എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകം ആസൂത്രിതം; എസ്‌എഫ്‌ഐക്കാരെ നേരിടാനെത്തിയ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിന് പ്രത്യേക സംഘം കോളജിന് സമീപം തമ്പടിച്ചു: അഭിമന്യുവിനെ കൊലപ്പെടുത്തി ഒളിവില്‍ പോയ എസ്ഡിപിഐ പ്രവര്‍ത്തകരായ മുഴുവൻ പ്രതികളുടെയും വിവരങ്ങള്‍ പുറത്ത്

എറണാകുളം മഹാരാജാസ് കോളേജ് എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തി ഒളിവില്‍ പോയവരുടെ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു. എട്ട് പേരാണ് കേസില്‍ പിടി കൊടുക്കാതെ ഒളിവില്‍ കഴിയുന്നത്. പോലീസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ടാണ് പുറത്തു വന്നിരിക്കുന്നത്. കൊാലപാതകത്തിലെ ഗൂഡാലോചനയും തയ്യാറെടുപ്പുകളും വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.
ഷിജു, റിയാസ്, അനീഷ്, ഷാഹിം, മനാഫ്, ജബാര്‍, നൗഷാദ്, അബ്ദുള്‍ നാസര്‍ എന്നിവരാണ് കൃത്യത്തില്‍ പങ്കെടുത്ത ശേഷം ഒളിവിലുള്ള പ്രതികള്‍. ഇവരെ സംഭവശേഷം മഹാരാജാസ് കോളജ് പരിസരത്ത് നിന്നും രക്ഷപ്പെടുത്തി എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇവരെല്ലാം തന്നെ എസ്ഡിപിഐക്കാരാണ്.
കൊലപാതകം ആസൂത്രിതമാണെന്നും എസ്‌എഫ്‌ഐക്കാരെ നേരിടാനെത്തിയ എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുന്നതിന് പ്രത്യേക സംഘം കോളജിന് സമീപം വാഹന സൗകര്യമടക്കം ഏര്‍പ്പെടുത്തി തയ്യാറെടുത്ത് നിന്നിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
കേസിലെ മുഖ്യപ്രതിയായ ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ കഴിഞ്ഞ ദിവസം പൊലീസ് പിടിയിലായിരുന്നു. ഇയാളില്‍ നിന്നാണ് കൂട്ടു പ്രതികളെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്. അഭിമന്യുവിനെ ആക്രമിക്കാന്‍ കൊലയാളി സംഘത്തെ വിളിച്ചു വരുത്തിയത് മുഹമ്മദ് റിഫയായിരുന്നു. ബാംഗ്ലൂരില്‍ നിന്നാണ് റിഫയെ പൊലീസ് പിടികൂടിയത്.
മുഹമ്മദ് റിഫ കണ്ണൂര്‍ ശുവപുരം സ്വദേശിയാണ്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. ചുവരെഴുത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളുടെ തുടക്കം മുതല്‍ റിഫ ബന്ധപ്പെട്ടിരുന്നു. കൊലപാതകത്തിന്റെ ഗൂഢാലോചനയിലും, കൃത്യ നിര്‍വഹണത്തിലും മുഹമ്മദ് റിഫയ്ക്ക് നിര്‍ണായ പങ്കാളിത്തം ഉണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























