണ്. ദേശീയ സുസ്ഥിര വികസന സൂചികയിൽ 79 പോയിന്റോടെ കേരളം ഒന്നാമതാണ്, തെലങ്കാന അവിടെ ആറാമതാണ്. വ്യവസായങ്ങൾ അനുയോജ്യമല്ലാത്ത മണ്ണെന്ന ദുർഖ്യാതി തിരുത്തി വ്യവസായ സൗഹൃദ റാങ്കിംഗിലും ഈ സർക്കാരിൻ്റെ കാലത്ത് കേരളം ഒന്നാമത് എത്തിനിൽക്കുന്നു.
2026 ലെ ഐടി നയത്തിലൂടെ ഇന്ത്യയുടെ ഐടി കയറ്റുമതിയുടെ 10% നേടാനാണ് നമ്മൾ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക്, 20,000 ഡീപ്പ്-ടെക് സ്റ്റാർട്ടപ്പുകൾ എന്നിവ ഈ ഡിജിറ്റൽ കുതിപ്പിന് കരുത്തേകുന്നു. അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടത് ഇച്ഛാശക്തിയാണ്, പൊള്ളയായ അവകാശവാദങ്ങളല്ല. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ്‌ലൈൻ, ഇടമൺ-കൊച്ചി പവർ ഹൈവേ തുടങ്ങിയ നിർണ്ണായക പദ്ധതികൾ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. അതുപോലെ കോൺഗ്രസ് നയിച്ച കേന്ദ്ര സർക്കാരുകൾ കൊച്ചി മെട്രോ, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം എന്നീ പദ്ധതികളും അനന്തമായി വൈകിപ്പിച്ചു. 1980-കളിൽ വാഗ്ദാനം ചെയ്ത റെയിൽവേ കോച്ച് ഫാക്ടറി ഇപ്പോഴും വെറുമൊരു വാഗ്ദാനം മാത്രമായി അവശേഷിക്കുന്നു. മുടങ്ങിക്കിടന്ന ഈ പദ്ധതികളെല്ലാം പുനരുജ്ജീവിപ്പിച്ച് യാഥാർത്ഥ്യമാക്കിയത് എൽ.ഡി.എഫ് സർക്കാരാണ്.
ഇതിനുപുറമെ സാമൂഹിക നീതി ഉറപ്പാക്കിക്കൊണ്ട് 2025 നവംബർ 1-ന് ഇന്ത്യയിൽ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യത്തെ സംസ്ഥാനമായി കേരളം മാറി. 64,006 കുടുംബങ്ങളെയാണ് കണ്ടെത്തി അതിദാരിദ്ര്യത്തിൽ നിന്നും കൈപിടിച്ചുയർത്തിയത്.ഞാൻ വ്യക്തിപരമായും എൽ.ഡി.എഫും കേന്ദ്രം ഭരിക്കുന്ന ബിജെപിയെ വേണ്ടത്ര വിമർശിക്കുന്നില്ല എന്നതാണ് താങ്കളുടെ മറ്റൊരു ആരോപണം. എന്നാൽ, സംസ്ഥാനങ്ങളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന ബിജെപി സർക്കാരിന്റെ നടപടികൾക്കെതിരെ ഭരണഘടനയുടെ 131, 32 അനുച്ഛേദങ്ങൾ പ്രകാരം സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തുന്നത് കേരളമാണ്. 16-ാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട സംയുക്ത നീക്കങ്ങൾ ഉൾപ്പെടെ, ബിജെപി ഇതര സംസ്ഥാനങ്ങളെ ഒന്നിപ്പിക്കുന്നതിൽ കേരളം മുൻപന്തിയിലുണ്ട്. ഭരണഘടനാ മൂല്യങ്ങളെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിൽ എൽ.ഡി.എഫ് സർക്കാർ എക്കാലത്തും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്.
എന്നാൽ ശക്തമായ നിലപാടുകൾ പ്രകടിപ്പിക്കാൻ മാന്യതയുടെ അതിർവരമ്പുകൾ ലംഘിക്കുന്ന ഭാഷ ഉപയോഗിക്കണം എന്നതിനോട് എനിക്ക് യോജിക്കാനാകില്ല.“പോകും, മുന്നോട്ടു തന്നെ പോകും. നവ കേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃക കാട്ടി മുന്നോട്ടു തന്നെ പോകും.”സ്നേഹപൂർവ്വം പിണറായി വിജയൻ. ഇതാണ് കത്ത്.പിണറായി - രേവന്ത് റെഡ്ഢി പോര് പ്രധാനമന്ത്രിക്കും ബി ജെ പി നേതൃത്വത്തിനും സമ്മാനിച്ച ആഹ്ലാദം ചെറുതല്ല. കേരളത്തിൽ നിയമസഭാ തിരഞ്ഞടുപ്പ് നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യാ മുന്നണിയിലെ രണ്ടു പ്രബല കക്ഷികൾ പരസ്പരം തെറി പറഞ്ഞ് രസിക്കുന്നത് ബി ജെ പിക്ക് നൽകിയ ആഹ്ലാദം നിസീമമാണ്. പിണറായി പണ്ടും ഇത്തരം നീക്കങ്ങൾ നടത്തിയ നേതാവാണ്. ഇത്തരം ചടുലമായ നീക്കങ്ങളാണ് പിണറായിയെ പിണറായിയാക്കിയിട്ടുള്ളത്. കേരളത്തിൽ ബി ജെ പി - സി പി എം രഹസ്യധാരണയുണ്ടെന്ന ആരോപണം അന്തരീക്ഷത്തിൽ നിഴൽ പോലെ പടരുന്നതിനിടയിലാണ് രേവന്ത് - പിണറായി പോര് കടുത്തത്.
ഡാഷ് മോനെ എന്നു വിളിക്കുന്നത് കേരളത്തിൽ ഒരു തെറിപദമാണ്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെയുള്ള ഡാഷ് മോൻ പരാമര്‍ശം പിണറായി വിജയൻ തിരുത്തിയത് മണിക്കൂറുകൾക്കുള്ളിലാണ്. നീ പോ മോനേ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ വിളിക്ക് മറുപടിയുമായി പിണറായി വിജയൻ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി എന്ന നിലയിൽ രേവന്ത് റെഡ്ഡി പാലിക്കേണ്ട ചില മര്യാദകളുണ്ട്. അദ്ദേഹം അത് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ പറയുന്നുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇത് കോൺഗ്രസ് വലിയ വിവാദമാക്കിയിരുന്നു.യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മെസിയോ റൊണാള്‍ഡോയോ കേരളത്തിലേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു.
കേരളത്തില്‍ മെസിയെ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് നടന്നിട്ടില്ലെന്നും തെലങ്കാനയില്‍ കൊണ്ടുവരാന്‍ തനിക്ക് സാധിച്ചെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. തുടര്‍ന്നുള്ള കാലം കേരളത്തിനെ സഹായിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ഉണ്ടാകുമെന്നും പിണറായി വിജയന്റെ സമയം കഴിഞ്ഞെന്നും അല്‍പ്പം വിശ്രമിക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു. പത്തനാപുരത്ത് നടന്ന റോഡ് ഷോയിലാണ് പ്രതികരണമുണ്ടായത്.'കേരളത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ യുവാക്കള്‍ അധികാരത്തിലേറുന്നത് കാണാനാകും. തുടര്‍ന്നുള്ള കാലങ്ങളില്‍ കേരളത്തിനെ സഹായിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ കൂടെയുണ്ടാകും. കേരളത്തില്‍ മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് എന്താണുണ്ടായത്? തെലങ്കാനയില്‍ മെസി വന്നത് കണ്ടില്ലേ. യുഡിഎഫ് അധികാരത്തിലേറിയാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ മെസിയോ റൊണാള്‍ഡോയോ കേരളത്തിലെത്തും. കേരളത്തിലെ യുവാക്കളുമായി ഫുട്‌ബോള്‍ കളിക്കും.
ഇത് തന്റെ ഗ്യാരണ്ടിയാണ്'. രേവന്ത് റെഡ്ഡി പറഞ്ഞു.'പിണറായി വിജയന്റെ പ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം നടത്തിയത് പോലുള്ള പ്രതികരണങ്ങള്‍ നടത്താത്തത് കേരളത്തിലെ ജനങ്ങളോടുള്ള തന്റെ സ്‌നേഹം കൊണ്ട് മാത്രമാണ്. എന്താണ് മോദിയും പിണറായിയും തമ്മിലുള്ള ബന്ധമെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടിയിരിക്കുന്നു. ആരെയാണ് പിണറായി മാതൃകയാക്കിയിരിക്കുന്നത്? പ്രായം ചെന്ന ആളായത് കൊണ്ട് അതൊരു അനുഗ്രഹമായി കാണുകയാണ് അദ്ദേഹം. പക്ഷേ, കേരളത്തിലെ ജനങ്ങളെയും സ്ത്രീകളെയും അപമാനിക്കാമെന്ന് കരുതരുത്'. രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തകരെ കൊണ്ട് 'ബൈ ബൈ പിണറായി' എന്ന് മുദ്രാവാക്യം വിളിപ്പിച്ച രേവന്ത്, 'പോമോനെ വിജയ' പ്രയോഗം ആവര്‍ത്തിക്കുകയും ചെയ്തു.
മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടന്ന റോഡ്ഷോയ്ക്കിടെ പിണറായി വിജയനെതിരെ രൂക്ഷമായ പരിഹാസവുമായാണ് രേവന്ത് റെഡ്ഡി വീണ്ടും രംഗത്തെത്തിയത്. "ബൈ ബൈ പിണറായി" എന്ന മുദ്രാവാക്യം പ്രവർത്തകരെക്കൊണ്ട് വിളിപ്പിച്ച അദ്ദേഹം, പിണറായി വിജയൻ തിരുവനന്തപുരം മോദി ആണെന്നും പരിഹസിച്ചു. എൽഡിഎഫ് സർക്കാർ ഈ തിരഞ്ഞെടുപ്പോടെ അവസാനിക്കുമെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നുമാണ് രേവന്ത് റെഡ്ഡി ഈ മുദ്രാവാക്യത്തിലൂടെ അർത്ഥമാക്കുന്നത്.പിണറായി വിജയനെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉപമിച്ചതിന് പിന്നിൽ ഗൗരവകരമായ രാഷ്ട്രീയ ആരോപണങ്ങളാണ് രേവന്ത് റെഡ്ഡി ഉന്നയിക്കുന്നത്. കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ തിരഞ്ഞെടുപ്പിൽ അവിശുദ്ധമായ രാഷ്ട്രീയ ധാരണയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ഈ ഡീൽ ഉള്ളതുകൊണ്ടാണ് പിണറായി വിജയനെ താൻ മോദിയോട് ഉപമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുമായുള്ള ഈ ബന്ധമാണ് തന്നെ പ്രകോപിപ്പിക്കുന്നതെന്നും, ഇതിനാലാണ് പിണറായി വിജയനോട് തനിക്ക് ഇത്രയധികം അമർഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കേരളത്തിലുടനീളം യുഡിഎഫ് പ്രചാരണത്തിനായി രേവന്ത് റെഡ്ഡി സജീവമായി രംഗത്തുണ്ട് മുഖ്യമന്ത്രിമാർ തമ്മിലുള്ള ഈ പോരിന്റെ തുടക്കം ഒരു ഔദ്യോഗിക കത്തിലെ പരാമർശങ്ങളെ തുടർന്നായിരുന്നു. മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ, സിനിമയിലെ പ്രശസ്തമായ ഡയലോഗ് കടമെടുത്തുകൊണ്ട് "നീ പോ മോനെ വിജയ" എന്ന് രേവന്ത് റെഡ്ഡി എഴുതിയിരുന്നു. ഒരു മുഖ്യമന്ത്രി മറ്റൊരു മുഖ്യമന്ത്രിക്ക് അയക്കുന്ന കത്തിൽ പാലിക്കേണ്ട ഔദ്യോഗിക മര്യാദകൾ ലംഘിക്കപ്പെട്ടതായി പിണറായി വിജയൻ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള ഇടപെടൽ ഒരു മുഖ്യമന്ത്രി സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ചേർന്നതാണോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കട്ടെ എന്നും പിണറായി വിജയൻ കണ്ണൂരിൽ നടന്ന വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു.ഏതായാലും മലയാളത്തിലെ ഒരു തെറിവാക്ക് വലിയ പ്രതിസന്ധിയാണ് ഇന്ത്യാ മുന്നണിയിൽ സൃഷ്ടിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























