യുഎഇ സുരക്ഷിതമാണ്.. ഇനി ആശ്വാസ നാളുകൾ പ്രവാസികൾ ഇനിയും ജാഗ്രത പാലിക്കേണ്ടതുണ്ടോ?

ഗൾഫ് മേഖലയിൽ ആശങ്ക ഉയർത്തിയ സംഘർഷാവസ്ഥ അവസാനിക്കുന്നു. കഴിഞ്ഞ മണിക്കൂറുകളിൽ യുഎഇയിലെ ഓരോ പ്രവാസിക്കും ആശ്വാസം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്.
ഗൾഫ് രാജ്യങ്ങളിലെ വിവിധ ഭാഗങ്ങളിൽ കേട്ട ശബ്ദങ്ങളും അടിയന്തര അലേർട്ടുകളും കേരളത്തിൽ ഉള്ള പ്രവാസികളുടെ ബന്ധുക്കളിൽ ഒട്ടൊന്നുമല്ല വേദനയുണ്ടാക്കിയത് . എന്നാൽ ഒട്ടും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും ഗൾഫ് സുരക്ഷിതമാണെന്നും വ്യക്തമാക്കുന്ന ഔദ്യോഗിക വിവരങ്ങളാണ് നിലവിൽ പുറത്തുവരുന്നത്
ഇന്ന് പുലർച്ചെ 3.31 ഓടെ രാജ്യമൊട്ടാകെ കേട്ട ശബ്ദങ്ങൾ ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോൺ ഭീഷണികളെ യുഎഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതിന്റെതാണെന്ന് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ സംഘർഷം ആരംഭിച്ചത് മുതൽ യുഎഇയുടെ സുരക്ഷ ഉറപ്പാക്കാൻ പ്രവർത്തിക്കുന്ന ഈ സംവിധാനങ്ങൾ ഭീഷണികളെ വിജയകരമായി പ്രതിരോധിച്ചതായും അറിയിച്ചു.
ഇതിനിടെ അബുദാബിയിലെ ഹബ്ഷാൻ ഗ്യാസ് സംസ്കരണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നു. എന്നാൽ അടിയന്തര രക്ഷാപ്രവർത്തന സംഘങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തുകയും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയും ചെയ്തു. ജീവനക്കാരുടെയും പരിസരവാസികളുടെയും സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചു.
ഈ സാഹചര്യത്തെ അധികൃതർ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അതേസമയം മേഖലയിൽ സമാധാനം തിരികെ വരുന്നു എന്നതിന്റെ ഏറ്റവും വലിയ സൂചനയാണ് വെടിനിർത്തൽ പ്രഖ്യാപനം. ഇറാനെതിരായ യുഎസ് ഇസ്രായേൽ നീക്കങ്ങൾ 40 ദിവസ പിന്നിടുമ്പോൾ, രണ്ടാഴ്ചത്തെ വെടിനിർത്തലിന് ഇതോടെ ധാരണയായിരിക്കുകയാണ്
ഇറാൻ സിവിലിയൻ ലക്ഷ്യങ്ങൾ ആക്രമിക്കുന്നത് ഒഴിവാക്കാമെന്നും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാമെന്നും സമ്മതിച്ചതോടെ സംഘർഷാവസ്ഥയ്ക്ക് വലിയ ആശ്വാസം വന്നിരിക്കുകയാണ്. കൂടാതെ ഈ വെടിനിർത്തൽ നിലവിൽ വരുന്നതോടെ ഡ്രോൺ, മിസൈൽ ഭീഷണികൾ അവസാനിക്കുമെന്നത് യുഎഇയിലെ പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
സംഘർഷം ആരംഭിച്ചത് മുതൽ 10 ലധികം ആളുകൾ മരിക്കുകയും 200 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ചെറിയ തീപിടുത്തത്തിൽ നാശ നഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതേസമയം കുവൈറ്റിലുള്ളവർക്ക് യുഎഇ എംബസി നിർദ്ദേശം നൽകി. മുൻകരുതൽ നടപടിയുടെ ഭാഗമായി രാത്രി സമയങ്ങളിൽ വീടിനുള്ളിൽ തന്നെ തുടരാൻ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിക്കുകയായിരുന്നു.
ചൊവ്വാഴ്ച അർദ്ധരാത്രി മുതൽ ബുധനാഴ്ച രാവിലെ 6 മണി വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. കൂടാതെ അടിയന്തര സാഹചര്യങ്ങൾക്കായി എംബസി 0096597953833. എന്ന ഹോട്ട്ലൈൻ നമ്പർ പുറത്തിറക്കിയിരുന്നു. കൂടാതെ ആളുകൾ ഇത്തരം നിർദ്ദേശങ്ങൾ പാലിക്കുന്നത് സുരക്ഷ ഉറപ്പാക്കാൻ അത്യാവശ്യമാണ് എന്നും അറിയിച്ചു.
മിസൈൽ ഭീഷണിയുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ മുന്നറിയിപ്പുകൾക്ക് പിന്നാലെ, നിലവിൽ രാജ്യം സുരക്ഷിതമാണെന്ന് വ്യക്തമാക്കുന്ന മൊബൈൽ സന്ദേശങ്ങൾ താമസക്കാർക്ക് ലഭിച്ചു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം ജനങ്ങൾ വിശ്വസിക്കണമെന്ന് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു.
സമൂഹമാധ്യമത്തിലൂടെ തെറ്റായ വിവരങ്ങളോ അഭ്യൂഹങ്ങളോ പ്രചരിപ്പിക്കരുതെന്നും ഇത്തരം നടപടികൾ കർശനമായി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ഔദ്യോഗിക അറിയിപ്പുകൾക്കായി പൊതുജനങ്ങൾ കാത്തിരിക്കണമെന്നും അറിയിച്ചു.
ഇറാനിലുള്ള ഇന്ത്യക്കാർക്കു സുരക്ഷാ മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. 48 മണിക്കൂർ താമസസ്ഥലം വിട്ടു പുറത്തുപോകരുതെന്നു കേന്ദ്രസർക്കാരും ഇറാനിലെ ഇന്ത്യൻ എംബസിയും പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നു. ഏകദേശം 8,000 ഇന്ത്യക്കാർ നിലവിൽ ഇറാനിലുണ്ടെന്നാണു വിവരം. യുദ്ധം ആരംഭിച്ചശേഷം 1862 പേർ മടങ്ങിയെത്തി.
https://www.facebook.com/Malayalivartha























