ഒമാനിൽ കനത്ത മഴ; രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴ മൂലം ബൗഷര്‍ വിലായത്തിലെ അല്‍ ഗൂബ്ര പ്രദേശത്ത് രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട മുപ്പത്തി അഞ്ചു പേരെ രക്ഷപ്പെടുത്തി, മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിലില്‍ വാദികള്‍ നിറഞ്ഞൊഴുകി, ജാഗ്രത പുലർത്തണമെന്ന് അധികൃതർ
ഒമാനിൽ ബുധനാഴ്ച വരെ ന്യൂനമർദ്ദം ഉണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇപ്പോഴിതെ ഇന്ന് രാവിലെ മുതല്‍ പെയ്യുന്ന കനത്ത മഴ മൂലം ബൗഷര്‍ വിലായത്തിലെ അല്‍ ഗൂബ്ര പ്രദേശത്ത് രൂപപ്പെട്ട വെള്ളപ്പാച്ചിലില്‍ അകപ്പെട്ട മുപ്പത്തി അഞ്ചു പേരെ മസ്‌കത്ത് ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് ടീമുകള്‍ രക്ഷപ്പെടുത്തിയതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. രക്ഷപ്പെട്ടവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ വ്യക്തമാക്കി.
അതോടൊപ്പം തന്നെ മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിലില്‍ വാദികള്‍ നിറഞ്ഞൊഴുകി. റോഡുകളില്‍ വെള്ളം കയറിയത് മൂലം വിവിധ സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെടുകയുണ്ടായി. ശക്തമായ കാറ്റിന്റെയും ഇടിയോട് കൂടി പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിട്ടുണ്ട്. മുസന്ദം, തെക്ക്-വടക്ക് ബത്തിന, മസ്‌കത്ത്, ബുറൈമി, ദാഹിറ, ദാഖിലിയ, തെക്ക്-വടക്ക് ശര്‍ഖിയ തുടങ്ങിയ ഗവര്‍ണറേറ്റുകളിലെ വിവിധ വിലായത്തുകളിലാണ് കനത്ത മഴ പെയ്തിരിക്കുന്നത്.
ഒമാന്‍ സിവില്‍ ഡിഫന്‍സ് സമതിയും റോയല്‍ ഒമാന്‍ പോലീസും രാജ്യത്തിന്റെ വടക്കന്‍ ഗവര്‍ണറേറ്റിലുള്ള ജനങ്ങളോട് ജാഗ്രത പുലര്‍ത്തുവാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
അതേസമയം ന്യൂനമര്‍ദ്ദം ജനുവരി അഞ്ച് ബുധനാഴ്ച വരെ നീണ്ടുനില്‍ക്കുമെന്നാണ് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് . ഒമാന്‍ സുല്‍ത്താനേറ്റിന്റെ വടക്കന്‍ ഗവര്‍ണറേറ്റുകളിലേക്ക് ക്രമേണ എത്തിച്ചേരുന്ന മഴ മേഘാവൃതമായതിനാല്‍ ഇന്ന് ഉച്ചകഴിഞ്ഞ് രാത്രി വരെ മഴ തുടരുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. കൂടാതെ ഈ കാലാവസ്ഥയുടെ പരോക്ഷമായ പ്രത്യാഘാതങ്ങള്‍ നാളെ വരെ ഉണ്ടാകുമെന്നും അറിയിച്ചിരിക്കുകയാണ്.
ബുധനാഴ്ച, കിഴക്കും പടിഞ്ഞാറും ഹജര്‍ പര്‍വതനിരകളിലും മഴ പെയ്യുവാന്‍ സാധ്യത ഉള്ളതായും അറിയിപ്പില്‍ പറയുന്നു. വരും മണിക്കൂറുകളില്‍ ശക്തമായ കാറ്റിനൊപ്പം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പിൽ പറയുന്നു.
https://www.facebook.com/Malayalivartha