സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

1964 ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ ഏഴുവരെ കൊല്‍ക്കത്തയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസോടെയാണ് സി.പി.എം. നിലവില്‍ വന്നത്. ആ രൂപവത്കരണ സമ്മേളനത്തിന് 62 കൊല്ലം തികയുമ്പോൾ ഇന്ത്യയിൽ ആദ്യമായി ഒരു സംസ്ഥാനത്തും സി പി എമ്മിന് ഭരണം ഇല്ലാതാകുന്നു. പിണറായി വിജയൻ സി പി എമ്മിന്റെ അവസാന മുഖ്യ മന്ത്രി എന്ന പദവി കരസ്ഥമാക്കി. സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്. ഒത്തുതീര്‍പ്പുസാധ്യതകളൊന്നും ഉണ്ടാകില്ലെന്ന് ഇരുപക്ഷവും ഉറപ്പിച്ചതിനാല്‍ പിളര്‍പ്പ് ഔപചാരികമാകുന്നതിനുള്ള ചട്ടവട്ടങ്ങളായി പിന്നീട്. ദേശീയ കൗണ്‍സിലില്‍നിന്നിറങ്ങിപ്പോയ 32 നേതാക്കള്‍ ആ വര്‍ഷം ജൂലായ് 7 മുതല്‍ 11 വരെ ആന്ധ്രയിലെ തെനാലിയില്‍ പ്രത്യേക കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ത്തു.
കണ്‍വെന്‍ഷന്റെ മുന്നോടിയായി കേരളത്തില്‍ ജില്ലാതലത്തില്‍ രഹസ്യയോഗങ്ങള്‍ നടന്നു. ജൂണ്‍ 12, 13 തീയതികളില്‍ എറണാകുളത്തു ചേര്‍ന്ന സംസ്ഥാന കണ്‍വെന്‍ഷന്‍ 66 അംഗ ഓര്‍ഗനൈസിങ് കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഇ.എം.എസ്. സെക്രട്ടറിയായ കമ്മിറ്റിയില്‍ എ.കെ.ജി., സി.എച്ച്. കണാരന്‍, അഴീക്കോടന്‍ രാഘവന്‍, എ.വി. കുഞ്ഞമ്പു, ഇ.കെ. നായനാര്‍, കെ. ചാത്തുണ്ണി മാസ്റ്റര്‍, ഇ.കെ. ഇമ്പിച്ചിബാവ, പി. ഗംഗാധരന്‍ (ഇദ്ദേഹം പില്‍ക്കാലത്ത് കമ്യൂണിസം ഉപേക്ഷിച്ച് എസ്.എന്‍.ഡി.പിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു.), ടി.കെ. രാമകൃഷ്ണന്‍, ഇ. ബാലാനന്ദന്‍, വി.എസ്.അച്യുതാനന്ദന്‍, സുശീലാഗോപാലന്‍, കാട്ടായിക്കോണം വി. ശ്രീധര്‍, ഒ.ജെ. ജോസഫ് എന്നിവരായിരുന്നു എക്സിക്യൂട്ടീവ് അംഗങ്ങള്‍.
തെനാലി കണ്‍വെന്‍ഷനു മുന്നോടിയായി ജില്ലകളില്‍ സഞ്ചരിച്ച് പ്രാദേശികനേതാക്കളെയും പ്രവര്‍ത്തകരെയും സ്വപക്ഷത്തേക്ക് അണിനിരത്തുന്ന പ്രവര്‍ത്തനത്തിലാണ് ഇവര്‍ മുഴുകിയത്.ഇതിൽ വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തിയത്. ജൂലായ് 7 മുതല്‍ 11 വരെ തെനാലിയില്‍ ചേര്‍ന്ന കണ്‍വെന്‍ഷനില്‍ 146 പ്രതിനിധികളാണ് പങ്കെടുത്തത്. ഒരു ലക്ഷം പാര്‍ട്ടി അംഗങ്ങളെ, അതായത് 60 ശതമാനം പേരെ പ്രതിനിധീകരിച്ചാണ് ഇത്രയുംപേര്‍ എത്തിയതെന്നാണ് അവകാശപ്പെട്ടത്. എ.കെ.ജി., ജ്യോതിബസു, ശിവവര്‍മ എന്നിവരടങ്ങിയ പ്രസീഡിയം നിയന്ത്രിച്ച കണ്‍വെന്‍ഷനില്‍ ആമുഖപ്രസംഗം നടത്തിയത് പി. സുന്ദരയ്യയാണ്. ജവാഹര്‍ലാല്‍ നെഹ്രുവിന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് സമ്മേളനം തുടങ്ങിയത്.
സി.പി.എസ്.യുവിനെയോ സി.പി.സിയെയോ വിമര്‍ശിക്കുകയോ താരതമ്യപ്പെടുത്തുകയോ അടക്കമുള്ള കാര്യങ്ങള്‍ തത്കാലം പാടില്ലെന്ന് കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 1961 ലെ ആറാം കോണ്‍ഗ്രസ്സില്‍ എസ്.എ. ഡാങ്കെ, പി.സി. ജോഷി, ഭൂപേശ് ഗുപ്ത എന്നിവര്‍ സ്വന്തം നിലയ്ക്ക് തയ്യാറാക്കി വിതരണം ചെയ്തിരുന്ന പാര്‍ട്ടി പരിപാടിയും ഇ.എം.എസ്സിന്റെ കുറിപ്പും കണ്‍വെന്‍ഷനില്‍ വിതരണം ചെയ്തു. ഇതെല്ലാം പരിശോധിച്ചു തയ്യാറാക്കിയ കരടുപരിപാടിയില്‍ നടന്ന ചര്‍ച്ചയില്‍ ഇ.എം.എസ്. അനവധി വിയോജിപ്പുകള്‍ രേഖപ്പെടുത്തി. ആ വിമര്‍ശനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ചര്‍ച്ച ചെയ്ത് പരിപാടിക്ക് അന്തിമരൂപം നല്‍കാന്‍ തീരുമാനിച്ചു. ഏഴാം കോണ്‍ഗ്രസ് ഒക്ടോബര്‍ 24 മുതല്‍ 31 വരെ കൊല്‍ക്കത്തയില്‍ നടത്താന്‍ തീരുമാനിച്ചു.
അതുവരെയുള്ള സംഘടനാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാന്‍ 32 അംഗ ദേശീയ കൗണ്‍സിലിലേക്ക് ഏതാനും പേരെ കൂട്ടിച്ചേര്‍ത്തു. ആ കമ്മിറ്റിയുടെ സെക്രട്ടറിയേറ്റിലേക്ക് ബസവപുന്നയ്യ, പി. രാമമൂര്‍ത്തി, എ.കെ.ജി, ഹര്‍കിഷന്‍സിങ് സുര്‍ജിത് എന്നിവരെ നിശ്ചയിച്ചു. കണ്‍വീനറായി ബസവപുന്നയ്യയെയും. ചൈനീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥയുടെ മറവില്‍ ഡി.ഐ.ആര്‍. പ്രകാരം ജയിലിലടച്ച പ്രവര്‍ത്തകരെ വിട്ടയയ്ക്കണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കണ്‍വെന്‍ഷന്റെ തീരുമാനപ്രകാരം സംസ്ഥാന കമ്മിറ്റികളെ തിരഞ്ഞെടുക്കാനും പാര്‍ട്ടികോണ്‍ഗ്രസ് പ്രതിനിധികളെ തിരഞ്ഞെടുക്കാനുമായി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ സംസ്ഥാന സമ്മേളനങ്ങള്‍ നടന്നു. അതേസമയം തെനാലിയില്‍ നടന്ന കണ്‍വെന്‍ഷന്‍ പുതുതായി രൂപവത്കരിക്കുന്ന പാര്‍ട്ടി വിഭാഗീയതയുടെ മുകളിലാണ് കെട്ടിപ്പടുക്കാന്‍ പോകുന്നതെന്ന തോന്നലുണ്ടാക്കി.
ചൈനാപ്രശ്നം തന്നെയായിരുന്നു ഇവിടെയും വില്ലന്‍. മാര്‍ക്സ്, എംഗല്‍സ്, ലെനിന്‍, സ്റ്റാലിന്‍ എന്നിവര്‍ക്കൊപ്പം സമ്മേളനവേദിയില്‍ മാവോ സേ തുങ്ങിന്റെ ഛായാപടവും സ്ഥാപിക്കണമെന്ന ആവശ്യം പ്രതിനിധികള്‍ ഉയര്‍ത്തി. പാര്‍ട്ടി സമ്മേളനങ്ങളില്‍ സാധാരണഗതിയില്‍ മാവോയുടെ പടം വെക്കാറില്ല. എന്നാല്‍ പ്രതിനിധികള്‍ ഭൂരിപക്ഷവും മാവോയുടെ പടം വെച്ചേതീരൂ എന്നു ശഠിച്ചതിനാല്‍ പ്രസീഡിയം അതിനു നിര്‍ബന്ധിതമായി.
കണ്‍വെന്‍ഷനില്‍ ബംഗാളില്‍നിന്നുള്ള പ്രതിനിധിസംഘത്തില്‍ ചിലര്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയെ തുറന്ന് അഭിവാദ്യം ചെയ്യണമെന്നു നിര്‍ദേശിച്ചു. ചര്‍ച്ചകളില്‍ സോവിയറ്റ് റിവിഷനിസത്തിനെതിരേയും ചൈനീസ് വിപ്ലവപാതയുടെ മഹത്ത്വത്തെ അഭിവാദ്യം ചെയ്തുമുള്ള ആവേശപ്രസംഗങ്ങള്‍ നിറഞ്ഞു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢപദ്ധതിയനുസരിച്ചാണ് തെനാലിയിലെ വിഘടിതസമ്മേളനം എന്ന ശത്രുക്കളുടെ ആരോപണത്തിന് കാറ്റുപിടിപ്പിക്കുന്ന വിധത്തിലായിരുന്നു ചര്‍ച്ച.
എന്നാല്‍ അത്തരം കാര്യങ്ങളെല്ലാം ഔദ്യോഗിക അജന്‍ഡയ്ക്കു പുറത്തെന്നും ഇത്തരം കാര്യങ്ങളിലെല്ലാം ഒക്ടോബറില്‍ കൊല്‍ക്കത്തയില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് അന്തിമതീരുമാനമെടുക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു നേതൃത്വം. ഏഴാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ മുന്നോടിയായി സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലായി കേരളത്തിലെ ജില്ലാ, സംസ്ഥാന സമ്മേളനങ്ങള്‍ നടന്നു. മാവോയുടെ ഛായാപടം വെക്കണമെന്ന നിര്‍ബന്ധവും ചൈനാപക്ഷപാതത്തിന്റെ ആവേശപ്രകടനങ്ങളും ആ സമ്മേളനങ്ങളിലുമുണ്ടായി. എറണാകുളത്തു നടന്ന സംസ്ഥാനസമ്മേളനം 51 പേരടങ്ങിയ സംസ്ഥാന കൗണ്‍സിലിനെ തിരഞ്ഞെടുത്തു. എ.കെ.ജി. സെക്രട്ടറിയായ കമ്മിറ്റി. തിരഞ്ഞെടുപ്പ് വരാനിരിക്കുന്നു എന്നതിനാല്‍ ഇ.എം.എസ്. സെക്രട്ടറിസ്ഥാനത്തുനിന്ന് മാറുകയായിരുന്നു.
ഈ സംഭവവികാസങ്ങള്‍ നടക്കുന്നതിനിടയില്‍ ഇ.എം.എസ്., എ.കെ.ജി. തുടങ്ങിയവരെ ഔദ്യോഗിക പാര്‍ട്ടി നേതൃത്വം സസ്പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ നിയമസഭാകക്ഷിനേതാവും പ്രതിപക്ഷനേതാവുമായ ഇ.എം.എസ്സിനെ തല്‍സ്ഥാനത്തുനിന്നു നീക്കി. ഉപനേതാവായ സി. അച്യുതമേനോനെ പാര്‍ട്ടി നിയമസഭാകക്ഷി നേതാവുമാക്കി. എം.എല്‍.എമാരില്‍ ഭൂരിപക്ഷം ഈ ഔദ്യോഗികപക്ഷത്തായിരുന്നതിനാല്‍ അച്യുതമേനോന്‍ പ്രതിപക്ഷനേതാവായി. ഇതേ ഘട്ടത്തിലാണ് കോണ്‍ഗ്രസ് പിളര്‍ന്ന് കേരളാ കോണ്‍ഗ്രസ് ഉണ്ടാകുന്നത്. കെ.എം. ജോര്‍ജിന്റെ നേതൃത്വത്തില്‍ 15 എം.എല്‍.എ.മാര്‍ കേരളാ കോണ്‍ഗ്രസ്സിലായി. മുഖ്യമന്ത്രി ആര്‍. ശങ്കറിനുള്ള പിന്തുണ കേരളാ കോണ്‍ഗ്രസ് പിന്‍വലിച്ചു.
സോഷ്യലിസ്റ്റ് അംഗം പി.കെ. കുഞ്ഞ് സര്‍ക്കാരിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ സി.പി.ഐയും സി.പി.ഐ.എമ്മും കേരളാ കോണ്‍ഗ്രസ്സും പിന്തുണച്ചു. അന്‍പതിനെതിരേ 75 വോട്ടുകള്‍ക്ക് അവിശ്വാസപ്രമേയം പാസായി. അതോടെ നിയമസഭാതിരഞ്ഞെടുപ്പ് കുറെക്കൂടി നേരത്തേ എത്തുന്ന സ്ഥിതിയായി.ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 7 വരെ കൊല്‍ക്കത്തയില്‍ നടന്ന സി.പി.ഐ.എം. വിഭാഗത്തിന്റെ ഏഴാം കോണ്‍ഗ്രസ്സില്‍ 1,04,421 അംഗങ്ങളെ പ്രതിനിധീകരിച്ച് 422 പ്രതിനിധികള്‍ പങ്കെടുത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ പരിപാടി (മാര്‍ക്സിസ്റ്റ് എന്ന് പിന്നീടാണ് കൂട്ടിച്ചേര്‍ത്തത്) കോണ്‍ഗ്രസ് അംഗീകരിച്ചു. എസ്.എ. ഡാങ്കെയുടെ നേതൃത്വത്തിലുള്ള തിരുത്തല്‍വാദിസംഘമാണ് ഔദ്യോഗിക പാര്‍ട്ടി എന്ന് രൂക്ഷമായി ആക്ഷേപിക്കുന്ന രാഷ്ട്രീയപ്രമേയമാണ് കോണ്‍ഗ്രസ് അംഗീകരിച്ചത്.
ഹംഗറിയില്‍ നടന്ന പ്രതിവിപ്ലവത്തെ അമര്‍ച്ചചെയ്യാന്‍ ചെമ്പട അങ്ങോട്ട് മാര്‍ച്ച് ചെയ്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വംപോലും രാജിവെച്ച ആളാണ് ഡാങ്കെയുടെ തിരുത്തല്‍വാദിസംഘത്തിലെ നേതാവായ അച്യുതമേനോന്‍ എന്ന് രാഷ്ട്രീയപ്രമേയത്തില്‍ പേരെടുത്തു പറയാതെ കുറ്റപ്പെടുത്തി. നവംബര്‍ 7ന് ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവ വാര്‍ഷികദിനത്തില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചുകൊണ്ട് സമ്മേളനം സമാപിച്ചു. നിലവിലുള്ള ഔദ്യോഗിക സി.പി.ഐക്ക് സി.പി.ഐ. എന്ന പേരു വെക്കാന്‍ അധികാരമില്ലെന്നാണ് ഇടതുവിഭാഗം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ഒരേപേരില്‍ രണ്ടു പാര്‍ട്ടി എന്ന പ്രശ്നം ഒഴിവാക്കി ഔദ്യോഗിക അംഗീകാരത്തിനായി പിന്നീട് ബ്രാക്കറ്റില്‍ മാര്‍ക്സിസ്റ്റ് എന്ന് ചേര്‍ക്കുകയായിരുന്നു. പുതിയ പാര്‍ട്ടിയുടെ 31 അംഗ കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തില്‍നിന്ന് ഇ.എം.എസ്., എ.കെ.ജി. എന്നിവര്‍ക്കു പുറമേ വി.എസ്. അച്യുതാനന്ദനും ഇ.കെ. നായനാരും അംഗങ്ങളായിരുന്നു.
പി. സുന്ദരയ്യ ജനറല്‍ സെക്രട്ടറി. പി.ബി. അംഗങ്ങളായി കേരളത്തില്‍നിന്ന് ഇ.എം.എസ്സും എ.കെ.ജിയും.പുതിയ പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി യോഗം ചേരുന്നതിനായി ഡിസംബര്‍ ആദ്യം നേതാക്കള്‍ തൃശ്ശൂരില്‍ എത്തിയപ്പോള്‍ ചൈനാചാരത്വം ആരോപിച്ച് പരക്കെ അറസ്റ്റിനുള്ള ഉത്തരവു നല്‍കിക്കഴിഞ്ഞിരുന്നു. ഒന്നാം ദിവസത്തെ യോഗം എ.വി. ആര്യന്റെ വീട്ടില്‍ നടന്നശേഷം രാത്രി വിവിധ സ്ഥലത്തില്‍ കഴിയുകയായിരുന്ന നേതാക്കളെ വീടും ഹോട്ടലുകളും വളഞ്ഞ് അറസ്റ്റ് ചെയ്തു. എ.കെ.ജി., സുന്ദരയ്യ, പി. രാമമൂര്‍ത്തി, ഹര്‍കിഷന്‍സിങ് സുര്‍ജിത് തുടങ്ങി പോളിറ്റ്ബ്യൂറോ അംഗങ്ങളെയെല്ലാം ജയിലിലടച്ചു. എ.കെ.ജിയുടെ പത്നിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗവുമായ സുശീല, അവരുടെ മകള്‍ ലൈല എന്നിവരും ജയിലിലടയ്ക്കപ്പെട്ടു.
ഇ.എം.എസ്. ഒഴികെ മിക്ക നേതാക്കളും അറസ്റ്റിലായി. ബാക്കിയുള്ളവര്‍ ഒളിവിലും.ഔദ്യോഗിക പാര്‍ട്ടിയുടെ ഏഴാം കോണ്‍ഗ്രസ് മുംബൈയിലാണ് നടന്നത്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ ഐക്യം തകര്‍ക്കുകയും കൊല്‍ക്കത്താതീസീസിന്റെ കാലത്തെ വരട്ടുതത്ത്വവാദത്തിലേക്ക് പുനരാനയിക്കാന്‍ ശ്രമിക്കുകയുമാണ് വിഘടിതവിഭാഗം, അവര്‍ മാര്‍ക്സിസം-ലെനിനിസത്തെ വെല്ലുവിളിക്കുകയാണ് ചെയ്യുന്നതെന്ന് മുംബൈ കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാജ്യത്തെ ഒറ്റുകൊടുക്കുന്ന സമീപനമാണ് ചൈനീസ് കടന്നാക്രമണത്തോടുള്ള നിലപാടിന്റെ കാര്യത്തില്‍ വിഘടിതവിഭാഗത്തിന്റേതെന്നും പാര്‍ട്ടിയിലെ പിളര്‍പ്പിനു കാരണം ഈ സമീപനമാണെന്നും സി.പി.ഐ. ഏഴാം കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയപ്രമേയത്തില്‍ വിശദീകരിച്ചു. കേരളത്തിലെ പ്രമുഖ നേതാക്കളായ എം.എന്‍. ഗോവിന്ദന്‍ നായര്‍, സി. അച്യുതമേനോന്‍, എന്‍.ഇ. ബാലറാം,
ടി.വി. തോമസ്, പി.ടി. പുന്നൂസ്, കെ.സി. ജോര്‍ജ്, പി.എസ്. ശ്രീനിവാസന്‍, ടി.സി. നാരായണന്‍ നമ്പ്യാര്‍, കെ.കെ. വാര്യര്‍, പി. നാരായണന്‍ നായര്‍ തുടങ്ങിയവരെല്ലാം ഔദ്യോഗിക പാര്‍ട്ടിയില്‍ ഉറച്ചുനിന്നു.സി.പി.ഐ.എം. രൂപവത്കരണത്തിനുശേഷം ആദ്യം നേരിട്ട പ്രതിസന്ധി ദേശീയതലം മുതല്‍ ജില്ലാ തലം വരെയുള്ള പ്രമുഖ നേതാക്കളെയെല്ലാം- ആയിരത്തോളംപേരെ ജയിലില്‍ അടച്ചു എന്നതാണ്. പുതിയ പാര്‍ട്ടി സംഘടിപ്പിക്കാന്‍ നേതാക്കളാരും പുറത്തില്ല. ചൈനാപക്ഷപാതപരമായി തീവ്രമായി സംസാരിക്കാത്ത രണ്ടുപേരേയുള്ളൂ, അവര്‍ ഇ.എം.എസ്സും ജ്യോതിബസുവുമാണ്. അതിനാല്‍ അവരെ മാത്രം അറസ്റ്റ് ചെയ്യുന്നില്ല എന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ആഭ്യന്തരമന്ത്രി ഗുല്‍സാരിലാല്‍ നന്ദ സി.പി.ഐ.എമ്മിനെതിരേ ഒരു ധവളപത്രം പുറപ്പെടുവിച്ചു. ഇന്ത്യ-ചൈന അതിര്‍ത്തി പ്രശ്നത്തില്‍ ചൈനയ്ക്ക് അനുകൂലമായ നിലപാട് പാര്‍ട്ടിക്കകത്ത് പ്രകടിപ്പിച്ചതിനെയാണതില്‍ എടുത്തുകാട്ടിയത്.
'നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും' പറയുന്ന എന്ന ഇ.എം.എസ്സിന്റെ പ്രസിദ്ധമായ വാചകം എതിരാളികള്‍ ഒരു ആയുധമായി ഉപയോഗിക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇ.എം.എസ്. ആകട്ടെ ആ വാചകത്തിന്റെ താത്കാലികയുക്തിയില്‍ ഉറച്ചുനില്‍ക്കുകയും പില്‍ക്കാലത്ത് ഇന്ത്യാ ഗവണ്‍മെന്റുതന്നെ ചര്‍ച്ചയ്ക്കു സന്നദ്ധമായതോടെ തന്റെ അഭിപ്രായത്തില്‍ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് വ്യക്തമായില്ലേ എന്ന് തിരിച്ചു ചോദിക്കുന്നുമുണ്ട്.ഏതായാലും ധവളപത്രവും അതിന്റെ തുടര്‍ച്ചയായുള്ള പോലീസ് നടപടിയും മാത്രമല്ല, രാജ്യദ്രോഹാരോപണംകൂടിയായപ്പോള്‍ സി.പി.ഐ.എം. പിറന്നുവീണത് അഗ്‌നിപരീക്ഷയിലേക്കാണ്. ഓഫീസുകള്‍ തുറക്കാന്‍പോലും സാധ്യമല്ലാത്ത അവസ്ഥ.
പ്രമുഖ നേതാക്കളില്‍ ജയിലിലാകാത്ത ഒരേയൊരാള്‍ ഇ.എം.എസ്. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒളിവിലുള്ളവരുടെ സഹകരണത്തോടെ പുതിയ പാര്‍ട്ടി സംഘാടനം നടത്തുകയായിരുന്നു. ഇതേ സന്ദര്‍ഭത്തിലാണ് സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പു പ്രഖ്യാപിച്ചത്. 1965 മാര്‍ച്ച് നാലിന് വോട്ടെടുപ്പ് സമാപിക്കത്തക്കനിലയില്‍ തിരഞ്ഞെടുപ്പ്. സി.പി.ഐ.- ആര്‍.എസ്.പി. എന്നിവരുമായി ചേര്‍ന്ന് ഇടതുപക്ഷമുന്നണിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സി.പി.ഐ.എം. തീരുമാനിച്ചു. കോണ്‍ഗ്രസ്സിനെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ മുസ്ലിംലീഗുമായും, അപ്പോള്‍ മാത്രം രൂപപ്പെട്ടുകഴിഞ്ഞ കേരളാ കോണ്‍ഗ്രസ്സുമായും കുറെ സ്ഥലങ്ങളില്‍ ധാരണയുണ്ടാക്കുക എന്ന സമീപനം സി.പി.ഐ.എം. മുന്നോട്ടുവെച്ചു.
എന്നാല്‍ വര്‍ഗീയകക്ഷിയായ മുസ്ലിംലീഗിനോടും വര്‍ഗീയസ്വഭാവത്തില്‍ രൂപംകൊള്ളുന്ന കേരളാ കോണ്‍ഗ്രസ്സിനോടും സീറ്റ് അഡ്ജസ്റ്റ്മെന്റ് ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് സി.പി.ഐയും ആര്‍.എസ്.പിയും വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് കോണ്‍ഗ്രസ്, സി.പി.ഐയും ആര്‍.എസ്.പിയും, സി.പി.ഐ.എമ്മും സോഷ്യലിസ്റ്റ് പാര്‍ട്ടിയും, മുസ്ലിംലീഗ്, കേരളാ കോണ്‍ഗ്രസ് എന്നിങ്ങനെ നാലു തട്ടിലാണ് സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. കുറെ മണ്ഡലങ്ങളില്‍ ലീഗും കേരളാ കോണ്‍ഗ്രസ്സും സി.പി.ഐ.എമ്മുമായി നീക്കുപോക്ക്. നിരവധി മണ്ഡലങ്ങളില്‍ അവര്‍ പരസ്പരം മത്സരവും. സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ഥികള്‍ ഭൂരിഭാഗവും ഡിഫന്‍സ് ഓഫ് ഇന്ത്യ റൂള്‍ (ഡി.ഐ.ആര്‍.) പ്രകാരം ജയിലിലായിരുന്നു.
ജയിലില്‍നിന്ന് നാമനിര്‍ദേശപത്രികയില്‍ ഒപ്പിട്ട് സമര്‍പ്പിക്കുകയായിരുന്നു അവര്‍. അവര്‍ക്ക് പ്രചാരണം നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ 44 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി സി.പി.ഐ.എം. അതില്‍ 29 പേരും ജയിലില്‍. കോണ്‍ഗ്രസ്സിന് 35, കേരളാ കോണ്‍ഗ്രസ്സിന് 23, മുസ്ലിംലീഗിന് 6, സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് 13, സി.പി.ഐക്ക് 3 എന്നിങ്ങനെയാണ് സീറ്റു ലഭിച്ചത്. 133 അംഗ നിയമസഭയില്‍ ഭൂരിപക്ഷം വേണമെങ്കില്‍ 67 സീറ്റു വേണം. സി.പി.ഐ.എമ്മുമായി ചില സീറ്റിലെങ്കിലും നീക്കുപോക്ക് ഉണ്ടാക്കിയ കേരളാ കോണ്‍ഗ്രസ്സുമായി ചേര്‍ന്നാല്‍ത്തന്നെ സിപിഐഎമ്മിന് മന്ത്രിസഭയുണ്ടാക്കാന്‍ സാധ്യതയുണ്ടായിരുന്നു. പതിമൂന്നംഗ എസ്.എസ്.പി., സി.പി.ഐ.എം. മുന്നണിയില്‍ തന്നെയായിരുന്നു. എന്നാല്‍ 29 എം.എല്‍.എമാര്‍ ജയിലില്‍ ഡി.ഐ.ആര്‍. തടവുകാരാണ് എന്നതുള്‍പ്പെടെയുള്ള കാരണം പറഞ്ഞ്, നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷം ഉണ്ടാവാനിടയില്ല എന്നു വ്യാഖ്യാനിച്ച് സത്യപ്രതിജ്ഞപോലും നടത്താന്‍ അനുവദിക്കാതെ നിയമസഭ പിരിച്ചുവിടുകയായിരുന്നു.തിരഞ്ഞെടുപ്പില്‍ സി.പി.ഐക്ക് മൂന്നു സീറ്റേ കിട്ടിയുള്ളൂ എന്നതും മത്സരിച്ച ഭൂരിഭാഗം സീറ്റിലും കെട്ടിവെച്ച കാശ് നഷ്ടമായി എന്നതും കമ്യൂണിസ്റ്റുകാരില്‍ ഭൂരിപക്ഷവും അവരെ കൈയൊഴിഞ്ഞതിനും യഥാര്‍ഥ കമ്യൂണിസ്റ്റ് പാര്‍ട്ടി തങ്ങളാണെന്നതിനും തെളിവാണെന്ന് സി.പി.ഐ.എം. പക്ഷം അവകാശപ്പെട്ടു. ആദര്‍ശപരമായി ഉയര്‍ന്നുനില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും തിരഞ്ഞെടുപ്പ് അടവുപരമായി പാളിച്ചയാണ് പറ്റിയതെന്നും സി.പി.ഐ.യില്‍ അഭിപ്രായമുയര്‍ന്നു. യാതൊരു ഫലവുമില്ലാത്ത തിരഞ്ഞെടുപ്പാണ് 1965ലേതെങ്കിലും ഭാവിയില്‍ സി.പി.ഐ.എമ്മിന് പിടിച്ചുനില്‍ക്കാന്‍ വലിയൊരു പിടിവള്ളിയായി ആ തിരഞ്ഞെടുപ്പ്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒന്നാമതല്ല സി.പി.ഐ. എന്ന് പരക്കെ തോന്നലുണ്ടാക്കിയത് അതോടെയാണ്.ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു.https://www.facebook.com/Malayalivartha























