ആര്‍ട്ടിഫ്യല്‍ ഇന്റലിജന്‍സ് ദുരുപയോഗ സാധ്യത കൂട്ടുന്നു; പരീക്ഷണങ്ങള്‍ പൂട്ടിക്കെട്ടി ഗൂഗിൾ
അമേരിക്ക: കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്ക് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ ഗൂഗിള്‍ നിര്‍ത്തുന്നതായി റിപ്പോർട്ടുകൾ. വ്യാപകമായ രീതിയിലുള്ള ദുരുപയോഗ സാധ്യത പരിഗണിച്ചാണ് ഓട്ടോമാറ്റിക്ക് കാറുകള്‍ ഉള്‍പ്പെടെ ആര്‍ട്ടിഫ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കണ്ടുപിടിത്തങ്ങളുടെ പരീക്ഷണങ്ങള്‍ ഗൂഗിള്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.
ഡ്രൈവറില്ലാ കാറുകള്‍ ഉള്‍പ്പെടെയുള്ള ഇത്തരം സാങ്കേതിക വിദ്യകള്‍ ആയുധങ്ങളാക്കി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ളതിനാണ് നീക്കത്തില്‍ നിന്നും പിന്തിരിയുന്നതെന്ന് ഗൂഗിള്‍ ചീഫ് എക്‌സിക്യൂട്ടീവ് സുന്ദര്‍ പിച്ചെ വ്യക്തമാക്കി. ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനായി ശക്തമായ മാര്‍ഗ നിര്‍ദേശങ്ങള്‍ ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
തീര്‍ത്തും ശക്തമായ ആശയം പങ്കുവയ്ക്കുന്ന ഈ സാങ്കതിക വിദ്യയുടെ ഉപയോഗവും അത്രതന്നെ ആശങ്കയ്ക്കും വഴിവയ്ക്കുന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യയില്‍ മുന്നിട്ടു നില്‍ക്കുന്ന ഗൂഗിളിന് ഇത് ശരിയായി ഉപയോഗിക്കപ്പെടുമെന്ന് ഉറപ്പുവരുത്തേണ്ട് ബാധ്യതയുണ്ടെന്നും അദ്ദേഹം തന്റെ ബ്ലോഗില്‍ പറയുന്നു. ഒട്ടോമാറ്റിക്ക് സാങ്കേതിക വിദ്യയില്‍ സിലിക്കണ്‍ വാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ഭീമന്‍മാരുടെ മല്‍സരം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഗൂഗളിന്റെ പിന്‍മാറ്റമെന്നതും ശ്രദ്ധേയമാണ്.
ആര്‍ട്ടിഫിഷ്യല്‍ സാങ്കേതിക വിദ്യ കൈമാറ്റവുമായി ഗൂഗിള്‍ യുഎസ് പ്രതിരോധ വകുപ്പുമായുണ്ടാക്കിയ കരാര്‍ നേരത്തെ വിവാദത്തില്‍ ഇടം പിടിച്ചിരുന്നു. കരാറിലെ അധാര്‍മികത ചൂണ്ടിക്കാട്ടിയുണ്ടായിരുന്നു വിമര്‍ശനം. പ്രതിഷേധത്തിന്റെ ഭാഗമായി നിരവധി ഉന്നത ജീവനക്കാര്‍ അടക്കം രാജിവയ്ക്കുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായെന്നോണം പ്രതിരോധ വകുപ്പുമായി ഉണ്ടാക്കിയ കരാര്‍ പുതുക്കില്ലെന്ന് കഴിഞ്ഞ ആഴ്ച ഗൂഗിള്‍ അധികൃതര്‍ അറിയിച്ചിരുന്നു. ബില്ല്യണ്‍ കണക്കിന് ഡോളറാണ് സ്വയം പ്രവര്‍ത്തിത സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനായി ഗൂഗിന്‍ നിക്ഷേപിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha