പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ തോണിമറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു; ഏതെങ്കിലുമൊരു തുരുത്തില്‍ അവര്‍ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന പ്രതീക്ഷയിൽ തിരച്ചില്‍ സംഘം

പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഞായറാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. തലയോലപ്പറമ്ബിലെ മാതൃഭൂമി ന്യൂസ് പ്രാദേശിക ലേഖകന്‍ സജി, തിരുവല്ല ബ്യൂറോ ഡ്രൈവര്‍ ബിപിന്‍ എന്നിവരെയാണ് കാണാതായത്.
വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയി വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടങ്ങി. കോട്ടയം കടുത്തുരുത്തിക്കടുത്ത് മുണ്ടാര്‍ പ്രദേശത്തെ മുന്നൂറിലധികം കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയിരുന്നു. ഇവരുടെ ദുരിതം റിപ്പോര്‍ട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് കല്ലറക്കടുത്ത് കരിയാറില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. മൂവാറ്റുപുഴയാറിന്റെ കൈവഴികളിലൊന്നാണ് കരിയാര്‍. ഇത് ഒഴുകിയെത്തുന്നത് വേമ്ബനാട്ടുകായലിലേക്കാണ്.
നിലവില്‍ നാവികസേനാ സംഘം വൈക്കത്ത് എത്തിയെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. അതേസമയം ഏതെങ്കിലുമൊരു തുരുത്തില്‍ അവര്‍ രക്ഷപ്പെട്ടിട്ടുണ്ടാകാമെന്ന പ്രതീക്ഷയിലാണ് തിരച്ചില്‍ സംഘം.
ശക്തമായ അടിയൊഴുക്കുള്ള സ്ഥലമാണ് ഇവിടെ. അതിനോടൊപ്പം തന്നെ നല്ല മഴയും തുടരുകയാണ്. ഇത് രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. കാണാതായവര്‍ക്ക് വേണ്ടി പ്രദേശവാസികളുടെ അടക്കം സഹായത്തോടെ രാത്രി ഏഴരവരെ തിരച്ചില്‍ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha























