കെ ടെറ്റ് ... പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാൻ സുപ്രീംകോടതി

കെ ടെറ്റ് രണ്ട് വർഷത്തിനുള്ളിൽ പാസാകാത്ത അധ്യാപകർ നിർബന്ധിത വിരമിപ്പിക്കലിന് തയ്യാറാവണമെന്ന വിധിക്ക് എതിരായ പുനഃപരിശോധന ഹർജികളിൽ പരസ്യമായി വാദം കേൾക്കാനൊരുങ്ങി സുപ്രീംകോടതി. ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് മെയ് 13ന് പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കും.
2025 സെപ്റ്റംബർ 1നാണ് സുപ്രീംകോടതി രാജ്യത്തെ ലക്ഷക്കണക്കിന് അധ്യാപകരെ ബാധിക്കുന്ന ഈ വിധി പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ നൽകിയതുൾപ്പടെ നിലവിൽ 45 പുനഃപരിശോധനാ ഹർജികളാണ് ഈ കേസുമായി ബന്ധപ്പെട്ട് സംയോജിപ്പിച്ചിരിക്കുന്നത്. ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് കേസിൽ ആദ്യമായി പുനഃപരിശോധനാ ഹർജികൾ ഫയൽ ചെയ്തത്.
അധ്യാപകർക്ക് അവർ ജോലിയിൽ പ്രവേശിച്ചപ്പോൾ ഉള്ള നിയമത്തിന്റെയും ചട്ടത്തിന്റെയും അടിസ്ഥാനത്തിൽ സർവീസിൽ തുടരാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യവും ഇതോടെ പരിഗണിക്കപ്പെടുന്നതാണ്. സ്റ്റാൻഡിങ് കോൺസൽ സി കെ ശശിയാണ് കേരളത്തിന് വേണ്ടി പുനഃപരിശോധന ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്തത്.
അഡ്വക്കേറ്റ് ടോമി ചാക്കോ മുഖേന ദേശീയ അധ്യാപക പരിഷത്ത് ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ ഈ കേസിൽ ഉപഹർജികൾ നൽകിയിട്ടുണ്ടായിരുന്നു. ആയിരക്കണക്കിന് അധ്യാപകരുടെ പരാതികൾ അവതരിപ്പിക്കാനായി അവസരം ലഭിക്കുന്നതിനായി കോടതിയിൽ നേരിട്ടുള്ള വാദം കേൾക്കണമെന്ന് ഇവർ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചു.
ഏപ്രിൽ 28ന് ജഡ്ജിമാരുടെ ചേംബറിൽ ഈ കേസ് പരിഗണിച്ചിരുന്നു. തുടർന്ന് തുറന്ന കോടതിയിൽ നേരിട്ട് വാദം കേൾക്കാൻ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. സാധാരണയായി പുനഃപരിശോധനാ ഹർജികൾ ജഡ്ജിമാരുടെ ചേംബറിൽ വെച്ച് രേഖകൾ പരിശോധിച്ചാണ് തീർപ്പാക്കാറുള്ളത്. നേരത്തെ വിധി പ്രസ്താവിച്ച അതേ ബെഞ്ച് തന്നെയാണ് പുനഃപരിശോധനാ ഹർജികളും പരിഗണിക്കുന്നത്.
"
https://www.facebook.com/Malayalivartha
























